Tuesday, July 31, 2007

പഞ്ചാബിഭ്രാന്തന്‍

ഞാനും സുകുവും ഒന്നിച്ച്‌ പഠിച്ച്‌ , കളിച്ച്‌ വളര്‍ന്നവരാണ്. എല്ലാറ്റിലും അവന്‍ തന്നെയായിരുന്നു മുന്നില്‍. എപ്പോഴോ കൂട്ടുകാരെല്ലാം അവനെ പിന്‍‌തള്ളി ബഹുദൂരം മുന്നേറി. അവന്‍ തന്റെ ദാരിദ്ര്യത്തെ സ്വയം പഴിച്ചു.

ഒരു പെണ്ണിനെ പോറ്റാനുള്ള സമ്പാദ്യവും ജോലിയും ഒന്നും ഇല്ലാത്ത സുകുവിന് ആര് പെണ്ണുകൊടുക്കാന്‍ ! ഒരല്പം വൈകിയാണെങ്കിലും സുകുവിനും പെണ്ണുകിട്ടി.

“നിനക്ക്‌ ഭ്രാന്തുണ്ടോ ? “ ഞാന്‍ ചോദിച്ചു
അവന്‍ ഒന്ന്‌ ചിരിക്കുകമാത്രം ചെയ്‌തു.
“നീയല്ലാതെ മറ്റാരും ഈ സാഹസത്തിനു മുതിരില്ല“ ഞാന്‍ പറഞ്ഞു നിര്‍ത്തി.
അവന്റെ തീരുമാനം ഉറച്ചതായിരുന്നു.
ശാലിനിയെ വിവാഹം കഴിക്കാന്‍ സുകു തീരുമാനിച്ചുകഴിഞ്ഞിരുന്നു.

ഞങ്ങളുടെ നാട്ടിലെ വലിയ പണക്കാരന്റെ പണക്കാരിയായ ഏകമകളാണ് ശാലിനി. ശാലിനിക്ക്‌ ഭ്രാന്തുണ്ടെന്ന്‌ നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. ചെറുപ്പം മുതലേ ദാരിദ്ര്യത്തിന്റെ കൈപ്പുനീര്‍ കുടിച്ചു വളര്‍ന്ന സുകുവിന് പണക്കാരനാകാനുള്ള കുറുക്കുവഴിയായിരുന്നു ഭ്രാന്ത്‌.

സുകു ഭ്രാന്തിയായ ശാലിനിക്കു ഭര്‍ത്താവായി.
വര്‍ഷം ഒന്നു കഴിയേണ്ട താമസം ഭ്രാന്തിയായ ശാലിനി ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു.
പ്രസവത്തോടുകൂടി ശാലിനിയുടെ ഭ്രാന്ത്‌ മാറി.
ഭ്രാന്തിയായ ശാലിനി , ‘പണക്കാരി‘യായ ശാലിനിയായിമാറി.
ഭ്രാന്തിയുടെ മാത്രം ഭര്‍ത്താവായിരുന്നു സുകു.
പണക്കാരിക്ക്‌ സുകു അധികപ്പറ്റായിരുന്നു.

സ്വന്തം വീട്ടില്‍ നിന്നും മുന്നമേ തള്ളപ്പെട്ട സുകു,
ണക്കാരന്റെ വീട്ടില്‍ നിന്നും പുറന്തള്ളപ്പെട്ടു.

ശാലിനി മറ്റൊരു പണക്കാരനെ വിവാഹം കഴിച്ചു. അതിലൊരു പെണ്‍കുട്ടിയും ഉണ്ടായി. ഫ്രീയായിക്കിട്ടിയ ഒന്നും സ്വന്തം ഒന്നും കൂടി രണ്ടെന്ന്‌ കണക്കുകൂട്ടുവാന്‍ പണക്കാരന്‍ ഭര്‍ത്താവിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

നാട്ടില്‍ അലഞ്ഞു നടക്കുന്ന ‘പഞ്ചാബിഭ്രാന്തന്‍‘ സുകുവാണെന്ന്‌ നാട്ടുകാര്‍ മനഃപൂര്‍വ്വം മറന്നു.

മുഷിഞ്ഞ കൈലിയും ഉടുപ്പും നീട്ടിവളര്‍ത്തിയിരിക്കുന്ന താടിയും ജടപിടിച്ച തലമുടികെട്ടിവെച്ചിരിക്കുന്നതും കണ്ടാല്‍ അതൊരു പഞ്ചാബിതന്നെയാണെന്ന്‌ ആര്‍ക്കും തോന്നിപ്പോകും. ആ തലേക്കെട്ട്‌ കണ്ടാണ് കുട്ടികള്‍ പഞ്ചാബിഭ്രാന്തന്‍ എന്ന്‌ പേര് നല്‍കിയത്‌.

നാട്ടിലെ ഇംഗ്ലീഷ്‌ മീഡിയം സ്‌ക്കൂളിന്റെ യൂറിന്‍‌ഷെഡിന്റെ പിന്നിലാണ് പഞ്ചാബിഭ്രാന്തന്റെ വാസം. വാച്ച്‌മാന്‍ ഓടിച്ചാല്‍ പള്ളിവക ശവക്കോട്ടയില്‍ പോയിക്കിടക്കും. ഭക്ഷണം മിക്കദിവസവും സ്‌ക്കൂളില്‍ നിന്നു തന്നെയാണ്. കുട്ടികള്‍ വലിച്ചെറിയുന്ന എച്ചില്‍ പൊതികള്‍ ആഹാരമായി. സ്‌ക്കൂളിന് അവധിയുള്ള ദിവസങ്ങളില്‍ പട്ടിണിയാണോന്ന്‌ ആരും തിരക്കാറില്ല. ഒരല്പം ദൂരെയുള്ള ഓഡിറ്റോറിയത്തില്‍ കല്ല്യാണസദ്യയുള്ളപ്പോള്‍ ചിലരൊക്കെ പിന്നമ്പുറത്ത്‌ ഇലയിട്ട്‌ ചോറ്‌ വിളമ്പാറുണ്ടായിരുന്നു. പഞ്ചാബിഭ്രാന്തന് കുട്ടികളെ വളരെ ഇഷ്‌ടമാണെങ്കിലും കുട്ടികള്‍ കൂകി വിളിക്കും ചിലര്‍ കല്ലെറിയും. തന്നെ കളിയാക്കുന്ന കുട്ടികളില്‍ ഒന്ന്‌ തന്റെ രക്ത മാണെന്ന അറിവില്‍ എല്ലാം സഹിക്കും. നാട്ടിലെ അമ്മമാര്‍ കുട്ടികളെ പേടിപ്പിക്കാന്‍ പഞ്ചാബിഭ്രാന്തനെ വിളിക്കുമെന്നാണ് പറയാറുള്ളത്‌.

എന്തായാലും സുകു തന്റെ വേഷം നന്നായി അഭിനയിക്കുന്നുണ്ട്‌.

“ സത്യത്തില്‍ നിനക്ക് ഭ്രാന്തുണ്ടോ ? “ ബസ്‌ സ്‌റ്റോപ്പില്‍ ആകാശത്തേക്ക്‌ നോക്കി അലക്ഷ്യമായി ഇരിക്കുന്ന പഞ്ചാബിഭ്രാന്തനോട്‌ ഞാന്‍ ചോദിച്ചു.
അവന്‍ കേട്ടതായി ഭാവിച്ചില്ല.
“ സുകൂ...., നിനക്ക്‌ ഭ്രാന്തുണ്ടോ ? “ ഞാന്‍ വീണ്ടും ചോദിച്ചു
വര്‍ഷങ്ങള്‍ക്ക്‌ ശേഷം തന്റെ പേര് കേട്ടതിനാലാകാം അവന്‍ എന്റെ മുഖത്തേക്കൊന്നു നോക്കി.
അവന്‍ ഒന്നു ചിരിച്ചോ! അതോ എനിക്ക്‌ തോന്നിയതാണോ?
വര്‍ഷങ്ങളായി സുകു ആരോടും സംസാരിച്ചിട്ടില്ല, ഇന്ന്‌ സുകു പഞ്ചാബിഭ്രാന്തനാണ്, പഞ്ചാബിയെങ്ങനെ മലയാളത്തിലുള്ള എന്റെ ചോദ്യം കേള്‍ക്കും. എങ്ങനെ ഉത്തരം പറയും.

എനിക്കറിയാം സുകുവിന് ഭ്രാന്തില്ലെന്ന്‌ , പക്ഷേ ഈ വേഷമാണ് അവന് ഒളിക്കാന്‍ ഏറ്റവും പറ്റിയതെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു.

മനസ്സുകള്‍ക്ക്‌ സംസാരിക്കാന്‍ ഭാഷ വേണ്ടല്ലോ !
സുകു എന്നോട്‌ ചോദിച്ചു
“ശാലിനിക്ക്‌ ഇനിയും ഭ്രാന്ത്‌ വരുമോ എനിക്കെന്റെ പഴയ വേഷം തിരികെ കിട്ടുമോ ?“

Saturday, July 28, 2007

സൈക്കിള്‍ യാത്രക്കാരി

കഥ ചുരുക്കത്തില്‍
ഞാന്‍ എന്റെ ഭാര്യയോട്‌ ചോദിച്ചു
“ നിങ്ങളുടെ നാട്ടില്‍ ആരാണ് ആദ്യമായി സൈക്കിളില്‍ യാത്ര ചെയ്‌ത പെണ്‍കുട്ടി ? “
ഉത്തരം വളരെ പെട്ടെന്ന്‌ കിട്ടി - “ ഞാന്‍ തന്നെ അല്ലാണ്ടാരാ “
എനിക്ക്‌ എന്റെ ഭാര്യയെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട്‌ ഞാനൊന്നു ചിരിക്കുകമാത്രം ചെയ്‌തു.

പക്ഷേ എന്റെ സുഹൃത്ത്‌ സുകു, സുകുവിന്റെ ഭാര്യയോട്‌ ഇതേ ചോദ്യം ചോദിച്ചു
“ നിങ്ങളുടെ നാട്ടില്‍ ആരാണ് ആദ്യമായി സൈക്കിളില്‍ യാത്ര ചെയ്‌ത പെണ്‍കുട്ടി ? “
അതേ ഉത്തരം തന്നെ കിട്ടി - “ ഞാന്‍ തന്നെ അല്ലാണ്ടാരാ “
സുകുവിന് ഭാര്യയെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട്‌ സുകുവിന് ചിരിക്കാനായില്ല – കരയാനും.

കഥ വിശദമായി
എല്ലാ തിങ്കളാഴ്‌ചയും വൈകിട്ട്‌ മലയാളം പ്രസംഗവേദിയുടെ മീറ്റിംഗ്‌ ഉണ്ടാകും. പ്രസംഗം കേള്‍ക്കാനും പ്രസംഗിച്ച്‌ പഠിക്കാനും ഞങ്ങള്‍ക്ക്‌ താത്‌പര്യം ഇല്ലാഞ്ഞിട്ടും വെറുതേ ആളുതികയ്‌ക്കാന്‍ ഞാനും സുകുവും പോയി എറ്റവും പിറകിലുള്ള ഓരോ കസേര കളില്‍ ഇരുന്നു. സുകുവിന്റെ ഭാര്യയും എന്റെ ഭാര്യയും ഒരേ നാട്ടുകാരാണെന്നതാണ് ഞങ്ങളെ സുഹൃത്തുക്കളാക്കിയ പ്രധാന ഘടകം.

മുഖ്യപ്രസംഗകന്‍ പ്രസംഗം തുടങ്ങി....
പ്രീയ സുഹൃത്തുക്കളേ......,
ഇന്നത്തെ നമ്മുടെ പ്രസംഗ വിഷയം
“ ആദ്യത്തെ സൈക്കിള്‍ യാത്രക്കാരി “ എന്നുള്ളതാണ്.
ഈ വിഷയം കേള്‍ക്കുമ്പോഴേ നമ്മുടെ ഓര്‍‌മ്മ 89 – 90 കാലഘട്ടങ്ങളിലേക്ക്‌ പോകും.
അന്നാണ് നാട്ടിന്‍പുറങ്ങളിലൊക്കെ പെണ്‍കുട്ടികള്‍ സൈക്കിളില്‍ യാത്ര ചെയ്യാന്‍ ആരംഭിച്ചത്‌.
നിങ്ങളുടെ നാട്ടില്‍ സൈക്കിളില്‍ യാത്രചെയ്യാന്‍ ആരംഭിച്ച പെണ്‍കുട്ടി ആരെന്ന്‌ ചോദിച്ചാല്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ഥങ്ങളായ ഓരോ ഉത്തരങ്ങള്‍ ഉണ്ടാകും.
അവള്‍ ആരും ആയിക്കൊള്ളട്ടെ അവളെ നിങ്ങള്‍ക്ക്‌ മറക്കാനാകില്ലെന്ന്‌ എനിക്കുറപ്പുണ്ട്‌ !
ഒരും കാലഘട്ടത്തിന്റെ ചാലകശക്‌തിയായിരുന്നു ആ പെണ്‍‌കൊടി.

മുഖ്യപ്രസംഗകന്‍ പ്രസംഗം തുടരുകയാണ്......
എന്റെ നാട്ടില്‍ ഒരു ഇടത്തരം കുടുംബത്തിലെ ഒരു പെണ്‍കുട്ടിയാണ് ആദ്യമായ്‌ സൈക്കിളില്‍ യാത്രതുടങ്ങിയത്‌. പ്രീ-ഡിഗ്രി കഴിഞ്ഞപ്പോളേ അടുത്ത പട്ടണത്തിലെ ഒരു ഓഫീസില്‍ എന്തോ ചെറിയ ജോലി കിട്ടി. പ്രാരാബ്‌ദങ്ങളുടെ നടുവില്‍ ആ ജോലി കുടുംബത്തിന് വലിയ ആശ്വാസമായിരുന്നു. മൂന്ന്‌ കിലോമീറ്റര്‍ ദൂരം ദിവസവും നടക്കുക ബുദ്ധിമുട്ടായതിനാല്‍ അവള്‍ സൈക്കിള്‍ യാത്ര സ്ഥിരമാക്കി.
ഞങ്ങള്‍ ചെറുപ്പക്കാര്‍ അവളുടെ ധൈര്യത്തെ അഭിനന്ദിച്ചു,
ചെറിയ കുട്ടികള്‍ ആരാധനയോടെ നോക്കി,
ചിലര്‍ക്ക്‌ അവളേപ്പറ്റി അഭിമാനം തോന്നി,
മറ്റു ചിലര്‍ക്ക്‌ അവളോട്‌ അസൂയ തോന്നി.
അയല്‍‌പക്കത്തെ പെണ്ണുങ്ങള്‍ തന്നെയാണ് അവളേപ്പറ്റി വേണ്ടാത്തതൊക്കെപ്പറഞ്ഞുണ്ടാക്കിയത്‌.
ഞങ്ങള്‍ ചെറുപ്പക്കാര്‍ അവള്‍ക്ക്‌ പൂര്‍ണ്ണപിന്തുണയുമായി രംഗത്തുണ്ടായിരുന്നു.
അവള്‍ കാണാന്‍ സുന്ദരിയായതിനാലാണ് ഞങ്ങള്‍ ചെറുപ്പക്കാര്‍ അവളെ പിന്തുണക്കുന്നതെന്ന പറച്ചിലിന് ഞങ്ങള്‍ ചെവികൊടുത്തില്ല.
ഞങ്ങള്‍ക്ക്‌ അവള്‍ വിപ്ലവകാരിയായിരുന്നു, വലിയൊരുവിപ്ലവത്തിന് തുടക്കക്കാരി.
പെട്ടെന്നാണ് കാര്യങ്ങള്‍ തിരിഞ്ഞുമറിഞ്ഞത്‌.
ചുണ്ടുകളില്‍ നിന്ന്‌ ചെവികളിലേക്ക്‌ കഥകള്‍ പരന്നത്‌ വളരെ പെട്ടെന്നായിരുന്നു.
അവള്‍ക്ക്‌ ജോലി നഷ്‌ടപ്പെട്ടു...
അവള്‍ക്ക്‌ ഓഫീസില്‍ ആരുമായോ അവിഹിതബന്‌ധം ഉണ്ടായിരുന്നു...
അവള്‍ക്ക്‌ മറ്റു പലരുമായും വേണ്ടാത്ത കൂട്ടുകെട്ടുണ്ടായിരുന്നു....

മുഖ്യപ്രസംഗകന്‍ പ്രസംഗം തുടരുകയാണ്......
അവള്‍ക്ക്‌ ജോലിനഷ്‌ടപ്പെട്ടിട്ടും അവള്‍ സ്ഥിരമായി ഒരേ സമയത്ത്‌ പട്ടണത്തിലേക്ക്‌ പോകുകയും പല സമയങ്ങളില്‍ തിരികെ വരികയും ചെയ്യുന്നത്‌ കണ്ട ഞങ്ങള്‍ക്കും അവളെ കൈവിടേണ്ടി വന്നു.
അവള്‍ പിഴച്ചവളാണെന്ന്‌ എല്ലാവരും മുദ്രകുത്തി.

മുഖ്യപ്രസംഗകന്‍ പ്രസംഗം തുടരുകയാണ്......
എന്നാല്‍ ഇന്ന്‌ കൈനറ്റിക്‌ ഹോണ്ടയിലും മാരുതിക്കാറിലും നമ്മുടെ അമ്മ പെങ്ങന്മാര്‍ അതേ നാട്ടിന്‍ പുറത്തൂടെ അഭിമാനത്തേടെ വിലസുമ്പോള്‍ എനിക്കവളെ മറക്കാനാകുന്നില്ല.
ഇതിനൊക്കെ തുടക്കം കുറിച്ച ആ പെണ്‍കുട്ടി വലിയൊരു വിപ്ലവകാരിയായിരുന്നു.
പ്രസംഗത്തേക്കാളുപരി സ്വന്തം ജീവിതം കൊണ്ട്‌ വിപ്ലവം തുടങ്ങിവെച്ച വിപ്ലവകാരി.

മുഖ്യപ്രസംഗകന്‍ പ്രസംഗം തുടരുകയാണ്......പക്ഷേ സുകു പ്രസംഗംനടക്കുന്ന ഹാള്‍വിട്ട്‌ പുറത്തിറങ്ങി. കൂടെ ഞാനും.
സുകു ആദ്യം മുതലേ അസ്വസ്‌തനായിരുന്നു.
എനിക്കറിയില്ലായിരുന്നു, സുകുവാണ് പറഞ്ഞത്‌ ആ മുഖ്യപ്രസംഗകന്‍ ഞങ്ങളുടെ ഭാര്യമാരുടെ നാട്ടുകാരനാണെന്ന്‌.
വിവാഹത്തിന്റെ ആദ്യനാളുകളില്‍ സുകുവിന്റെ ഭാര്യ പറഞ്ഞിട്ടുണ്ടുപോലും അവളാണ് അവരുടെ നാട്ടില്‍ ആദ്യമായി സൈക്കിള്‍ ഓടിച്ചതെന്ന്‌.
സുകുവിന് ഭാര്യയെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട്‌ സുകുവിന് ചിരിക്കാനായില്ല – കരയാനും.അപ്പോള്‍ ഞങ്ങളുടെ ഭാര്യമാരുടെ നാട്ടുകാരന്റെ പ്രസംഗം........
സുകു എന്തോ തീരുമാനിച്ചുറപ്പിച്ച്‌ വീട്ടിലേക്ക്‌ പോയി.

വിവാഹത്തിന്റെ ആദ്യനാളുകളില്‍ എന്റെ ഭാര്യ എന്നോടും പറഞ്ഞിട്ടുണ്ട്‌ അവളാണ് അവരുടെ നാട്ടില്‍ ആദ്യമായി സൈക്കിള്‍ ഓടിച്ചതെന്ന്‌. എനിക്ക്‌ എന്റെ ഭാര്യയെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട്‌ ഞാനൊന്നു ചിരിക്കുകമാത്രം ചെയ്‌തു.

നിങ്ങളുടെ സ്വന്തം പൊങ്ങച്ചക്കാരിയോട്‌ നിങ്ങള്‍ക്കും ഇതേ ചോദ്യം ചോദിക്കാം, ഉത്തരം കേട്ട്‌ ചിരിക്കാം.

Wednesday, July 25, 2007

സ്വന്തം പൊങ്ങച്ചക്കാരി

കഥ ചുരുക്കത്തില്‍
ഞാന്‍ എന്റെ ഭാര്യയോട്‌ ചോദിച്ചു
“ നിങ്ങളുടെ നാട്ടില്‍ ആരാണ് ആദ്യമായി സൈക്കിളിള്‍ യാത്ര ചെയ്‌ത പെണ്‍കുട്ടി ? “
ഉത്തരം വളരെ പെട്ടെന്ന്‌ കിട്ടി - “ ഞാന്‍ തന്നെ അല്ലാണ്ടാരാ “
എനിക്ക്‌ എന്റെ ഭാര്യയെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട്‌ ഞാനൊന്നു ചിരിക്കുകമാത്രം ചെയ്‌തു.

പക്ഷേ എന്റെ സുഹൃത്ത്‌ സുകു, സുകുവിന്റെ ഭാര്യയോട്‌ ഇതേ ചോദ്യം ചോദിച്ചു
“ നിങ്ങളുടെ നാട്ടില്‍ ആരാണ് ആദ്യമായി സൈക്കിളിള്‍ യാത്ര ചെയ്‌ത പെണ്‍കുട്ടി ? “
അതേ ഉത്തരം തന്നെ കിട്ടി - “ ഞാന്‍ തന്നെ അല്ലാണ്ടാരാ “
സുകുവിന് ഭാര്യയെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട്‌ സുകുവിന് ചിരിക്കാനായില്ല – കരയാനും.

Wednesday, July 18, 2007

അറ്റം വളഞ്ഞ ഊന്നുവടി

മുന്‍പ്‌ ഇവിടെ ചെമ്മണ്‍ പാതകള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ, ഇപ്പോള്‍ ഈ ഗ്രാമത്തിലെ എല്ലാ ചെറുറോഡുകളും തോടുകളും ടാറിട്ട്‌ അല്ലെങ്കില്‍ സിമന്റിട്ട്‌ നല്ല ഭംഗിയാക്കിയിരിക്കുന്നു.
വളരെക്കുറച്ചു ദിവസത്തെ അവധിയേയുള്ളെങ്കില്‍ നാട്ടിന്‍ പുറത്തൂടെ നടക്കുമ്പോള്‍ ഗള്‍ഫുകാരന് അനുഭവപ്പെടുന്ന കുളിര്‍മ്മ പറഞ്ഞറിയിക്കുവാന്‍ വയ്യാ
ഈ റോഡിന്റെ അവസാനത്തിലുള്ള വയലിലാണ് ഞങ്ങള്‍ കുട്ടികള്‍ കാല്‍പ്പന്ത്‌ കളിച്ചിരുന്നത്‌.

വയല്‍ നികത്തി ആരോ ഒരു കൂറ്റന്‍ മണിമാളിക പണിതിരിക്കുന്നു. പടുകൂറ്റന്‍ ഇരുമ്പ്‌ ഗേറ്റിന്റെ മുന്‍പില്‍ ഞാനൊന്നു നിന്നു.
മുറ്റത്തൊരു കസേരയില്‍ ആരോ ഇരിപ്പുണ്ട്‌. വീടിന്റെ കാവല്‍‌ക്കാരനാണോ അതോ വീട്ടുകാരനാണോ ? അതോ രണ്ടുമാണോ ?

അത്‌ പൊടിയച്ചനാണ്.
“ പൊടിയച്ചാ സുഖമാണോ ? “ ഞാന്‍ ചോദിച്ചു
“ അറിഞ്ഞിട്ടെന്നാ വേണം “ പൊടിയച്ചന്‍ അല്‌പം ദേഷ്യത്തിലാണ് ഒരു പക്ഷേ എന്നെ മനസ്സിലാകാഞ്ഞിട്ടായിരിക്കും.
“ പൊടിയച്ചാ ഞാന്‍ ഓടംവേലിലെ കോശിച്ചായന്റെ മൂന്നാമത്തെ മകന്‍ ബാജിയാ ” ഞാന്‍ സ്വയം പരിചയപ്പെടുത്തി.
“ നീ ആരായാല്‍ എനിക്കെന്താ, നിന്നേ മാതിരി എനിക്കുമുണ്ടെടാ പിള്ളേര് നാലെണ്ണം അവര്‍ ചോദിക്കാറില്ല, പിന്നെ നീ ആരാ എന്റെ സുഖം അന്വേക്ഷിക്കാന്‍ “ പൊടിയച്ചന്‍ നല്ല ചൂടിലാണ്.
“ പൊടിയച്ചാ ഞാന്‍ വെറുതേ .....” ഞാന്‍ വിക്കി
“ അറിയാമെടാ വെറുതെയാ എല്ലാം വെറുതേ “
ഞാന്‍ പോകുവാനായി മുന്നോട്ടാഞ്ഞു, പൊടിയച്ചന്‍ തന്റെ കൈയ്യിലുണ്ടായിരുന്ന ഊന്നുവടിയുടെ വളഞ്ഞ അറ്റം കൊണ്ട്‌ എന്റെ കഴുത്തില്‍ പിടിച്ചു.
“എനിക്കുമുണ്ടെടാ രണ്ടും രണ്ടും നാലു പിള്ളേര്‍, രണ്ടെണ്ണം ഗള്‍ഫിലും രണ്ടെണ്ണം അമേരിക്കയിലും “
ഞാന്‍ പോക്കറ്റില്‍ നിന്ന്‌ അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത്‌ പൊടിയച്ചന്റെ കൈയ്യില്‍ കൊടുത്ത്‌ ഒന്ന്‌ അനുനയിപ്പിക്കാന്‍ നോക്കി.
രൂപാ എന്റെ മുഖത്തേക്ക്‌ വലിച്ചെറിഞ്ഞു, അറ്റം വളഞ്ഞ ഊന്നുവടികൊണ്ട്‌ എന്റെ തലയ്‌ക്കടിച്ചു. കുറേ ചെക്കുകള്‍ എടുത്ത്‌ കാണിച്ചുകൊണ്ട്‌ അലറി.
“ എന്റെ പട്ടിക്കു വേണമെടാ നിന്റെയൊക്കെ പണം, എനിക്ക്‌ കാശിന്റെ കുറവൊന്നുമില്ല, ഈ ചെക്കുകള്‍ കൊണ്ട്‌ എല്ലാമാസവും ഒന്നാം തീയതി ബാങ്കില്‍ ചെന്നാല്‍ പണം കിട്ടും, ആണ്‍‌മക്കടെ പ്രതിഫലം. “

അപ്പോഴേക്കും പൊടിയച്ചന്റെ അതേ പ്രായമുള്ള മൂന്നു നാലു പേര്‍ അടുത്തുകൂടി, എല്ലാവരുടേയും കൈയ്യില്‍ അറ്റം വളഞ്ഞ ഊന്നുവടിയുണ്ടായിരുന്നു.
“ ദേ... ഇവന്‍ എന്നോട്‌ സുഖമാണോന്ന്‌ ചോദിക്കാന്‍ വന്നതാ ഏതോ വഴിപോക്കന്‍ “ പൊടിയച്ചന്‍ എന്നെ മറ്റുള്ളവര്‍ക്ക്‌ പരിചയപ്പെടുത്തി.

പൊടിയച്ചന്റെ മുഖത്തുകണ്ട ഭാവം മറ്റുള്ളവരിലേക്കും പകരുന്നത്‌ ഞാന്‍ കണ്ടു.
ഞാന്‍ അവിടെ നിന്നും ഓടി. ആരോ ഒരാള്‍ ഒരു കല്ലെടുത്ത്‌ എറിഞ്ഞത്‌ എന്റെ പുറത്തുതന്നെകൊണ്ടു.

ഞാന്‍ ഓടി ഓടി എന്റെ വീടിന്റെ ഗെയിറ്റില്‍ എത്തി, ഗെയിറ്റ്‌ തുറന്നു തന്നത്‌ എന്റെ അപ്പനാണ്. ഹോ രക്ഷപെട്ടു.

ഈ നാട്ടിലെ വയസ്സന്മാരൊന്നും ശരിയല്ല. ഇനിയും ഞാനില്ല നാട്ടിന്‍ പുറത്തൂടെ നടക്കാന്‍.

എന്റെ ലീവ്` വളരെപ്പെട്ടെന്ന്‌ തീര്‍ന്നു. എയര്‍‌പോര്‍‌ട്ടിലേക്ക്‌ പോകാന്‍ കാറില്‍ കയറുന്നതിനു മുന്‍‌പ്‌ എല്ലാപ്രാവശ്യവും ചെയ്യുന്നതുപോലെ അടുത്ത രണ്ട്‌ വര്‍ഷത്തേക്കുള്ള പോസ്‌റ്റ്‌ ഡേറ്റഡ്‌ ചെക്കുകള്‍ അപ്പന്റെ കൈയ്യില്‍ കൊടുത്തപ്പോളാണ് ശ്രദ്ധിച്ചത്‌ അപ്പന്റെ കൈയ്യിലും അറ്റം വളഞ്ഞ ഊന്നുവടിയുണ്ടായിരുന്നു.

വഴിയാത്രയില്‍ മുഴുവന്‍ ഞാന്‍ ആലോചിക്കുകയായിരുന്നു!
പൊടിയച്ചന്റെ കൈയ്യിലിരുന്ന അതേ വടിയാണോ എന്റെ അപ്പന്റെയും കൈയ്യിലുണ്ടായിരുന്നത്‌.
നാട്ടില്‍ ഇപ്പോള്‍ എല്ലാ വയസ്സന്മാരുടേയും കൈയ്യില്‍ അറ്റം വളഞ്ഞ ഊന്നുവടി ഉണ്ടാകുമോ ?

മരണത്തെപ്പോലും

നേടണം എന്തൊക്കയോ നേടണം
ഞാന്‍ അസ്വസ്‌ഥനാണ്‌

ആഹാരം, വസ്‌ത്രം, പാര്‍പ്പിടം ഇതൊക്കെ ഏതു തെണ്ടിക്കും വേണം
ആരോഗ്യം, അറിവ്‌, ആര്‍ഭാടം, ........ , ........., ..........
ഇതൊക്കെ നേടാന്‍ സമ്പത്ത്‌
സമ്പത്ത്‌ നിലനിര്‍ത്താന്‍ അധികാരം
അധികാരത്തിന്റെ എച്ചില്‍ തിന്നാന്‍ അണിയാളുകള്‍
ആയുധ മേന്തിയ അംഗരക്ഷകര്‍
നേടണം ഇനിയും എന്തൊക്കയോ നേടണം
ജീവിതസുരക്ഷിതത്വം വേണം
സ്വസ്‌ഥത, മനഃസമാധാനം, വിശ്രമം, ....... , .........
വേണം, വേണം , .........

ഇവിടേക്ക്‌ എന്നെ ആരാണ് കൂട്ടിക്കൊണ്ടുവന്നത്‌?
ഇവിടെ ആകുലതകളില്ല, സ്വസ്‌ഥതയുണ്ട്‌ ,
മനഃസമാധാനമുണ്ട്‌, വിശ്രമമുണ്ട്‌
ഇവിടെ സുരക്ഷിതത്വം ഉണ്ട്‌
മരണത്തെപ്പോലും ഭയക്കേണ്ട
ഈ മോര്‍ച്ചറിയില്‍ ഒരല്‌പം തണുപ്പ്‌ കൂടുതലാണെന്നുമാത്രം

Monday, July 9, 2007

കറങ്ങുന്ന കട്ടില്‍

ബസ്സ്‌ സ്‌റ്റോപ്പില്‍ വെച്ചാണ്‌ ഈ എത്യോപ്യന്‍ സുന്ദരിയെ പരിചയപ്പെട്ടത്‌.
‘കറങ്ങുന്ന കട്ടില്‍‘ വില്‍ക്കുന്ന കമ്പനിയുടെ സെയില്‍‌സ്‌ എക്‌സിക്കൂട്ടീവാണെന്ന്‌ സുന്ദരി സ്വയം പരിചയപ്പെടുത്തി.

ചുരുങ്ങിയ വാക്കുകളില്‍ ആരംഭിച്ച സംഭാഷണം ഭാഷയുടെ ബുദ്ധിമുട്ടുകള്‍ ഭേദിച്ച്‌ മുന്നേറി.
ബസ്സില്‍ ഒരേ സീറ്റിലിരുന്ന്‌ യാത്ര ചെയ്യാന്‍ ലഭിച്ച അവസരം ഞാന്‍ പാഴാക്കിയില്ല.
അവിവാഹിതനായ ഞാന്‍ ആദ്യമായാണ്‌ ഒരു പെണ്‍കുട്ടിയോടൊപ്പം ഒരേ സീറ്റിലിരുന്ന്‌ യാത്ര ചെയ്യുന്നത്‌.
ആ ബസ്സിലെ മറ്റ്‌ യാത്രക്കാരെയൊന്നും ഞാന്‍ കാണുന്നതേയില്ലായിരുന്നു.

സുന്ദരി കൂടുതല്‍ വാചാലയായി.
“കറങ്ങുന്ന കട്ടില്‍ വിദേശ നിര്‍മ്മിതമായ മെഡിക്കേറ്റഡ്‌ ബെഡ്ഡാണ്‌, ഇതില്‍ കിടന്നാല്‍ അസുഖങ്ങള്‍ വരില്ലെന്നു മാത്രമല്ല ഉളള അസുഖങ്ങളും പൂര്‍ണ്ണമായി മാറിക്കിട്ടും, ഈ കട്ടിലില്‍ കിടക്കേണ്ടതാമസം എല്ലാ ടെന്‍ഷനും മറന്ന്‌ ഉറങ്ങിക്കൊളളും“
ഇതിന്റെ ശരിയായ വില ഒരല്പം കൂടുതലാണ്‌ എന്നാല്‍ സുന്ദരിക്ക്‌ എന്നെ ഒത്തിരി ഇഷ്‌ടമായെന്നും അതിനാല്‍ പകുതി വിലയ്‌ക്ക്‌ തരാമെന്നും സമ്മതിച്ചു.

അത്രയും പറഞ്ഞപ്പോഴേക്കും സുന്ദരിക്ക്‌ ഇറങ്ങേണ്ട സ്‌റ്റോപ്പ്‌ എത്തി.
അവളുടെ ഓഫീസും വീടും ഒരേ ബില്‍ഡിംഗിലാണെന്നും വന്നാല്‍ കറങ്ങുന്ന കട്ടില്‍ കാണിച്ചുതരാമെന്നും പറഞ്ഞ്‌ വിസിറ്റിംഗ്‌ കാര്‍ഡും തന്ന് സുന്ദരി ബസ്സിറങ്ങി.

ഞാന്‍ കറങ്ങുന്ന കട്ടിലിനേപ്പറ്റിയും മറ്റും മറ്റും ഓര്‍ത്തിരുന്ന്‌ ഉറങ്ങിപ്പോയി.
സുന്ദരിയുടെ വിസ്സിറ്റിംഗ്‌ കാര്‍ഡ്‌ ബസ്സിന്റെ തുറന്നിട്ട വിന്‍‌ഡോയിലൂടെ പുറത്തേക്ക്‌ പോയത്‌ ഞാന്‍ അറിഞ്ഞതേയില്ല. എന്റെ സൂ‌ക്ഷമതക്കുറവിനേയും വീശിയടിച്ച കാറ്റിനേയും ശപിച്ചു.

ആ എത്യോപ്യന്‍ സുന്ദരിയെ പിന്നെ എല്ലായിടത്തും ഞാന്‍ തിരഞ്ഞു - കണ്ടെത്താനായില്ല.

അവസാനം ഇന്നത്തെ പത്രത്തില്‍ അവളുടെ ഫോട്ടോയും അടിക്കുറിപ്പും കണ്ടപ്പോള്‍ വിസിറ്റിംഗ്‌ കാര്‍ഡ്‌ നഷ്‌ടപ്പെട്ടത്‌ നല്ലതായെന്ന്‌ തോന്നി.

അല്ലെങ്കില്‍ കറങ്ങുന്ന കട്ടില്‍ കാണാന്‍ പോയി ഞാനും അക്ഷരാര്‍ത്ഥത്തില്‍ കറങ്ങിയേനെ.
നന്ദി കാറ്റേ നന്ദി.......

Saturday, July 7, 2007

കഥാസമാഹാരം

പാര്‍ക്കിലെ സ്വപ്‌ന ലോകത്തുനിന്നും ഉണരുന്നത്‌
ഈ ഭ്രാന്തിയുടെ പൊട്ടിച്ചിരികള്‍ കേള്‍ക്കുമ്പോഴാണ്
പ്രണയജോടികള്‍ കടന്നു പോകുമ്പോള്‍ അവര്‍ പൊട്ടിച്ചിരിക്കാറുണ്ട്‌
തന്റെ ഭൂതകാലം ഓര്‍ത്തിട്ടോ ?
അതോ ഈ ജോടികളുടെ ഭാവി ഓര്‍ത്തിട്ടോ ?
ഈ ഭ്രാന്തിക്കും ഒത്തിരി കഥകള്‍ പറയുവാനുണ്ടാകും
ആര്‍ക്കാണ് കഥകള്‍ ഇല്ലാത്തത്‌
ഓരോ മനുഷ്യരും വലിയ വലിയ കഥാസമാഹാരങ്ങളാണ്
ഈ ഭ്രാന്തിയ്‌ക്ക്‌ പൊട്ടിച്ചിരിക്കുവാനെങ്കിലും ആകുന്നല്ലോ !
ഇവിടെ ഒറ്റയ്‌ക്കിരിക്കുന്ന എനിക്ക്‌ അതിനു പോലും ആകുന്നില്ല

നിര്‍വ്വികാരന്‍

കുരുവികള്‍......കുരുവിക്കുഞ്ഞുങ്ങള്‍.....കുരുവിക്കൂട്‌......
എല്ലാം എത്ര മനോഹങ്ങളാണ്
കവിയായിരുന്നെങ്കില്‍ കവിതകള്‍ എഴുതാമായിരുന്നു
തീറ്റ തേടിപ്പോയ അമ്മക്കുരുവിയുടെ വരവിന്നായ്‌
കാത്തിരിക്കുന്ന കുരുവിക്കുഞ്ഞുങ്ങള്‍
ഇടയ്‌ക്കിടയ്‌ക്ക്‌ തല പുറത്തേക്കിട്ട്‌
അമ്മ വരുന്നോ എന്ന്‌ നോക്കുന്നുണ്ട്‌
ഗായകനായിരുന്നെങ്കില്‍ പാട്ട് പാടി ആശ്വസിപ്പിക്കാമായിരുന്നു
ഒരു നേരം അമ്മക്കുരുവിക്ക്‌ തിരികെവരാനായില്ലെങ്കില്‍
കുരുവിക്കുഞ്ഞുങ്ങള്‍ക്ക്‌ ആര് തീറ്റകൊടുക്കും
ആര് സ്‌നേഹം പകരും
ഒരു പക്ഷേ തല തല്ലിക്കരഞ്ഞ്‌ ചാകുമായിരിക്കും
ചിത്രകാരനായിരുന്നെങ്കില്‍ പുതിയ വര്‍ണ്ണങ്ങള്‍ വിരിക്കാമായിരുന്നു
കുരുവിക്കുഞ്ഞുങ്ങളെ ഞാന്‍ കാണുന്നു
ഞാന്‍ നിര്‍വ്വികാരനാണ് – ഞാന്‍ എന്തു ചെയ്യുവാന്‍
നിങ്ങളെച്ചൊല്ലി സഹതപിക്കുവാന്‍ പോലും എനിക്കറിയില്ല

ഭ്രാന്തന്‍ കാറ്റ്

മോഹങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി പറക്കാന്‍ പഠിക്കുകയാണ്
ഉയരെ ഉയരെ മുന്നേറി
അവസാനം
ശാന്തി തേടിയിതാ ഈ കടല്‍ക്കരയില്‍
ഭ്രാന്തന്‍ കാറ്റുകള്‍ മാടി വിളിക്കുന്നു
ഇല്ല നിന്റെ അരികിലേക്ക് ഞാനില്ല
കാറ്റിന്റെ സംഗീതം എനിക്ക് ഇഷ്‌ടമാണ്
എന്നാല്‍ നീ ഭ്രാന്തന്‍ കാറ്റാണ്
എനിക്ക് നിന്നില്‍ വിശ്വാസമില്ല
പിന്നെങ്ങനെ ........... !
കടലില്‍ നിന്നും എന്തു ദൂരം പാലിക്കണമെന്ന്
ഞാന്‍ പഠിക്കുകയാണ്

സ്‌നേഹം

സ്നേഹമാകട്ടെ നമ്മുടെ മാധ്യമം
അതിലൂടെ നമുക്ക് സംവേദിക്കാം
സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും
ആഗ്രഹിക്കുന്ന ഒരുപാടു പേര്‍‌ക്കൊപ്പം
കരയുകയും ചിരിക്കുകയും ചെയ്യാം

ബന്ധങ്ങള്‍

ഞാന്‍ നിനക്കും, നീ എനിക്കും ആരോ ആയിരിക്കാം / ആണ്
സമൂഹത്തിന് മനസ്സിന്റെ ചലനങ്ങള്‍ അളക്കുന്ന സ്പ്ന്ദമാപിനി കൈമോശം വന്നിരിക്കുന്നു.
ഞാന്‍ നിനക്കാര് ? – നീ എനിക്കാര്?
ആരും ആര്‍ക്കും ആരുമല്ല
എല്ലാം വെറും തോന്നലുകള്‍ മാത്രം
തോന്നലുകള്‍ക്കും ഒരുകാതം മുന്‍‌പേയാണ് അനുഭവങ്ങള്‍
ജീവിതം അനുഭവങ്ങളുടെ കൂമ്പാരമാകണം

ചോദ്യങ്ങള്‍

നാം സ്വയം ചോദിക്കുക - ഉത്തരം കണ്ടെത്തുക
അല്ലെങ്കില്‍ നാളെ - കാലം നമുക്കു നേരെ
കൈ ചൂണ്ടി ചോദിക്കും
അന്ന് നാം ഉത്തരം മുട്ടേണ്ടിവരും

വികാരം

നമുക്ക് വികാരങ്ങള്‍ അന്യമായ്
ഇന്ന് എല്ലാം യാന്ത്രികമാണ്
ജനനമോ – മരണമോ
സന്തോഷമോ – സന്താപമോ
എല്ലാം ചടങ്ങുകള്‍ മാത്രം
മനുഷ്യ൯ വികാര ജീവിയാണ്
വികാരങ്ങള്‍ പ്രകടിപ്പിക്കുവാന്‍ നാം മനഃപൂര്‍വ്വമായ് പഠിക്കണം

Thursday, July 5, 2007

പായ

മോൾക്ക് പായുണ്ടോ ?
കിടക്കാന്‍ പായുണ്ടോ ?
അമ്മയ്ക്ക് പായില്ല
അമ്മച്ചിയ്ക്ക് പായില്ല
അപ്പച്ചന് രണ്ടു പായുണ്ട്
പപ്പായിക്ക് മൂന്നു പായുണ്ട്
ഉപ്പാപ്പന് നാല് പായുണ്ട്
കിടക്കാന്‍ പായില്ല

നന്ദി

പ്രണയജോടികള്‍ ഒരായിരം സ്വപ്നങ്ങള്‍‍ നെയ്തുകൂട്ടി
അവര്‍ ഒന്നിക്കുവാന്‍ സമൂഹം അനുവദിച്ചില്ല
ഒന്നിച്ച് ജീവിക്കാനായില്ലെങ്കില്‍ ഒന്നിച്ച് മരിക്കാം
അവരുടെ തീരുമാനം ഉറച്ചതായിരുന്നു
ലോകത്തോട് വെറുപ്പ് തോന്നി
ലോകം ഭസ്‌മം ആക്കുവാന്‍ മനസ്സ് വെമ്പി
പ്രണയ ജോടികളുടെ സ്വപ്നങ്ങള്‍‍ക്ക് –
അധികാരികള്‍ നിറം പകര്‍ന്നു
നമുക്ക് ഒന്നിച്ച് മരിക്കാം
നന്ദി ഒരായിരം നന്ദി

എപ്പോള്‍ മരിക്കണം

അധികാരമുളളവര്‍ ചിരിച്ചു
വലിയ വില കൊടുത്ത് വാങ്ങി
ഒന്നിച്ചു മരിക്കുവാനുള്ള അവകാശം
തീരുമാനിക്കുവാന്‍ ഇനി ഒന്നുമാത്രം
മരണം‌ രാത്രിയില്‍‌ വേണോ ?
മരണം പകല്‍ വേണോ ?
വോട്ടു ചെയ്യുവാന്‍ ക്യുവായ് നില്‍ക്കാം

സ്വാതന്ത്ര്യം - സമത്വം

നാം സ്വാതന്ത്ര്യം നേടി
അണുബോംബിന്‍ സ്വാതന്ത്ര്യം
നാം സമത്വം നേടി
മരണത്തിന്‍ സമത്വം

ഭിക്ഷക്കാരന്റെ സ്വപ്നം

അന്ന് :- കൈ കാലുകള്‍‌ ഒടിച്ച് ഭിക്ഷക്കാരനാക്കി

ഇന്ന് :- പിച്ചപ്പാത്രവും നിങ്ങള്‍ തട്ടിത്തെറിപ്പിച്ചു
കാഴ്ച്ക്കാരുടെ പോലും കണ്ണ് കുത്തിപ്പൊട്ടിച്ചു
കേള്‍ക്കുവാന്‍ പോലും അവകാശമില്ലേ ?

നാളെ :- സ്വപ്നങ്ങള്‍‌ക്ക് ചിറക് മുളയ്ക്കും
ആകാശത്തേക്ക് പറന്നുയരും
എണ്ണിത്തുടങ്ങിക്കോളൂ
9.... 8.... 7.... 6.... 5.... 4....