Tuesday, April 22, 2008

പറവകള്‍

ജോലി കഴിഞ്ഞ് ഓഫീസില്‍ നിന്നും തിരികെ വീട്ടിലെത്തിയ ഭര്‍‌ത്താവ് ഉടുപ്പും പാന്റും മാറി കൈലിയുടുത്ത് ഹാളില്‍ എത്തി ടി.വി യ്കു മുന്‍‌പില്‍ എത്തിയപ്പോഴേക്കും ചായയുമായി ഭാ‍ര്യ വന്നു.

അവളുടെ ഇന്നലത്തെ പിണക്കം ഇനിയും മാറിയിട്ടില്ലെന്നു തോന്നുന്നു.

ചായക്കപ്പ് കൈയ്യിലേക്ക് കൈമാറുമ്പോള്‍ ഗ്ലാസ്സ് തുളുമ്പി ഒരല്പം ചായ തറയിലെ കാര്‍‌പ്പെറ്റിലേക്കു വീണു.

“നിന്നോടെത്ര തവണ പറഞ്ഞിട്ടുണ്ട് ഗ്ലാസ്സ് തുളുമ്പെ ചായ എടുക്കരുതെന്ന് അതെങ്ങനെയാ പറഞ്ഞാല്‍ കേള്‍ക്കാന്‍ പഠിച്ചിട്ടില്ലല്ലോ ! “

ഭാര്യ കരയാറായ മുഖവുമായി നില്‍‌ക്കുകയാണ്.

“ എനിക്കു നിന്റെ ചായയൊന്നും വേണ്ട”

ചായ കുടിക്കാതെ ചായക്കപ്പ് മേശപ്പുറത്തേക്കു വെച്ചിട്ട് ദ്വേഷ്യപ്പെട്ട് കിടപ്പുമുറിയില്‍ കയറി ഭര്‍‌ത്താവ് കതക് വലിച്ചടച്ചു.

കിടപ്പുമുറിയില്‍തന്നെ ഇരിക്കുന്ന കമ്പ്യൂട്ടര്‍ ഓണാക്കി.

ഇനിയും കുറച്ചു സമയത്തേക്ക് ഭാര്യയുടെ ശല്യം ഉണ്ടാകുകയില്ല. കതകില്‍ മുട്ടി തുറക്കാന്‍ ആവശ്യപ്പെടാനുള്ള ധൈര്യമൊന്നും അവള്‍ക്കില്ല. പിണക്കം തീരാന്‍ കുറേയധികം സമയം എടുക്കും. അതു വരെ കമ്പ്യൂട്ടര്‍ ലോകത്ത് സ്വസ്ഥമായി ഇരിക്കാമല്ലോ!

ഇനിയും വാതില്‍ തുറന്ന് അങ്ങോട്ടു ചെല്ലുന്നതു വരെ ഓണാക്കിയ ടി. വി. യ്‌ക്കു മുന്‍‌പില്‍ മുഖം വീര്‍‌പ്പിച്ച് ഇരുന്നു കൊള്ളും.

ഇന്നലെ ദ്വേഷ്യപ്പെടാന്‍ കാരണം കണ്ടെത്തിയത് ബിസ്‌ക്കറ്റിലായിരുന്നു. ചായയ്‌ക്കൊപ്പം നല്‍‌കിയ ബിസ്‌ക്കറ്റ് തണുത്തുപോയിരുന്നു പോലും.

“ഓരോ ബിസ്‌ക്കറ്റും തണുത്തതാണോയെന്നു ചെക്കു ചെയ്‌തിട്ടെങ്ങനെയാ നല്‍‌കുക”

“ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുമ്പോള്‍ വായിക്കു രുചിയായി വല്ലതും ഉണ്ടാക്കിതന്നാല്‍ അവള്‍‌ക്കെന്താ ......“

ജോലി കിട്ടി, ഭാര്യയേയും കൂട്ടി ഈ നഗരത്തില്‍ എത്തിയശേഷമുള്ള ഒറ്റമുറി ഫ്ലാറ്റിലെ താമസം മടുത്തു തുടങ്ങിയിരിക്കുന്നു. കിടപ്പുമുറിയും ഹാളും അടുക്കളയും ബാത്തുറൂമും എല്ലാം ഓരോന്നു മാത്രം. ഹാളിന്റെ ഒരു വശത്ത്‌ ഡൈനിങ്ങ് ടേബിള്‍ ഇട്ടിക്കുന്നതിനാല്‍ ഹാള്‍ കം ഡൈനിങ്ങ് റൂമെന്നു പറയാം. ചിലപ്പോള്‍ വീട്ടില്‍ വരുമ്പോള്‍ ശ്വാസം മുട്ടുന്നതായി തോന്നും.

ഏക ആശ്വാസം ജന്നാലകള്‍ തുറന്നിടുമ്പോഴുള്ള കാഴ്‌ചകളാണ്.

പതിവുപോലെ ഭര്‍ത്താവ് ജന്നാലകള്‍ തുറന്ന്‍ വെറുതെ ആകാശത്തേക്കു നോക്കി നിന്ന് മനസ്സില്‍ കുളിര്‍‌മ്മ കോരിയിട്ടു.

അടുത്ത ബില്‍‌ഡിംങ്ങിന് ഉയരം കുറവായതിനാല്‍ അതിന്റെ മുകളില്‍ വട്ടമിട്ടു പറക്കുന്ന കുറേ കിളികളെ എന്നും കാണാറുണ്ട്. വീട്ടുകാരന്‍ തീറ്റ വാരി വിതറാനായി ബില്‍‌ഡിങ്ങിന്റെ മുകളില്‍ ഇടവിട്ട് വരാറുണ്ട്. അവിടെ വളര്‍‌ത്തുന്ന പൂച്ചകള്‍‌ക്ക് കിളികളോട് സ്‌നേഹം മാത്രമേയുള്ളെങ്കിലും കിളികള്‍ പൂച്ചയില്‍ നിന്നും നിശ്ചിത ദൂരം പാലിച്ചിരുന്നു.

കിളികളുടെ കൂട്ടത്തില്‍ നിന്നൊരു വെള്ളപ്രാവിനെ ഭര്‍ത്താവിന് ഒത്തിരി ഇഷ്‌ടമായി. വെള്ളപ്രാവിന്റെ മേല്‍ നിന്നും കണ്ണ് എടുക്കാനെ തോന്നിയില്ല.

ബാല്‍‌ക്കണിയില്‍ ചിറകടി ശബ്‌ദം കേട്ടപ്പോള്‍ ബാല്‍‌ക്കണി വാതില്‍ തുറന്നു. വിശ്വസിക്കാനായില്ല. അതേ വെള്ളപ്രാവ് . വെളുത്ത് തടിച്ച കൊച്ചു സുന്ദരി.

തുറന്ന വാതിലിലൂടെ അത് മുറിയില്‍ പ്രവേശിച്ചു.

അടുത്തു കണ്ടപ്പോള്‍ ആദ്യകാമുകിയുടെ എന്തൊക്കയോ പ്രത്യേകതകള്‍ വെള്ളപ്രാവില്‍ കണ്ടു.

അതിന്റെ ചിറകടി ശബ്‌ദം എത്ര ഇമ്പകരമാണ്. വട്ടമിട്ടുള്ള പറക്കല്‍ എന്തു രസമാണ്. കുറുകലിന്റെ താളക്രമം ഒരിക്കലും തെറ്റാറില്ല.

അതിന് അടുത്തു വരാന്‍ പേടിയൊന്നും ഉണ്ടായിരുന്നില്ല. സ്‌നേഹമുള്ളിടത്ത് പേടിയെന്നൊന്നില്ലല്ലോ? അവരുടെ സ്‌നേഹം പരസ്‌പരം തിരിച്ചറിയുകയായിരുന്നു. ആദ്യകാമുകിയുടെ സ്‌നേഹം ആ മുഖത്തു കണ്ടു. ആദ്യ കാമുകിയുടെ രൂപം ഓര്‍മ്മയില്‍ നിന്നെടുത്തു നോക്കി. ഇത് അവളുടെ തനി പകര്‍പ്പാണ്.

കൈകൊണ്ട് ചുണ്ടില്‍ തൊടുമ്പോഴും തലയിലെ ചെറിയതൂവലിലും പുറത്തെ നീളമുള്ള തൂവലിലും തഴുകുമ്പോള്‍ അനുഭവിക്കുന്ന അനുഭൂതി ആദ്യദിനങ്ങളെ ഓര്‍‌മ്മപ്പെടുത്തി.

കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന്‍ സമയം പോയതറിഞ്ഞില്ല. രാത്രി വളരെ വൈകിയാണ് വെളളപ്രാവ് പറന്നു പോയത്.

കിടപ്പുമുറിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ഭാര്യ ഹാളിലെ സോഫയില്‍ കിടന്ന് ഉറങ്ങുകയാണ്. ടി. വി അപ്പോഴും ഓഫാക്കിയിരുന്നില്ല.

ഭര്‍‌ത്താവ് വിളിച്ചുണര്‍ത്താനൊന്നും പോയില്ല. കിടപ്പുമുറിയിലെ കട്ടിലില്‍ അത്താഴം പോലും കഴിക്കാതെ മലര്‍‌ന്നു കിടക്കുമ്പോഴും ആ മനസ്സ് നിറഞ്ഞിരുന്നു. സ്വപ്‌നത്തിലും വെളുത്ത് തടിച്ച പ്രാവ് ചിറകടിച്ച് പറക്കുന്നുണ്ടായിരുന്നു.

അടുത്ത ദിവസം ഭര്‍‌ത്താവ് ഓഫീസുവിട്ടു വരുമ്പോള്‍ ഒരു കിളിക്കൂടുവാങ്ങാന്‍ മറന്നില്ല.

വെള്ളപ്രാവിനെ സ്വന്തമാക്കണം. ഈ കൂടില്‍ എല്ലാവിധ സൌകര്യങ്ങളും ഒരുക്കി രാജ്ഞിയെപ്പോലെ സംരക്ഷിക്കണം.

പതിവുപോലെ എന്തൊക്കയോ കാരണമുണ്ടാക്കി ഭാര്യയുമായി ദ്വേഷ്യപ്പെട്ട് കിടപ്പുമുറിയില്‍ കയറി വാതിലടച്ചു. ജന്നാലകള്‍ തുറന്നിട്ടു. ബാല്‍‌ക്കണിവാതില്‍ തുറക്കേണ്ട താമസം അവള്‍ പറന്നെത്തി.

ഒത്തിരി സ്‌നേഹത്തോടെ അരികിലെത്തി. വാങ്ങി വെച്ചിരുന്ന പുതിയകിളിക്കൂടുകണ്ട് അവളുടെ ഭാവം മാറി.

“ നിങ്ങളും സാധാരണ പുരുഷന്മാരെപ്പോലെ സ്വാര്‍‌ത്ഥനാണോ ? നിങ്ങളുടെ ഭാര്യയെകൂട്ടിലിട്ടു വളര്‍‌ത്തുന്നതുപോലെ എന്നെയും കൂട്ടിലടയ്‌ക്കാനാണോ ഭാവം ? എനിക്കുള്ള സ്വാതന്ത്ര്യം അടിയറവെയ്‌ക്കുവാന്‍ ഞാനില്ല...” എന്തൊക്കയോ ദ്വേഷ്യപ്പെട്ടുപറഞ്ഞ് തുറന്നു കിടന്ന ബാല്‍‌ക്കണിവാതിലിലൂടെ വെള്ള പ്രാവ് സ്വാതന്ത്ര്യത്തിന്റെ നീലാകാത്തേക്ക് പറന്നു പോയി.

പിന്നീട് പല ദിവസങ്ങളിലും ഭര്‍ത്താവ് ബാല്‍‌ക്കണി വാതില്‍ തുറന്ന് കാത്തിരുന്നെങ്കിലും ആദ്യകാമുകിയുടെ മുഖമുള്ള വെള്ളപ്രാവ് വന്നില്ല. ജന്നാലയിലൂടെ നോക്കി വെള്ള പ്രാവിനെ മാത്രം കണ്ടില്ല.

കാത്തിരുന്ന് ഭ്രാന്തു പിടിക്കുമെന്നു തോന്നിയ നിമിഷങ്ങളില്‍ വെറുതേ പഴയ ആല്‍‌ബമെടുത്ത് മറിച്ചു നോക്കി.

മറന്നു തുടങ്ങിയ സത്യം ഓര്‍‌മ്മയില്‍ വന്നു.
തന്റെ ആദ്യകാമുകിതന്നെയാണല്ലോ തന്റെ ഭാര്യ.

ഭാര്യ കാമുകിയായിരുന്നപ്പോഴത്തെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ചേര്‍‌ത്തുവെച്ചു നോക്കി. രണ്ടിലും ഒരേ ഭാവങ്ങളാണുണ്ടായിരുന്നത്. കാഴ്‌ചയിലുണ്ടായ പാകപ്പിഴയാണ്. താന്‍ വേണ്ട വണ്ണം ഭാര്യയെ കാണുന്നുണ്ടായിരുന്നില്ലെന്ന കുറ്റബോധം തോന്നി.

കാമുകി ആയിരുന്നപ്പോഴുണ്ടായിരുന്ന അഴകും, സ്‌നേഹവും, കരുതലും ഇപ്പോഴും ഭാര്യയിലും ഉണ്ടല്ലോയെന്ന് തിരിച്ചറിഞ്ഞു.

ഭാര്യയെ കൂടുതല്‍ സ്‌നേഹിക്കണം. മനഃപൂര്‍‌വ്വം സ്‌നേഹം പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ കണ്ടെത്തണം. പരസ്‌പരം പ്രോല്‍‌സാഹിപ്പിക്കണം. നല്ലൊരു കുടുംബജീവിതം നയിക്കണം. നല്ലൊരു ഭര്‍ത്താവാകണം. ഒത്തിരി തീരുമാനങ്ങളുമായാണ് കിടപ്പുമുറിയുടെ വാതില്‍ തുറന്നത്.

ഓണായിക്കിടക്കുന്ന ടി. വി. യ്‌ക്കു മുന്‍‌പില്‍ ഭാര്യയെക്കാണുന്നില്ല.

തുറന്നു പിടിച്ച പുറത്തേക്കുള്ള പ്രധാന വാതില്‍ക്കല്‍ ഭാര്യ നില്‍‌ക്കുന്നുണ്ട്. സൂക്ഷിച്ചു നോക്കി. വിശ്വസിക്കാനായില്ല. അവള്‍ക്ക് ചിറകുകള്‍ മുളച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ നീലാകാശത്തേക്ക് പറക്കാന്‍ ഭാര്യയും ഒരുങ്ങിക്കഴിഞ്ഞിരുന്നു.‌

സ്വയം മാറാന്‍ ഭര്‍‌ത്താവ് ഒരല്പം വൈകിപ്പോയോ ?

Monday, April 7, 2008

മരണാഘോഷ ചടങ്ങുകള്‍

അവറാച്ചന് പ്രായം അറുപത്തിയഞ്ച് കഴിഞ്ഞു. അടുത്ത തിങ്കളാഴ്‌ച തന്റെ ഭാര്യ അമ്മിണി മരിച്ചിട്ട് എട്ടു വര്‍‌ഷം തികയുന്നു. അമ്മിണി മരിച്ച അന്നു മുതലാണ് താന്‍ ഏകനാണെന്ന തോന്നല്‍ അവറാച്ചനുണ്ടായത്. എന്നിട്ടും എട്ടു വര്‍‌ഷം കൂടി എങ്ങനെയൊക്കയോ ജീവിച്ചു.

ഒരു ആണ്‍കൊച്ചനുണ്ടായിരുന്നത് പറക്കമുറ്റിയപ്പോള്‍ത്തന്നെ നാടുവിട്ടു. അവന്‍ ഗള്‍‌ഫില്‍ സ്വന്തമായി എന്തോ ബിസ്സിനസ്സ് നടത്തുകയാണ്. അവനും തിരക്കിന്റെ ഭാഗമായപ്പോള്‍ പഴയ കാര്യങ്ങളൊക്കെ ഓര്‍‌ക്കാനെവിടെയാ സമയം. അമ്മയുടെ മരണം അറിയിച്ചപ്പോള്‍ അനുശോചന സന്ദേശം അയച്ച് ദുഃഖം രേഖപ്പെടുത്താന്‍ മറന്നില്ല. ഇങ്ങനെ മക്കളുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം.

അകന്ന ബന്ധത്തിലുള്ള ഒരു പെങ്കൊച്ച് ആഴ്‌ചയില്‍ രണ്ടു ദിവസം ആഹാരം വെയ്‌ക്കാനും മുറ്റം അടിക്കാനുമായി വരുമായിരുന്നു. അവറാച്ചന്റെ കൈയിലുണ്ടായിരുന്ന അവസാന നാണയവും തീര്‍‌ന്നതിനാല്‍ രണ്ടു മാസമായി അവളും വരാതെയായി.

ജീവിതകാലം മുഴുവന്‍ കഷ്‌ടപ്പാടും പട്ടിണിയുമായിരുന്നെങ്കിലും, ആശകളൊന്നും ബാക്കിവെക്കാതെ ജീവിച്ചു തീര്‍‌ന്നെന്നൊരു തോന്നല്‍.

അങ്ങനെയാണ് ജീവിച്ചു തീര്‍‌ന്നെങ്കില്‍ മരിച്ചേക്കാമെന്ന് അവറാച്ചനും തീരുമാനിച്ചത്.

അമ്മിണി പരലോകം പൂകിയിട്ട് എട്ടു വര്‍‌ഷം തികയുന്ന തിങ്കളാഴ്‌ച തന്നെ അതിനു പറ്റിയ ദിവസമായി കണ്ടെത്തി.

ചത്തു കിടക്കുമ്പൊഴും ചമഞ്ഞു കിടക്കണമല്ലോ !

കൊമ്പന്‍ മീശ മുകളിലേക്കു പിരിച്ചുവെച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന കളര്‍‌ ഫോട്ടൊ പത്രത്തില്‍ കൊടുക്കാന്‍ അവറാച്ചന്‍ തന്നെ ഏര്‍‌പ്പാടുകള്‍ ചെയ്‌തു.

അവറാച്ചന്റെ മരണവിവരം പത്രത്തില്‍ വായിച്ചറിഞ്ഞ് നാട്ടുകാരെല്ലാവരും വന്നു ചേര്‍‌ന്നു.

ആര്‍‌ഭാടകരമായ മരണാനന്തര ചടങ്ങുകള്‍.

മുറ്റം നിറഞ്ഞൊരു പന്തല്‍, പാറിപ്പറക്കുന്ന കരിങ്കൊടികള്‍, വരുന്നവര്‍ക്കൊക്കെ കറുത്ത ബാഡ്‌ജ്, ബാന്റു മേളവും, പാട്ടുകാരും, അലമുറയിട്ട് കരയാനായി പ്രത്യേകം പരിശീലനം നേടിയവര്‍ വേറെയും, വീഡിയോക്കാര്‍ മൂന്നുനാലു പേര്‍, എല്ലാം വിദേശത്തുള്ള മകന് ലൈവായി കാണിച്ചു കൊടുക്കുകയാണ്.

ആര്‍‌ക്കും വിശ്വസിക്കാനായില്ല, എന്തെല്ലാം ആര്‍‌ഭാടങ്ങളാണ്. ഇത്രയധികം പണം അവറാച്ചന്റെ കൈയിലുണ്ടായിരുന്നോയെന്ന് നാട്ടുകാര്‍‌ക്ക് സംശയം. വര്‍‌ഷങ്ങളായി അപ്പനുമായി ബന്ധമില്ലാത്ത മകന്‍ ഈ പാഴ്‌ ചെലവിന് മുതിരുമെന്നും തോന്നുന്നില്ല.
പിന്നെ എവിടെ നിന്നും കിട്ടി ഇത്രയധികം പണം.

സംഗതി ഗംഭീരമാണെന്നറിഞ്ഞ ഗള്‍‌ഫിലെ മകന്‍ കമ്പനിക്ക് അവധികൊടുത്തു. ആരു മരിച്ചിട്ടായാലും ഒരു ദിവസത്തെ അവധി കിട്ടിയതില്‍ ജോലിക്കാര്‍ സന്തോഷിക്കാന്‍ തുടങ്ങിയപ്പോഴാണ് എല്ലാവരേയും മുതലാളി കോണ്‍ഫ്രെന്‍‌സ് ഹാളിലേക്ക് വിളിപ്പിച്ചത്. എല്ലാവര്‍‌ക്കും അപ്പന്റെ മരണാനന്തര ചടങ്ങുകളുടെ ലൈവ് കാട്ടിക്കൊടുക്കുമ്പോള്‍ ആ മുഖത്ത് തെളിഞ്ഞ പിതൃസ്‌നേഹം വിവരിക്കാനാവില്ല.

അച്ചന്മാര്‍‌ക്കും മെത്രാന്മാര്‍‌ക്കും മുന്‍‌കൂര്‍ പണം ലഭിച്ചതിനാല്‍ അവര്‍ നേരത്തേയെത്തി. അവിടെ വന്നവര്‍‌ക്കെല്ലാം ഫുഡ് പായ്‌ക്കറ്റും ജൂസും കരുതിയിരുന്നു.

ഇത്ര ഗംഭീരമായ മരണാനന്തര ചടങ്ങ് ആ നാട്ടില്‍ ഇത് ആദ്യമായാണ്.

വളരെയധികം ആളുകള്‍ ഒന്നിച്ചു കൂടിയവിവരം അറിഞ്ഞ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കേണ്ട മന്ത്രിയും പരിവാരവും മരിച്ച അവറാച്ചനെ കാണാന്‍ വന്നു. മന്ത്രി വന്നതിനാല്‍ പത്രക്കാരും ചാനലുകാരും വന്നു.

ശവം പള്ളിയിലേക്കെടുക്കാന്‍ സമയമായി. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ശവപ്പെട്ടിയില്‍ അതുവരേയും ശ്വാസം പിടിച്ച് കിടക്കുകയായിരുന്ന അവറാച്ചന്‍ ശവപ്പെട്ടിയില്‍ എഴുന്നേറ്റിരുന്നു.

“ പരിപാടിയുടെ ഈ ഭാഗം നിങ്ങള്‍ക്കായി സ്‌പോണ്‍‌സര്‍ ചെയ്‌തിരിക്കുന്നത് ആന്റോ ആന്റ് കമ്പനി, ആന്റോ ആന്റ് കമ്പനി “ ഇത്രയും പറഞ്ഞ് ശ്വാസം ഒന്നു കൂടി ആഞ്ഞു വലിച്ച പെട്ടിയിലേക്കു തന്നെ മരിച്ചു വീണു.

മരണം സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുണ്ടെന്ന കാര്യം അന്നാണ് ആ നാട്ടുകാര്‍ അറിയുന്നത്. ഇത്ര മനോഹരമായി മരണാനന്തര ചടങ്ങുകള്‍ ഒരുക്കുമെങ്കില്‍ ആര്‍‌ക്കാണ് ഒന്നു മരിച്ചാല്‍ കൊള്ളാമെന്നു തോന്നാത്തത്.

അത് ഗള്‍ഫിലുള്ള അവറാച്ചന്റെ മകന്റെ തന്നെ കമ്പനിയാണെന്ന് ആരോ പറയുന്നത് കേട്ടു. അവര്‍ മരണം മാത്രമല്ല വിവാഹവും സ്‌പോണ്‍സര്‍ ചെയ്യുമെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു.

സ്‌പോണ്‍‌സേര്‍ഡ് മരണം നേരില്‍ കണ്ടു.
സ്‌പോണ്‍സേര്‍ഡ് കല്ല്യാണം മനസ്സില്‍ കണ്ടു.

വിഭവ സമൃദ്ധമായ വിവാഹ സദ്യ രുചിയോടെ കഴിച്ചോണ്ടിരിക്കുമ്പോള്‍ കഴുത്തിന് ഞെക്കിപ്പിടിച്ച്, പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുടെ പേരു പറഞ്ഞാന്‍ ആ പേര് ഈ ജന്മത്തില്‍ ആരും മറക്കില്ല.