Sunday, September 30, 2007

നീറുന്ന നെരിപ്പോട്

എന്റെ പേഴ്‌സും അതിലുണ്ടായിരുന്ന രൂപയും മോഷണം പോയി. ഇന്നലെ വൈകുന്നേരം ഷര്‍ട്ട് ഊരിയിടുമ്പോള്‍ അതിന്റെ പോക്കറ്റില്‍ത്തന്നെ പേഴ്‌സ് ഉണ്ടായിരുന്നെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. കുറേ ടെലിഫോണ്‍ കാര്‍ഡുകളും ടെലിഫോണ്‍ കാര്‍ഡ് വിറ്റ കാശും ഉള്‍‌പ്പെടെ മൊത്തത്തില്‍ നോക്കിയാല്‍ വലിയൊരു തുകയാണ് മോഷണം പോയത്.

ഈ വിവരം പോലീസില്‍ അറിയിച്ചതും ഞാന്‍ തന്നെയാണ്. പോലീസുകാര്‍ ഞങ്ങളുടെ ഫ്‌ളാറ്റിലേക്ക് വരുന്നതു കണ്ട് അടുത്ത ഫ്‌ളാറ്റുകളില്‍ നിന്നൊക്കെ ആള്‍ക്കാര്‍ കാര്യം അറിയാനായി വന്നു കൂടി.

രണ്ട് അറബിപ്പോലീസുകാരും പാകിസ്ഥാനി ഡ്രൈവറും പിന്നെ ഒരു മലയാളിപ്പോലീസുകാരനും. മലയാളിപ്പോലീസുകാരന്‍ കൂടെയുള്ളതു നന്നായി. ഞാന്‍ നടന്ന സംഭവം മലയാളിപ്പോലീസുകാരനോടു പറഞ്ഞു. അദ്ദേഹമത് അറബിയിലാക്കി മറ്റു പോലീസുകാര്‍ക്ക് പറഞ്ഞു കൊടുത്തു. അറബിയില്‍ തന്നെയാണ് എല്ലാം എഴുതിയെടുത്തതും.

എന്റെ പേഴ്‌സ് മോഷ്‌ടിച്ചത് എന്നെ അറിയാവുന്നവര്‍ ആരോ ആണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പുറത്തു നിന്നും മറ്റൊരാള്‍ റൂമിലെത്തി മോഷണം നടത്തിയതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല.

“നിങ്ങള്‍ നാലുപേരല്ലിയോ ഈ റൂമില്‍ താമസിക്കുന്നത്, അതില്‍ ആരെയെങ്കിലും നിനക്ക് സംശയം ഉണ്ടോ ?” മലയാളിപ്പോലീസുകാരന്‍ ചോദിച്ചു.

“ ഇല്ല എനിക്കാരെയും സംശയം ഇല്ല” മറുപടിക്കായി എനിക്കൊട്ടും ആലോചിക്കേണ്ടി വന്നില്ല.

ഞാന്‍ ആരെ സംശയിക്കാനാണ് ?

സപ്ലേ കമ്പനിയില്‍ ഒരു സാതാ പെയിന്ററായ എനിക്ക് കിട്ടുന്ന ശമ്പളം എത്രയെന്ന് എല്ലാവര്‍ക്കും അറിയാം. നാട്ടില്‍ പ്രായമായ അച്‌ഛനും അമ്മയും, പ്രായപൂര്‍ത്തിയായ അനുജന്മാര്‍ ഇപ്പോഴും പഠിക്കുകയാണ്. വീടിനോടുചേര്‍ന്ന് ഒരു മുറി കൂടി ഇറക്കിയിട്ട് കല്ല്യാണം കഴിക്കാമെന്നു വിചാരിച്ച് കാത്തിരുന്ന് വയസ്സ് മുപ്പത്തി നാലായി. അടുത്ത ലീവിനു മുമ്പെങ്കിലും ഒരു മുറികൂടി പണിയുക ഒരു സ്വപ്‌നമാണ്.

ഒരല്പം അധിക വരുമാനം ഉണ്ടാക്കാന്‍ വേണ്ടിയാണ് ടെലിഫോണ്‍ കാര്‍ഡിന്റെ വില്‌പന ആരംഭിച്ചത്. ഒരു നാട്ടുകാരന്‍ സുഹൃത്തിന്റെ സഹായത്താല്‍ ടെലിഫോണ്‍ കാര്‍ഡുകള്‍ കടയില്‍ നിന്നും കടമായി കിട്ടും, അതു വിറ്റുകഴിഞ്ഞ്‌ പണം കൊടുത്താല്‍ മതി. എനിക്ക് സൈറ്റില്‍ ഒത്തിരി പരിചയക്കാര്‍ ഉള്ളതിനാല്‍ ടെലിഫോണ്‍ കാര്‍ഡിന്റെ പാര്‍ട്ട് ടൈം ബിസ്സിനസ്സ് ഒരു വിധം കുഴപ്പമില്ലാതെ നടക്കുന്നുണ്ട്‌.

നാല്‍പ്പതു ദിനാര്‍ ശമ്പളം കിട്ടുന്ന എന്റെ സുഹൃത്തുക്കള്‍ പലരും ശമ്പളത്തിന്റെ പകുതിയും ടെലിഫോണ്‍ ചെയ്യാനാണ് ചെലവാക്കുന്നത്. മൂന്നു നേരവും കുപ്പൂസും തൈരും മാത്രം കഴിച്ചിട്ടായാലും നാട്ടിലുള്ള ഭാര്യയുടേയും മക്കളുടേയും ശബ്‌ദം കേള്‍ക്കാന്‍ എല്ലാവര്‍ക്കും കൊതിയാണ്.

ഇക്കാലത്ത് ആരാ ഈ ഗള്‍ഫില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാത്തത്? രണ്ടു ഷിഫ്‌റ്റ് ജോലിചെയ്യാനവസരം കിട്ടിയാലും സന്തോഷത്തോടെ ചെയ്യും. പതിനാറ് മണിക്കൂര്‍ ജോലി ചെയ്‌താലെന്താ രണ്ടാളുടെ ശമ്പളം കിട്ടുമല്ലോ ?

എന്റെ റൂമില്‍ താമസിക്കുന്ന സുനില്‍ ജോലി കഴിഞ്ഞാല്‍ കാറു കഴുകാന്‍ പോയിരുന്നു. വഴിയോരങ്ങളില്‍ കിടന്നിരുന്ന കാറുകള്‍ കഴുകുമ്പോള്‍ നാട്ടുകാര്‍ കാണുമെന്നോ , അവര്‍ കണ്ടാല്‍ തന്നെ കുറച്ചു കാണുമോ എന്നുള്ള വിചാരങ്ങളൊന്നും സുനിലിനു ബാധകമല്ല. ആരുടേയും പിടിച്ചു പറിക്കാതെയും മോഷ്‌ടിക്കാതെയും അദ്ധ്വാനിച്ച് ജീവിക്കുന്നതില്‍ അവന്‍ അഭിമാനം കൊണ്ടിരുന്നു. മോശം പറയരുതല്ലോ , അവനു ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഇരട്ടി ഓരോദിവസവും അവന്‍ കാറു കഴുകി ഉണ്ടാക്കുമായിരുന്നു. ആറുമാസം മുന്‍പ് അവന്റെ വിവാഹം കഴിഞ്ഞതോടുകൂടി ദുരഭിമാനം അവനെ പിടികൂടി. നാട്ടിലുള്ള ഭാര്യയെങ്ങാനും താനിവിടെ കാറു കഴുകിയാണ് ജീവിക്കുന്നതെന്ന് അറിഞ്ഞാല്‍ മോശമാണല്ലോ എന്ന വിചാരത്തില്‍ ഇപ്പോള്‍ കാറുകള്‍ കഴുകാന്‍ പോകാറില്ല. കാറുകഴുകുന്ന ജോലി ഇപ്പോള്‍ കൂടുതലും ബംഗാളികള്‍ ഏറ്റെടുത്തു. സുനില്‍ ഒരല്‌പം കൂടി സ്‌റ്റാറ്റസുള്ള പാര്‍ട്ട് ടൈം ജോലി അന്വേക്ഷിക്കുന്നുണ്ട്‌.

എനിക്ക് സുനിലിനെ സംശയമൊന്നുമില്ല. അവന്‍ എന്റെ പേഴ്‌സ് മോഷ്‌ടിക്കുമോ ?

പിന്നെ റൂമിലുള്ളത് തോമസ്സാണ്. എട്ടുമണിക്കൂര്‍ ജോലികഴിഞ്ഞാല്‍ നേരെ ബാറിലേക്കു പോകുന്ന തോമസ്സ്. തോമസ്സ് ബാറില്‍ പോകുന്നത് കുടിക്കാനല്ല, അവിടെയും എട്ടു മണിക്കൂര്‍ പാര്‍ട്ട് ടൈം. തോമസ്സ് കുടിക്കില്ലെന്നതാണ് ബാറിലെ കാഷ്യറായി പാര്‍ട്ട് ടൈം ജോലി കൊടുക്കാന്‍ അവര്‍ കണ്ട പ്രധാന യോഗ്യത. തോമസ്സ് അറുപിശുക്കനായതു കൊണ്ടാണ് കുടിക്കുകയും വലിക്കുകയും ചെയ്യാത്തതെന്നാണ് എനിക്ക് തോന്നീട്ടുള്ളത്. ഒരു പൈസാപോലും അനാവശ്യമായി ചെലവാക്കാതെ കിട്ടുന്നതു മുഴുവന്‍ ഡ്രാഫ്‌റ്റാക്കി നാട്ടിലേക്ക് അയയ്‌ക്കുന്ന ദിവസം തോമസ്സിന്റെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയാണ്.

പോലീസ് സുനിലിനേയും തോമസ്സിനേയും ചോദ്യം ചെയ്‌തു. അവരുടെ കബോര്‍ഡും പെട്ടിയും മറ്റും പരിശോധിച്ചു. ഞാന്‍ മുറിയാകെ ഒന്നുകൂടി പരിശോധിച്ചു. മോഷണമുതല്‍ കണ്ടെത്താനായില്ല.

പിന്നെ റൂമില്‍ ഞങ്ങളോടൊപ്പം താമസിക്കുന്നത് അഷ്റഫാണ്. അഷ്റഫിനു പാര്‍ട്ട് ടൈം ജോലിയൊന്നുമില്ലെങ്കിലും അവന്‍ എല്ലാരെക്കാളും ബിസ്സിയാണ്. സാമൂഹ്യ സേവനമാണ് അവന്റെ പ്രധാന പരിപാടി. ഈ ഗള്‍ഫില്‍ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കാന്‍ കഷ്‌ടപ്പെടുന്നവര്‍ക്ക് ആശ്വാസമരുളുവാന്‍ ഓടിനടക്കുകയാണ്. തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് അവന്‍ മിക്കപ്പോഴും. ആര് എന്തു സഹായം ചോദിച്ചാലും ചെയ്തുകൊടുക്കും. പ്രയാസത്തിലിരിക്കുന്നവരെ സാന്ത്വനിപ്പിക്കുവാന്‍ അഷ്റഫിനു പ്രത്യേക കഴിവുണ്ട്. കഴിഞ്ഞ ഇരുപത്തി രണ്ടു വര്‍ഷമായി നാട്ടില്‍ പോകാതിരുന്ന മല്ലപ്പള്ളിക്കാരന് നാട്ടില്‍ പോകാന്‍ വഴിയൊരുക്കിയവരുടെ കൂട്ടത്തില്‍ അഷ്റഫാണ് മുന്നിലുണ്ടായിരുന്നത്‌.

ദൈവമേ ഇനിം അഷ്റഫെങ്ങാനും എന്റെ പേഴ്‌സ് മോഷ്‌ടിച്ചിരിക്കുമോ ? ഏയ്... അഷറഫ് അങ്ങനെ ചെയ്യുമോ..? ഇല്ല അവനങ്ങനെ ചെയ്യില്ല.

അവരുപോലും അറിയാതെ മറ്റുള്ളവരുടെ പേനയും പെന്‍സിലും തുടങ്ങിയ ചെറിയ സാധനങ്ങള്‍ കൈക്കലാക്കുന്ന ഒരു അസുഖത്തെപ്പറ്റി കഴിഞ്ഞദിവസം റേഡിയോയില്‍ കേട്ടു... ആ അസുഖമെങ്ങാനും അഷ്റഫിനുണ്ടാകുമോ ? എന്തായാലും അഷറഫ് പിടിക്കപ്പെടുവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഞാനെന്നല്ല അവിടെക്കൂടിനിന്നവര്‍ ആരും അഷ്റഫാണ് മോഷ്‌ടാവെന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചില്ല.

അത്രയ്ക്ക് നല്ലവനാണ് അഷറഫ് . എനിക്ക് റൂമില്‍ താമസിക്കുന്നവരില്‍ കൂടുതല്‍ അടുപ്പവും അഷ്റഫിനോടാണ്.

ഞാന്‍ പോലീസിനോടു പറഞ്ഞു
“എനിക്ക് പരാതിയൊന്നുമില്ല പോയത് പോകട്ടെ.“

പോലീസുകാര്‍ സമ്മതിച്ചില്ല.
“ ഞങ്ങള്‍ ഏറ്റെടുത്ത കേസ് തെളിയിക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്.“

പോലീസുകാര്‍ അവിടെ കൂടി നിന്നവരില്‍ സംശയമുള്ള വരെയൊക്കെ ചോദ്യം ചെയ്‌തു.

പോലീസുകാര്‍ക്ക്, കള്ളലക്ഷണമുള്ള മുഖം കണ്ടാലറിയാമത്രേ !

മലയാളി പോലീസുകാരന്‍ വീണ്ടും എന്നോടായി ചോദ്യങ്ങള്‍.
“ ഇന്നലെ നീ ജോലി കഴിഞ്ഞ് എവിടൊക്കെ പോയി”
“ഇല്ല , ഞാനെങ്ങും പോയില്ല “ ഞാന്‍ കള്ളം പറയാന്‍ ശ്രമിച്ചു.
“ അല്ല നിന്റെ മുഖം പറയുന്നല്ലോ നീ എവിടെയോ പോയെന്ന്”
“ഞാന്‍ ഹോസ്‌പിറ്റല്‍ വരെപ്പോയി”
“അവിടെ ആരാ ? ....“
“അവിടെ കാന്റീനില്‍ പോയി ഒരു ജൂസു കുടിച്ചു”
“ഒറ്റയ്ക്കാണോ പോയത്”
“ അതേ..... അല്ല..... അവിടെ ജോലിചെയ്യുന്ന എന്റെ നാട്ടുകാരി ഒരു പെണ്ണും ഉണ്ടായിരുന്നു”
“നിങ്ങള്‍ ജൂസുകുടിച്ചതേയുള്ളോ ? “
“ അല്ല കുറേ നേരം നാട്ടുകാര്യങ്ങളും പറഞ്ഞിരുന്നു”
“പോലീസ്സുകാരായ ഞങ്ങളില്‍ നിന്ന് ഒന്നും ഒളിക്കരുത്, എന്താ നിങ്ങള്‍ തമ്മില്‍ പ്രേമമാണോ ?”
“അല്ല സാര്‍ പ്രേമമൊന്നുമല്ല, അവളുടെ മനസ്സില്‍ അങ്ങനെ വല്ലതും ഉണ്ടോന്നറിയാന്‍ പോയതാ”
“ഇന്നലെ പിന്നീട് എവിടെ പ്പോയി”
“ഇല്ല സാര്‍ വേറെങ്ങും പോയില്ല , റൂമിലേക്ക് തിരിച്ചു പോന്നു”

എന്റെ മനസ്സില്‍ മാത്രം ഉണ്ടായിരുന്ന പ്രേമം പ്രണയിനി പോലും അറിയുന്നതിനു മുന്‍‌പേ പോലീസുകാരുടെ മുന്‍പില്‍ വെളിപ്പെടുത്തേണ്ടി വന്നു. കേട്ടു നിന്ന നാട്ടുകാര്‍‌ക്കൊക്കെ മനസ്സിലായി ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്ന എന്റെ നാട്ടുകാരിപെണ്ണ് ആരാണെന്ന്‌.

പെയിന്ററായ ഞാന്‍ പുളിങ്കൊമ്പിലാണ് പിടിക്കാന്‍ നോക്കുന്നതെന്ന്‌ അവര്‍ മനസ്സില്‍ പറഞ്ഞു കാണും.

അഷറഫ് വരരുതേയെന്നും പോലീസുകാര്‍ എത്രയും വേഗം പോകണേയെന്നും ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.

വിവരങ്ങളൊന്നും അറിയാതെ അഷ്റഫ് റൂമിലേക്ക് വരുന്നതു കണ്ടപ്പോള്‍ എന്റെ മനസ്സു പിടഞ്ഞും.

ദൈവമേ..... എന്റെ സ്‌നേഹിതന്‍ പിടിക്കപ്പെടരുതേ.

മലയാളിപ്പോലീസുകാരന്‍ അഷ്റഫിനോടായി ചോദ്യങ്ങള്‍
“ഇങ്ങോട്ടു നീങ്ങി നില്‍‌ക്കെടാ... നീയിവന്റെ പേഴ്‌സ് എടുത്തോ ? “
“ഞാന്‍ അഞ്ചുനേരം നിസ്‌ക്കരിക്കുന്ന മുസ്‌ളീമാണ്, കളവു പറയുന്നതും മോഷണം നടത്തുന്നതും ഞങ്ങള്‍ക്ക് ഹറാമാണ്. നിസ്‌ക്കാരത്തഴമ്പുള്ള ഞാനത് ചെയ്യില്ല.”

പോലീസ് അഷ്റഫിനെ പരിശോധിച്ചു. ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ചു. അവന്റെ പോക്കറ്റില്‍ നിന്ന് എന്റെ പേഴ്‌സും ടെലിഫോണ്‍ കാര്‍ഡുകളും ( തൊണ്ടി മുതല്‍) കണ്ടെടുത്തു.

അഷ്റഫിനെ പോലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ അവന്‍ മോഷ്‌ടിച്ചിട്ടില്ല ആരോ അവനെ ചതിച്ചതാണെന്ന്‌ വിളിച്ചു പറയുന്നുണ്ടായിരുന്നു.

കൂടി നിന്നവര്‍ മൂക്കത്ത് വിരല്‍ വെച്ച് ഓരോന്നു പറഞ്ഞു
“കള്ളന്‍ സാമൂഹ്യ പ്രവര്‍ത്തനവുമായി നടക്കുന്നു.“
“സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ മോഷണമാണിവന്റെ പരിപാടി.“
“എവിടുന്നൊക്കെ എന്തോക്കെ കട്ടിട്ടുണ്ടെന്ന് ആര്‍ക്കറിയാം“

പിറ്റേന്ന് വക്കീലിന്റെ കൂടെ ഞാനും പോലീസ് സ്‌റ്റേഷനില്‍ പോയി എനിക്കു പരാതിയൊന്നുമില്ലെന്ന് എഴുതിക്കൊടുത്തിട്ടും വളരെ പ്രയാസപ്പെട്ടാണ് പോലീസുകാര്‍ അഷറഫിനെ വിട്ടത്.

ഞങ്ങള്‍ റൂമില്‍ വന്നു.
ആര്‍ക്കും ആരുടേയും മുഖത്തു നോക്കാനായില്ല.
ഞങ്ങള്‍ നാലു പേര്‍ക്കും ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല.
പക്ഷേ നാട്ടുകാര്‍ക്ക് സംസാരിക്കാന്‍ ഒത്തിരിയുണ്ടായിരുന്നു.
അവര്‍ അഷ്റഫിനെ സ്‌നേഹിച്ചതിന്റെ പതിന്മടങ്ങ് വെറുക്കാന്‍ തൂടങ്ങി.
കള്ളന്‍ അഷ്റഫിന്റെ സേവനം ഇനിയും ആര്‍ക്കു വേണം?

അഷ്റഫ് അന്നു തന്നെ കമ്പനി അക്കോമഡേഷനിലേക്ക് താമസം മാറി.

രാത്രിയില്‍ കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല. കാരണം അവന്‍ കള്ളനല്ലെന്ന് എനിക്കുമാത്രമേ അറിയൂ. അഷ്റഫ് പിടിക്കപ്പെട്ടപ്പോള്‍ ഞാനത് ഓര്‍ത്തിരുന്നെങ്കിലും പറയാന്‍ ധൈര്യം ഉണ്ടായിരുന്നില്ല.

ഞാന്‍ ഇന്നലെ എന്റെ നാട്ടുകാരിപെണ്ണിനെക്കാണാന്‍ പോയത് അഷ്റഫിന്റെ പാന്റും ഉടുപ്പും ഇട്ടാണ്. എന്റെ ഉടുപ്പുകളെല്ലാം പഴയതും പെയിന്റിന്റെ മണമുള്ളതുമായതിനാല്‍ അഷറഫിനോടു പോലും ചോദിക്കാതെയാണ് അവന്റെ പുതിയ പാന്റും ഉടുപ്പും ഞാന്‍ ഇട്ടോണ്ടു പോയത്. വന്നപ്പോള്‍ പേഴ്‌സും മറ്റും അതില്‍ നിന്ന്‌ എടുത്തുമാറ്റാന്‍ മറന്നു പോയത് ഇത്രയും പുലിവാലാകുമെന്ന് വിചാരിച്ചില്ല.

ഞാന്‍ രാവിലേ തന്നെ എഴുന്നേറ്റ് കമ്പനി അക്കോമഡേഷനിലേക്ക് പോയി. അഷ്റഫിനെക്കാണണം എല്ലാം അവനോടു തൂറന്നു പറഞ്ഞ് മാപ്പിരക്കണം.

അഷ്റഫിന്റെ റൂമിന്റെ മുന്‍പില്‍ വലിയ ആള്‍ക്കൂട്ടം.
അഷ്റഫ് കഴിഞ്ഞ രാത്രിയിലെപ്പോളോ ആത്മഹത്യ ചെയ്തു.

“ കള്ളന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ജീവിച്ചിരിക്കുന്നതിലും നല്ലത് മരിക്കുന്നതാ “
ആരോ പറഞ്ഞു.

ഞാനാണ് അവനെ കള്ളനാക്കിയത്.
ഇപ്പോള്‍ ഞാനൊരു കൊലപാതകിയും ?
എനിക്ക് ഒന്നും ആരോടും പറയാനുള്ള ധൈര്യം ഇല്ലായിരുന്നു.

നെഞ്ചില്‍ നീറുന്ന നെരിപ്പോടുമായി ഞാന്‍ തിരിഞ്ഞു നടന്നു.

Friday, September 28, 2007

ജീവന്റെ വില

എനിക്ക് എപ്പോഴും ടെന്‍‌ഷന്‍ തന്നെയാണ്.
ഒന്നിനു പിറകേ ഒന്നായി പ്രശ്‌നങ്ങളുടെ ഘോഷയാത്ര.

ഒരു സാധാരണ പ്രവാസിയായ എനി‍ക്ക് ജീവിക്കുവാന്‍ രണ്ടു കാലും രണ്ടു കൈയ്യും പോരെന്ന്‌ തോന്നുന്നു. ഓരോ ദിവസവും ഓടിത്തീര്‍ക്കുവാന്‍ ഇരുപത്തിനാലു മണിക്കൂര്‍ മതിയാകുന്നില്ലെന്നതല്ലേ സത്യം. ഈ ജീവിതകാലം മുഴുവന്‍ ആര്‍‌ക്കൊക്കെയോ വേണ്ടി ജീവിക്കുവാനാണ് എന്റെ വിധി. എന്നോടൊപ്പമേ എന്റെ പ്രാരാബ്‌ദങ്ങളും അവസാനിക്കുകയുള്ളൂ.

നാലു ദിവസം മുന്‍പാണ് അച്‌ഛന്‍ അസുഖം മൂര്‍ച്‌ഛിച്ച്‌ ആശുപത്രിയിലായത്‌. ഒരു ഓപ്പറേഷന്‍ അത്യാവശ്യമാണ്. അറുപതിനായിരം രൂപ അയച്ചുകൊടുക്കേണ്ടത്‌ കുടുംബത്തിലെ ഒരേയൊരു ആണ്‍‌തരിയായ എന്റെ ചുമതലയാണ്. പണം അഡ്വാന്‍‌സായി കെട്ടിവെച്ചെങ്കില്‍ മാത്രമേ ഓപ്പറേഷന്‍ നടക്കൂ.

ഇത്രയും നാള്‍ ചേര്‍ത്തുവെച്ച ചെറിയ സമ്പാദ്യം കൊടുത്ത്‌ കുഞ്ഞനുജത്തിയെ ഇറക്കിവിട്ടിട്ട്‌ മാസങ്ങളേ ആകുന്നുള്ളൂ. അതിനായി അറിയാവുന്നവരില്‍ നിന്നെല്ലാം അത്യാവശ്യം കടവും വാങ്ങിയിട്ടുണ്ട്.അച്‌ഛന്റെ ജീവന്റെ വില ഇനിയും ആരോടു തെണ്ടും.

ഭാര്യ പ്രസവം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിനു മുന്‍‌പേ ജോലിക്കു പോയിത്തുടങ്ങിയത്‌ ജോലിയോടുള്ള ഇഷ്‌ടം കൊണ്ടാണോ? അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കിട്ടിയ കുരുന്നിനെ ബേബീസിറ്റിങ്ങില്‍ ഏല്‍പ്പിക്കാന്‍ സാഹചര്യങ്ങള്‍ നിര്‍ബ്ബന്ധിച്ചു. രണ്ടു പേരുടെ ശമ്പളത്തിലെങ്കിലും കടമില്ലാതെ മുന്നോട്ടു പോകുവാനാകുമോ?

അമ്മ ഇന്നും രാവിലെ വിളിച്ചിരുന്നു.
രൂപാ അയച്ചോയെന്ന്‌ ചോദിച്ചു.
ഉടനേ അയയ്ക്കാമെന്ന്‌ പറഞ്ഞു.
എവിടെ നിന്നയയ്ക്കാന്‍ !

അച്‌ഛന്റെ ജീവന്റെ വില എവിടെ നിന്നുണ്ടാക്കും ?

രാവിലെതന്നെ ഭാര്യ ജോലിക്കു പോയി.

എനിക്ക് അരമണിക്കൂര്‍ കൂടി കഴിഞ്ഞ്‌ പോയാല്‍ മതി.വീട്ടിലേക്ക് കുറേ സാധനങ്ങള്‍ വാങ്ങാനുണ്ട്‌. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് പോക്കറ്റിലിട്ടുകൊണ്ട്‌ ദിവസങ്ങളായി നടക്കുന്നു.

മൂന്നു മാസം പ്രായമുള്ള കുഞ്ഞിനേയും എടുത്തുകൊണ്ടാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയത്‌. ഫ്‌ളാറ്റില്‍ നിന്നും നടന്നു പോകാവുന്ന ദൂരത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ്‌ ആരംഭിച്ചിട്ട്‌ കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ.കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ കിടത്തി, ട്രോളി സാവധാനം ഉന്തി, ഭാര്യ എഴുതിത്തന്ന ലിസ്റ്റിന്‍ പ്രകാരം സാധനങ്ങള്‍ വാങ്ങിച്ചു. ഒഴിവാക്കാവുന്നതൊക്കെ ഒഴിവാക്കി അത്യാവശ്യമുള്ളതുമാത്രമേ വാങ്ങുന്നുള്ളൂ.

എന്റെ അറബി ബോസ്സിന്റെ ഫോണ്‍ കോള്‍ മൊബൈലിലേക്കു വന്നു. ഉടന്‍ തന്നെ ഓഫീസിലെത്തണം, എന്തോ അത്യാവശ്യ ജോലിയുണ്ട്‌. അറബി അല്പം ചൂടിലാണോ ? ഇന്നു മാത്രമല്ല എന്നും അങ്ങനെ തന്നെയാ. അറബി ബോസ്സിന്റെ ഫോണ്‍ കോള്‍ കിട്ടിയപ്പോഴേ ഞാന്‍ അങ്കലാപ്പിലായി, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിലെ അറബി നേരിട്ട്‌ വിളിക്കത്തുള്ളൂ. എടുത്തുവെച്ച സാധനങ്ങള്‍ ഉപേക്ഷിച്ച്‌ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പുറത്തിറങ്ങി ഒരു ടാക്‌സിയില്‍ കയറി ഓഫീസിലേക്ക് പോയി.

ഇത്ര ആത്‌മാര്‍‌ത്ഥമായി ജോലിചെയ്‌തിട്ടും എനിക്കെന്താ അറബി ബോസ്സിനെ പേടിയാണോ ? അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ വന്നെന്നു പറഞ്ഞ്‌ മറ്റെല്ലാം മറക്കാന്‍ പാടുണ്ടോ? എന്തു മറന്നാലും മൂന്നു മാസം മാത്രം പ്രായമുള്ള എന്റെ രക്തത്തെ മറക്കാമോ? ഞാനൊരു ദുഷ്‌ടനാണോ?

എന്നോടൊപ്പം ഉണ്ടായിരുന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ മറന്നു വെച്ചിട്ടാണ് ഞാന്‍ ഓഫീസിലേക്ക്‌ പോയത്‌.ഞാന്‍ ഓഫീസിലെത്തിക്കഴിഞ്ഞാല്‍ തിരക്കേറിയ ജോലികള്‍ക്കിടയില്‍ വീട്ടുകാര്യം ഓര്‍ക്കാറില്ല. ഞാന്‍ മാത്രമല്ല മിക്കവരും അങ്ങനെ തന്നെയാണ്.

അത് വലിയ വാര്‍ത്തയായി.
സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ മൂന്നുമാസം പ്രായമുള്ള ഒരു ‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി.

റേഡിയോയില്‍ തുടര്‍ച്ചയായി ഈ വാര്‍ത്ത പ്രത്യേക അറിയിപ്പായി പ്രക്ഷേപണം ചെയ്‌തു. ടി. വി. ചാനലുകള്‍ ഫ്‌ളാഷ്‌ ന്യൂസായി എഴുതിക്കാണിച്ചു. ചില ചാനലുകള്‍ സൂപ്പര്‍മാര്‍ക്കറ്റിന്റേയും ട്രോളിയുടേയും കുട്ടിയുടേയും ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്‌തു.

വലിയ ജനക്കൂട്ടം സൂപ്പര്‍മാര്‍ക്കറ്റിനു മുന്‍പില്‍ തടിച്ചു കൂടി. അവരെ നിയന്ത്രിക്കുവാനായി സെക്യൂരിറ്റിക്കാര്‍ക്ക് കഴിയാതെ വന്നതിനാല്‍ പോലീസില്‍ വിവരം അറിയിച്ചു. ഫയര്‍‌ ഫോഴ്‌സുകാര്‍ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായി നിന്നു. ബോംബ് സ്‌ക്വാഡ്‌ എത്തി, കുട്ടി – ചാവേര്‍ ബോംബല്ലെന്ന്‌ ഉറപ്പുവരുത്തി.

കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ പ്രമുഖ പാട്ട പാല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ത്തന്നെ നേരിട്ടു വന്നു. അവിടെ വെച്ചു തന്നെ ചൂടുവെള്ള മുണ്ടാക്കി, പാല്‍‌പ്പൊടി അളന്ന്‌ കലക്കി കുട്ടിക്കു കൊടുത്ത്‌ കുട്ടിയുടെ കരച്ചില്‍ മാറ്റുന്നത്‌ ലൈവായി മിക്ക ചാനലിലും കാണിച്ചു.

അറിഞ്ഞവര്‍ അറിഞ്ഞവര്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്കോടി.
ഇത്‌ ആരുടെ കുട്ടിയാണ് ?
ഈ കുരുന്നിനെ ഉപേക്ഷിക്കാന്‍ ആര്‍ക്കാണ് മനസ്സു വന്നത്‌ ?
ഇവന്‍ ഏതു നാട്ടുകാരനാണ് ?
അറബിയോ ഇന്ത്യനോ പാകിസ്‌ഥാനിയോ.
അതോ ജപ്പാനോ ചൈനക്കാരനോ ഫിലിപ്പിനോയോ.
മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ മുഖം കണ്ട്‌ നാടു കണ്ടു പിടിക്കുക ബുദ്ധിമുട്ടാണ്.
കുരുന്നിന്റെ പാമ്പര്‍ മാറ്റിനോക്കിയപ്പോള്‍ ഏതു ജാതിയാണെന്ന്‌ മനസ്സിലായി – ആണ്‍ ജാതി.

വന്നവര്‍‌ക്കെല്ലാം കുട്ടിയെ കാണാനുള്ള സൌകര്യം സൂപ്പര്‍മാര്‍ക്കറ്റുകാര്‍ ചെയ്‌തു കൊടുത്തു.

മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ കഥ , അത് അവന്റെ മാതാ പിതാക്കന്മാരുടെ കഥയാണ്. അത്‌ ആവശ്യത്തിന് ഭാവന ചേര്‍ത്ത്‌ ഓരോരുത്തര്‍ വിളമ്പി.

എട്ടു മണിക്കൂര്‍ കഴിഞ്ഞപ്പോളാണ് എന്റെ ജോലികള്‍ തീര്‍ന്നത്‌. കമ്പനി ട്രാന്‍സ്‌പോര്‍ട്ടില്‍ വീട്ടിലേക്ക്‌ പോകുമ്പോളാണ് ഓര്‍ത്തത്‌ ഭാര്യ വാങ്ങണ മെന്നു പറഞ്ഞ സാധനങ്ങള്‍ വാങ്ങിയില്ലല്ലോയെന്ന്‌. ഞാന്‍ അതേ സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍പില്‍ ഇറങ്ങി.ആ സൂപ്പര്‍മാര്‍ക്കറ്റിനുമുമ്പില്‍ വലിയ ആള്‍ക്കൂട്ടവും പോലീസും മറ്റു ബഹളങ്ങളും കണ്ടു.

എന്നിട്ടും എനിക്ക് ഒന്നും ഓര്‍മ്മവന്നില്ല.

എന്റെ വിചാരത്തില്‍ കുഞ്ഞ് ബേബീസിറ്റിങ്ങിലാണ്.

ആരോ പറഞ്ഞു" നിങ്ങളൊന്നും അറിഞ്ഞില്ലേ, ഏതോ പിഴച്ച തള്ള മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ ട്രോളിയില്‍ ഉപേക്ഷിച്ചു പോയി.

എനിക്ക് പെട്ടെന്ന് ഓര്‍മ്മ വന്നു.
ഞാനാകെ വിളറി വെളുത്തു.
ഓടിച്ചെന്ന്‌ തന്റെ കുരുന്നിനെ വാരിപ്പുണരണമെന്നു തോന്നി.
കുട്ടിയെ കാണണമെങ്കില്‍ ക്യൂവില്‍ നില്‍ക്കണം.
ഞാനും എന്റെ കുട്ടിയെ കാണാന്‍ ക്യൂവില്‍ നിന്നു.

എന്നെ കണ്ടപ്പോളെപ്പഴേ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരും രണ്ട്‌ സെക്യൂരിറ്റികളും എന്റെ അടുത്തു വന്നു. എന്നെ ഹിന്ദിക്കാരന്‍ മാനേജരുടെ മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി. എനിക്ക് കുടിക്കാന്‍ വെള്ളം തന്നു. രാവിലെ കുട്ടിയേയും കൊണ്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വരുന്നതുമുതല്‍ ഓടിപ്പോകുന്ന രംഗം വരെയുള്ള ഭാഗങ്ങള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്‌ ക്യാമറായില്‍ റെക്കോര്‍ഡു ചെയ്‌തത്‌ റീവൈന്റ് ചെയ്ത് കാണിച്ചു.

എനി‍ക്ക് ഹിന്ദിക്കാരന്‍ മാനേജര്‍ പറഞ്ഞത്‌ അനുസരിക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ.കുട്ടി അവരുടെ പരസ്യ ചിത്രത്തില്‍ പങ്കെടുക്കുകയാണ്, ഇപ്പോള്‍ കൊണ്ടു പോകാന്‍ പറ്റില്ല. രാത്രിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് അടയ്‌ക്കുമ്പോള്‍ അവനെ സുരക്ഷിതനായി മാനേജര്‍‌‌ത്തന്നെ വീട്ടിലെത്തിക്കാമെന്ന്‌ ഉറപ്പുതന്നു.

ഞാന്‍ അഡ്രസ്സ്‌ എഴുതിക്കൊടുത്ത്‌ ഫ്ലാറ്റിലേക്കുള്ള വഴിയും പറഞ്ഞു കൊടുത്ത് വീട്ടിലേക്ക് പോയി.

ഒരു കണക്കിന് അതും നന്നായി.
ഞാനാണ് ഈ കുട്ടിയുടെ അച്‌ഛനെന്ന്‌ അവിടെക്കൂടി നിന്ന ജനം അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ഇത്രയും ക്രൂരനായ എന്നെ തല്ലിക്കൊന്നേനേം. ഇതിന്റെ പേരില്‍ പോലീസ്‌കേസ്സു വന്നാല്‍ ഊരിപ്പോരാനും ബുദ്ധിമുട്ടാണ്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന നാണക്കേട് വേറേയും.

ഞാന്‍ വീട്ടിലെത്തി.
കുറേ കഴിഞ്ഞ്‌ ഭാര്യയും വന്നു.
കുഞ്ഞ്‌ ബേബീസിറ്റിങ്ങിലാണ് കുറച്ചു കഴിഞ്ഞ്‌ പോയി എടുക്കാമെന്ന്‌ ഭാര്യയെ വിശ്വസിപ്പിച്ചു.

കുറേക്കഴിഞ്ഞ്‌ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരും മറ്റു രണ്ടു പേരും കൂടി വന്ന് കുട്ടിയെ തിരികെ ഏല്‍പ്പിച്ചു.

സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ എന്നെ കെട്ടിപ്പിടിച്ച്‌ നന്ദി പറഞ്ഞു.
"ഈ ഉപകാരം ഞങ്ങള്‍ ഒരിക്കലും മറക്കില്ല. ഇതിലും വലിയ പരസ്യം ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റിന് കിട്ടാനില്ല. ഇതാ അറുപതിനായിരം രൂപയ്‌ക്ക്‌ തുല്യമായ ചെക്ക്‌ ഇതു നിങ്ങള്‍ സ്വീകരിക്കണം. ഈ മാസത്തെ പരസ്യത്തിന്റെ ബഡ്‌ജറ്റു തുക മുഴുവന്‍ നിങ്ങള്‍ക്ക്‌ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചു. ഇതാ ഈ ഗിഫ്‌റ്റു വൌച്ചര്‍ കാണിച്ചാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെന്തും ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു ഫ്രീയായി വാങ്ങാം."

സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ പോകുമ്പോള്‍ വീണ്ടും പറഞ്ഞു
"ഈ ഉപകാരം ഒരിക്കലും മറക്കില്ല. നന്ദിയുണ്ട് ഒത്തിരി നന്ദിയുണ്ട്‌."

കുഞ്ഞിനെ കൈയ്യില്‍ വാങ്ങി ഭാര്യ ഒന്നും മനസ്സിലാകാതെ നിന്നും.

ഞാന്‍ ചെക്കിലേക്ക് വീണ്ടും നോക്കി.
അറുപതിനായിരം രൂപയ്‌ക്ക്‌ തുല്യമായ ചെക്ക് – അച്‌ഛന്റെ ജീവന്റെ വില
നാളെത്തന്നെ ഓപ്പറേഷനുള്ള രൂപാ അയയ്‌ക്കാമല്ലോ എന്ന് ഓര്‍ത്തപ്പോള്‍ എന്റെ കണ്ണുനിറഞ്ഞു പോയി.

"ഇത് എന്റെ ജീവന്റെ വിലയാണ് " എന്നു പറയാന്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് ആവില്ലല്ലോ?

Saturday, September 15, 2007

ജീവന്റെ വില

നിങ്ങള്‍ക്ക്‌ എപ്പോഴും ടെന്‍‌ഷന്‍ തന്നെയാണ്. ഒന്നിനു പിറകേ ഒന്നായി പ്രശ്‌നങ്ങളുടെ ഘോഷയാത്ര. ഒരു സാധാരണ പ്രവാസിയായ നിങ്ങള്‍ക്ക് ജീവിക്കുവാന്‍ രണ്ടു കാലും രണ്ടു കൈയ്യും പോരെന്ന്‌ തോന്നുന്നുവോ? ഓരോ ദിവസവും ഓടിത്തീര്‍ക്കുവാന്‍ ഇരുപത്തിനാലു മണിക്കൂര്‍ മതിയാകുന്നില്ലെന്നതല്ലേ സത്യം. ഈ ജീവിതകാലം മുഴുവന്‍ ആര്‍‌ക്കൊക്കെയോ വേണ്ടി ജീവിക്കുവാനാണ് നിങ്ങളുടെ വിധി. നിങ്ങളോടൊപ്പമേ നിങ്ങളുടെ പ്രാരാബ്‌ദങ്ങളും അവസാനിക്കുകയുള്ളൂ.

നാലു ദിവസം മുന്‍പാണ് അച്‌ഛന്‍ അസുഖം മൂര്‍ച്‌ഛിച്ച്‌ ആശുപത്രിയിലായത്‌. ഒരു ഓപ്പറേഷന്‍ അത്യാവശ്യമാണ്. ജീവന്റെ വിലയായ അറുപതിനായിരം രൂപ അയച്ചുകൊടുക്കേണ്ടത്‌ കുടുംബത്തിലെ ഒരേയൊരു ആണ്‍‌തരിയായ നിങ്ങളുടെ ചുമതലയാണ്. പണം അഡ്വാന്‍‌സായി കെട്ടിവെച്ചെങ്കില്‍ മാത്രമേ ഓപ്പറേഷന്‍ നടക്കൂ.

ഇത്രയും നാള്‍ ചേര്‍ത്തുവെച്ച ചെറിയ സമ്പാദ്യം കൊടുത്ത്‌ കുഞ്ഞനുജത്തിയെ ഇറക്കിവിട്ടിട്ട്‌ മാസങ്ങളേ ആകുന്നുള്ളൂ. അതിനായി അറിയാവുന്നവരില്‍ നിന്നെല്ലാം അത്യാവശ്യം കടവും വാങ്ങിയിട്ടുണ്ട്.

അച്‌ഛന്റെ ജീവന്റെ വില ഇനിയും ആരോടു തെണ്ടും.

ഭാര്യ പ്രസവം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിനു മുന്‍‌പേ ജോലിക്കു പോയിത്തുടങ്ങിയത്‌ ജോലിയോടുള്ള ഇഷ്‌ടം കൊണ്ടാണോ? അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കിട്ടിയ കുരുന്നിനെ ബേബീസിറ്റിങ്ങില്‍ ഏല്‍പ്പിക്കാന്‍ സാഹചര്യങ്ങള്‍ നിര്‍ബ്ബന്ധിച്ചു. രണ്ടു പേരുടെ ശമ്പളത്തിലെങ്കിലും കടമില്ലാതെ മുന്നോട്ടു പോകുവാനാകുമോ?

അമ്മ ഇന്നും രാവിലെ വിളിച്ചിരുന്നു. രൂപാ അയച്ചോയെന്ന്‌ ചോദിച്ചു. ഉടനേ അയയ്ക്കാമെന്ന്‌ പറഞ്ഞു.

എവിടെ നിന്നയയ്ക്കാന്‍. അച്‌ഛന്റെ ജീവന്റെ വില നിങ്ങള്‍ എവിടെ നിന്നുണ്ടാക്കും.

രാവിലെതന്നെ ഭാര്യ ജോലിക്കു പോയി. നിങ്ങള്‍ക്ക്‌ അരമണിക്കൂര്‍ കൂടി കഴിഞ്ഞ്‌ പോയാല്‍ മതി.

വീട്ടിലേക്ക് കുറേ സാധനങ്ങള്‍ വാങ്ങാനുണ്ട്‌. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് പോക്കറ്റിലിട്ടുകൊണ്ട്‌ ദിവസങ്ങളായി നടക്കുന്നു.

മൂന്നു മാസം പ്രായമുള്ള നിങ്ങളുടെ കുഞ്ഞിനേയും എടുത്തുകൊണ്ടാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയത്‌. ഫ്‌ളാറ്റില്‍ നിന്നും നടന്നു പോകാവുന്ന ദൂരത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ്‌ ആരംഭിച്ചിട്ട്‌ കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ.

കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ കിടത്തി, ട്രോളി സാവധാനം ഉന്തി, ഭാര്യ എഴുതിത്തന്ന ലിസ്റ്റിന്‍ പ്രകാരം സാധനങ്ങള്‍ വാങ്ങിച്ചു. ഒഴിവാക്കാവുന്നതൊക്കെ ഒഴിവാക്കി അത്യാവശ്യമുള്ളതുമാത്രമേ വാങ്ങുന്നുള്ളൂ.

നിങ്ങളുടെ അറബി ബോസ്സിന്റെ ഫോണ്‍ കോള്‍ മൊബൈലിലേക്കു വന്നു. നിങ്ങള്‍ ഉടന്‍ തന്നെ ഓഫീസിലെത്തണം, എന്തോ അത്യാവശ്യ ജോലിയുണ്ട്‌. അറബി അല്പം ചൂടിലാണോ ? ഇന്നു മാത്രമല്ല എന്നും അങ്ങനെ തന്നെയാ. അറബി ബോസ്സിന്റെ ഫോണ്‍ കോള്‍ കിട്ടിയപ്പോഴേ നിങ്ങള്‍ അങ്കലാപ്പിലായി, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിലെ അറബി നേരിട്ട്‌ വിളിക്കത്തുള്ളൂ. എടുത്തുവെച്ച സാധനങ്ങള്‍ ഉപേക്ഷിച്ച്‌ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പുറത്തിറങ്ങി ഒരു ടാക്‌സിയില്‍ കയറി നിങ്ങള്‍ ഓഫീസിലേക്ക് പോയി.

നിങ്ങള്‍ ഇത്ര ആത്‌മാര്‍‌ത്ഥമായി ജോലിചെയ്‌തിട്ടും നിങ്ങള്‍‌ക്കെന്താ അറബി ബോസ്സിനെ പേടിയാണോ ? അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ വന്നെന്നു പറഞ്ഞ്‌ മറ്റെല്ലാം മറക്കാന്‍ പാടുണ്ടോ? എന്തു മറന്നാലും മൂന്നു മാസം മാത്രം പ്രായമുള്ള നിങ്ങളുടെ രക്തത്തെ മറക്കാമോ?

നിങ്ങളൊരു ദുഷ്‌ടനാണ്, നിങ്ങളോടൊപ്പം ഉണ്ടായിരുന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ മറന്നു വെച്ചിട്ടാണ് നിങ്ങള്‍ ഓഫീസിലേക്ക്‌ പോയത്‌. നിങ്ങള്‍ ഓഫീസിലെത്തിക്കഴിഞ്ഞാല്‍ തിരക്കേറിയ ജോലികള്‍ക്കിടയില്‍ വീട്ടുകാര്യം ഓര്‍ക്കാന്‍ ശ്രമിക്കാറുണ്ടോ?

അത് വലിയ വാര്‍ത്തയായി.
സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ മൂന്നുമാസം പ്രായമുള്ള ഒരു ‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി.

റേഡിയോയില്‍ തുടര്‍ച്ചയായി ഈ വാര്‍ത്ത പ്രത്യേക അറിയിപ്പായി പ്രക്ഷേപണം ചെയ്‌തു. ടി. വി. ചാനലുകള്‍ ഫ്‌ളാഷ്‌ ന്യൂസായി എഴുതിക്കാണിച്ചു. ചില ചാനലുകള്‍ സൂപ്പര്‍മാര്‍ക്കറ്റിന്റേയും ട്രോളിയുടേയും കുട്ടിയുടേയും ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്‌തു.

വലിയ ജനക്കൂട്ടം സൂപ്പര്‍മാര്‍ക്കറ്റിനു മുന്‍പില്‍ തടിച്ചു കൂടി. അവരെ നിയന്ത്രിക്കുവാനായി സെക്യൂരിറ്റിക്കാര്‍ക്ക് കഴിയാതെ വന്നതിനാല്‍ പോലീസില്‍ വിവരം അറിയിച്ചു. ഫയര്‍‌ ഫോഴ്‌സുകാര്‍ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായി നിന്നു. ബോംബ് സ്‌ക്വാഡ്‌ എത്തി, കുട്ടി – ചാവേര്‍ ബോംബല്ലെന്ന്‌ ഉറപ്പുവരുത്തി.

കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ പ്രമുഖ പാട്ട പാല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ത്തന്നെ നേരിട്ടു വന്നു. അവിടെ വെച്ചു തന്നെ ചൂടുവെള്ള മുണ്ടാക്കി, പാല്‍‌പ്പൊടി അളന്ന്‌ കലക്കി കുട്ടിക്കു കൊടുത്ത്‌ കുട്ടിയുടെ കരച്ചില്‍ മാറ്റുന്നത്‌ ലൈവായി മിക്ക ചാനലിലും കാണിച്ചു.

അറിഞ്ഞവര്‍ അറിഞ്ഞവര്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്കോടി.
ഇത്‌ ആരുടെ കുട്ടിയാണ് ?
ഈ കുരുന്നിനെ ഉപേക്ഷിക്കാന്‍ ആര്‍ക്കാണ് മനസ്സു വന്നത്‌ ?
ഇവന്‍ ഏതു നാട്ടുകാരനാണ് ? അറബിയോ ഇന്ത്യനോ പാകിസ്‌ഥാനിയോ. അതോ ജപ്പാനോ ചൈനക്കാരനോ ഫിലിപ്പിനോയോ. മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ മുഖം കണ്ട്‌ നാടു കണ്ടു പിടിക്കുക ബുദ്ധിമുട്ടാണ്.

കുരുന്നിന്റെ പാമ്പര്‍ മാറ്റിനോക്കിയപ്പോള്‍ ഏതു ജാതിയാണെന്ന്‌ മനസ്സിലായി – ആണ്‍ ജാതി.

വന്നവര്‍‌ക്കെല്ലാം കുട്ടിയെ കാണാനുള്ള സൌകര്യം സൂപ്പര്‍മാര്‍ക്കറ്റുകാര്‍ ചെയ്‌തു കൊടുത്തു.

മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ കഥ , അത് അവന്റെ മാതാ പിതാക്കന്മാരുടെ കഥയാണ്. അത്‌ ആവശ്യത്തിന് ഭാവന ചേര്‍ത്ത്‌ ഓരോരുത്തര്‍ വിളമ്പി.

എട്ടു മണിക്കൂര്‍ കഴിഞ്ഞപ്പോളാണ് നിങ്ങളുടെ ജോലികള്‍ തീര്‍ന്നത്‌. കമ്പനി ട്രാന്‍സ്‌പോര്‍ട്ടില്‍ വീട്ടിലേക്ക്‌ പോകുമ്പോളാണ് നിങ്ങള്‍ ഓര്‍ത്തത്‌ ഭാര്യ വാങ്ങണ മെന്നു പറഞ്ഞ സാധനങ്ങള്‍ വാങ്ങിയില്ലല്ലോയെന്ന്‌.

നിങ്ങള്‍ അതേ സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍പില്‍ ഇറങ്ങി.

ആ സൂപ്പര്‍മാര്‍ക്കറ്റിനുമുമ്പില്‍ വലിയ ആള്‍ക്കൂട്ടവും പോലീസും മറ്റു ബഹളങ്ങളും നിങ്ങളും കാണുന്നു. എന്നിട്ടും നിങ്ങള്‍ക്ക് ഒന്നും ഓര്‍മ്മവന്നില്ല. നിങ്ങളുടെ വിചാരത്തില്‍ നിങ്ങളുടെ കുട്ടി ബേബീസിറ്റിങ്ങിലാണ്.

ആരോ പറഞ്ഞു “ നിങ്ങളൊന്നും അറിഞ്ഞില്ലേ, ഏതോ പിഴച്ച തള്ള മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ ട്രോളിയില്‍ ഉപേക്ഷിച്ചു പോയി.

നിങ്ങള്‍ക്ക് ഓര്‍മ്മ വന്നു. നിങ്ങളാകെ വിളറി വെളുത്തു. ഓടിച്ചെന്ന്‌ തന്റെ കുരുന്നിനെ വാരിപ്പുണരണ മെന്നു തോന്നി. കുട്ടിയേക്കാണണമെങ്കില്‍ ക്യൂവില്‍ നില്‍ക്കണം. നിങ്ങളും നിങ്ങളുടെ കുട്ടിയെക്കാണാന്‍ ക്യൂവില്‍ നിന്നു.

നിങ്ങളേക്കണ്ടപ്പഴേ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരും രണ്ട്‌ സെക്യൂരിറ്റികളും നിങ്ങളുടെ അടുത്തു വന്നു. നിങ്ങളേയും കൂട്ടി ഹിന്ദിക്കാരന്‍ മാനേജരുടെ മുറിയിലേക്കു പോയി.
നിങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളം തന്നു. രാവിലെ നിങ്ങള്‍ കുട്ടിയേയും കൊണ്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വരുന്നതുമുതല്‍ ഓടിപ്പോകുന്ന രംഗം വരെയുള്ള ഭാഗങ്ങള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്‌ ക്യാമറായില്‍ റെക്കോര്‍ഡു ചെയ്‌തത്‌ റീവൈന്റ് ചെയ്ത് കാണിച്ചു.

നിങ്ങള്‍ക്ക് ഹിന്ദിക്കാരന്‍ മാനേജര്‍ പറഞ്ഞത്‌ അനുസരിക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ.

കുട്ടി അവരുടെ പരസ്യ ചിത്രത്തില്‍ പങ്കെടുക്കുകയാണ്, ഇപ്പോള്‍ കൊണ്ടു പോകാന്‍ പറ്റില്ല. രാത്രിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് അടയ്‌ക്കുമ്പോള്‍ അവനെ സുരക്ഷിതനായി മാനേജര്‍‌‌ത്തന്നെ വീട്ടിലെത്തിക്കാമെന്ന്‌ ഉറപ്പുകൊടുത്തു.

നിങ്ങള്‍ അഡ്രസ്സ്‌ എഴുതിക്കൊടുത്ത്‌ ഫ്ലാറ്റിലേക്കുള്ള വഴിയും പറഞ്ഞു കൊടുത്ത് വീട്ടിലേക്ക് പോയി.

ഒരു കണക്കിന് അതും നന്നായി. നിങ്ങളാണ് ഈ കുട്ടിയുടെ അച്‌ഛനെന്ന്‌ അവിടെക്കൂടി നിന്ന ജനം അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ക്രൂരനായ നിങ്ങളെ തല്ലിക്കൊന്നേനേം. ഇതിന്റെ പേരില്‍ പോലീസ്‌കേസ്സു വന്നാല്‍ ഊരിപ്പോരാനും ബുദ്ധിമുട്ടാണ്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന നാണക്കേട് വേറേയും.

നിങ്ങള്‍ വീട്ടിലെത്തി. കുറേ കഴിഞ്ഞ്‌ ഭാര്യയും വന്നു.കുഞ്ഞ്‌ ബേബീസിറ്റിങ്ങിലാണ് കുറച്ചു കഴിഞ്ഞ്‌ പോയി എടുക്കാമെന്ന്‌ ഭാര്യയെ വിശ്വസിപ്പിച്ചു.

കുറേക്കഴിഞ്ഞ്‌ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരും മറ്റു രണ്ടു പേരും കൂടി വന്ന് നിങ്ങളുടെ കുട്ടിയെ തിരികെ ഏല്‍പ്പിച്ചു.

സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ നിങ്ങളെ കെട്ടിപ്പിടിച്ച്‌ നന്ദി പറഞ്ഞു. ഈ ഉപകാരം ഞങ്ങള്‍ ഒരിക്കലും മറക്കില്ല. ഇതിലും വലിയ പരസ്യം ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റിന് കിട്ടാനില്ല. ഇതാ അറുപതിനായിരം രൂപയ്‌ക്ക്‌ തുല്യമായ ചെക്ക്‌ ഇതു നിങ്ങള്‍ സ്വീകരിക്കണം. ഈ മാസത്തെ പരസ്യത്തിന്റെ ബഡ്‌ജറ്റു തുക മുഴുവന്‍ നിങ്ങള്‍ക്ക്‌ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചു. ഇതാ ഈ ഗിഫ്‌റ്റു വൌച്ചര്‍ കാണിച്ചാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെന്തും ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു ഫ്രീയായി വാങ്ങാം. സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ പോകുമ്പോള്‍ വീണ്ടും പറഞ്ഞു , ഈ ഉപകാരം ഒരിക്കലും മറക്കില്ല. നന്ദിയുണ്ട് ഒത്തിരി നന്ദിയുണ്ട്‌.

കുഞ്ഞിനെ കൈയ്യില്‍ വാങ്ങി ഭാര്യ ഒന്നും മനസ്സിലാകാതെ നിന്നും.

നിങ്ങള്‍ ചെക്കിലേക്ക് വീണ്ടും നോക്കി. അറുപതിനായിരം രൂപയ്‌ക്ക്‌ തുല്യമായ ചെക്ക് – അച്‌ഛന്റെ ജീവന്റെ വില – നാളെത്തെന്നെ ഓപ്പറേഷനുള്ള രൂപാ അയയ്‌ക്കണം.

Wednesday, September 12, 2007

മുഖമില്ലാത്തവര്‍

മാധവനും മല്ലികയും ആ വലിയ മരത്തിന്റെ തണലില്‍ ഇരിക്കുകയായിരുന്നു.

മാധവന്‍ മല്ലികയുടെ കൈ പിടിച്ച് എന്തൊക്കയോ പറയുന്നുണ്ട്. മാധവന് കൈനോട്ടം വശമുണ്ടാകും. മല്ലികയുടെ ഭൂതം ഓര്‍മ്മിപ്പിക്കുകയും ഭാവി പ്രവചിക്കുകയുമാകാം.

അവര്‍ തമ്മില്‍ പ്രണയമൊന്നുമല്ല. നിലാവുണ്ടായിരുന്നെങ്കില്‍ പ്രണയത്തിലേക്കും അതിനപ്പുറത്തേക്കും വളരാന്‍ സാധ്യതയുള്ള ഒരു സൌഹൃദം. ഒരു വെറും ആണ്‍ - പെണ്‍ സൌഹൃദം മാത്രം.

ഞാനൊരു കരടിയുടെ മുഖം‌മൂടിവെച്ച്‌ അവരുടെ മുമ്പില്‍ ചാടിവീണും.

മാധവന്‍ ഒറ്റച്ചാട്ടത്തിന് മരത്തിന്റെ കൊമ്പില്‍ കയറി.

മല്ലിക ചത്തതുപോലെ തറയില്‍ മലര്‍ന്നു കിടന്നു. കരടി മണത്തുനോക്കി. ശവത്തിന്റെ മണമൊന്നുമില്ല. മല്ലിക ശ്വാസം പിടിച്ച്‌ കിടക്കാന്‍ നന്നേ പണിപ്പെടുന്നുണ്ട്‌.

കരടി മല്ലികയ്യുടെ ചെവിയില്‍ പറഞ്ഞു. “ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ കൂട്ടുകാരന്‍. മാധവനെ വിശ്വസിക്കാന്‍ കൊള്ളില്ല നീ എന്റെ കൂടെ പോരു...”

കരടി മല്ലികയേയും ചുമലിലേറ്റി കടല്‍ക്കരയിലേക്ക്‌ പോയി.

ഞാന്‍ കരടിയുടെ മുഖം‌മൂടി കടലിലേക്ക്‌ വലിച്ചെറിഞ്ഞ്‌ പൊട്ടിച്ചിരിച്ചു
മല്ലികയെ ഇക്കിളിയിട്ട് പൊട്ടിച്ചിരിപ്പിക്കാന്‍ ശ്രമിച്ചു
കളിവീടുണ്ടാക്കി
തിരകളെണ്ണി
കടല്‍ക്കരയില്‍ നല്ല നിലാവുണ്ടായിരുന്നു.

പെട്ടെന്ന്‌ നാല് മുഖമൂടികള്‍ ഞങ്ങളുടെ മുമ്പില്‍ ചാടി വീണു. അവര്‍ മുഖം‌മൂടികള്‍ അല്ലായിരുന്നു. മുഖമില്ലാത്തവരായിരുന്നു.

ഞാനും മല്ലികയും മരിച്ചതു പോലെ ശ്വാസം പിടിച്ച് മലര്‍ന്നു കിടന്നു.

മുഖമില്ലാത്തവര്‍ നാലു പേരും ചേര്‍ന്ന്‌ മല്ലികയെ പൊക്കിയെടുത്തു. ഞങ്ങള്‍ മരിച്ചവരേപ്പോലെ അഭിനയിക്കുകയല്ലേ നിലവിളിക്കാന്‍ പാടില്ലല്ലോ!

ഒരു മുഖമില്ലാത്തവന്‍ അവളുടെ ഹാന്‍ഡ് ബാഗ്‌ കാലിയാക്കി എന്റെ നേരെ വലിച്ചെറിഞ്ഞു.

ദുഷ്‌ടന്മാര്‍ അവര്‍ മല്ലികയേയും കൊണ്ട് പോകുകയാണ്.
മുഖമില്ലാത്തവര്‍ കട്ടാളന്മാരാണ്, കാടത്തം കാണിക്കാന്‍ മടിയില്ലാത്തവര്‍.
മുഖമില്ലാത്തവര്‍ക്ക്‌ അമ്മ – പെങ്ങന്മാര്‍ ഇല്ലേ ?
അവരെന്റെ മല്ലികയേയും കൊണ്ട്‌ പോകുകയാണോ ?
ഈ മുഖമില്ലാത്തവര്‍ ദുഷ്‌ടന്മാരാണ് അവര്‍ അവളെ പിച്ചിചീന്തുമെന്ന്‌ ഉറപ്പാണ്.
എങ്കിലും എനിക്ക്‌ എന്തു ചെയ്യാനാവും.
ഞാനും മരിച്ചതായി അഭിനയിക്കുകയാണ്.
ശ്വാസം വിടുന്നതുപോലും ആരും അറിയാതെ വേണം.
പിന്നെങ്ങനെ നിലവിളിക്കും
പിന്നെങ്ങനെ പ്രതികരിക്കും
പിന്നെങ്ങനെ പ്രതിരോധിക്കും

മല്ലികയും മുഖമില്ലാത്തവരും കാഴ്‌ചയില്‍ നിന്നും മറഞ്ഞപ്പോള്‍ ഞാന്‍ എഴുന്നേറ്റ് വീട്ടിലേക്ക്‌ ഓടി.

മുഖമില്ലാത്തവര്‍ ഉപേക്ഷിച്ച മല്ലികയുടെ കാലിയാക്കിയ ഹാന്‍ഡ്‌ ബാഗ്‌ അവളുടെ ഓര്‍മ്മയ്ക്കായ്‌ എടുക്കാന്‍ മറന്നില്ല.

വീട്ടിലെത്തിയ ഉടന്‍ തന്നെ മല്ലികയുടെ ഉപേക്ഷിക്കപ്പെട്ട ഹാന്‍ഡ്‌ ബാഗ്‌ എന്റെ സഹോദരിക്ക്‌ സമ്മാനമായിക്കൊടുത്തു.

ബാത്തുറൂമില്‍ കയറി എടുത്തുവെച്ചിരുന്ന വെള്ളത്തില്‍ മുഖമൊന്നു കഴുകിയപ്പോളാണ് ആശ്വാസമായത്‌.

നടന്നതൊക്കെയും സ്വപ്‌നമാണെന്ന്‌ വിശ്വസിക്കാന്‍ ശ്രമിച്ചു.

വെറുതേ കണ്ണാടിയിലേക്ക്‌ നോക്കി.
വിശ്വസിക്കാനായില്ല.
എനിക്കും മുഖം ഉണ്ടായിരുന്നില്ല.
കൈകൊണ്ട്‌ തപ്പി നോക്കി....
ഇല്ല .... എനിക്കും മുഖം ഇല്ല....
അവിടെ വെറും ശൂന്യത മാത്രം.

കരടിയുടെ മുഖം‌മൂടിയുണ്ടായിരുന്നത്‌ കടലില്‍ വലിച്ചെറിഞ്ഞ്‌ പൊട്ടിച്ചിരിച്ചതോര്‍മ്മവന്നു.

ഇത്‌ കണ്ണാടിയുടെ കുഴപ്പമാണ് .
ഈ കണ്ണാടി മുഖം നോക്കാന്‍ കൊള്ളീല്ല.
കണ്ണാടി വലിയ ശബ്‌ദത്തോടെ ഞാന്‍ എറിഞ്ഞുടച്ചു.
കണ്ണാടി പൊട്ടിച്ചിതറുന്ന ശബ്‌ദം കേട്ട്‌ ചിരിക്കാന്‍ ശ്രമിച്ചു.