Saturday, March 8, 2008

വില്‍ക്കുന്നവരുടെ കുന്ന്‍

മലകയറി മുകളിലേക്ക് പോകുമ്പോള്‍ എനിക്ക് നൂറു നാവായിരുന്നു.

ഞാന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. കല്ല്യാണം കഴിഞ്ഞ് ദിവസങ്ങളേ ആയിട്ടുള്ളൂ. ചെറിയൊരു ഹണീമൂണ്‍ ട്രിപ്പെന്നു വേണമെങ്കില്‍ വിളിക്കാം. പുതുപ്പെണ്ണിനേയും കൊണ്ട് ഞങ്ങളുടെ ഗ്രാമത്തിലുള്ള മടുക്കക്കുന്നിന്റെ നെറുകയിലുള്ള റിസോര്‍‌ട്ടിലേക്ക് പോകുകയാണ്.

ഓരോ വളവു തിരിയുമ്പോഴും ഞാന്‍ പറഞ്ഞു കൊടുക്കുന്നുണ്ട്. ഇത് അതാണ്. അത് ഇതാണെന്നും മറ്റും. അവളെല്ലാം ആകാംക്ഷയോടെ കേള്‍ക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ വാചാലനായി.

കുട്ടിക്കാലത്ത് മിക്ക ശനിയാഴ്‌ച ദിവസങ്ങളിലും ഞങ്ങള്‍ കുട്ടികള്‍ സംഘമായി മടുക്കക്കുന്നിലേക്ക് പോകുമായിരുന്നു. അയല്‍‌വീടുകളിലെ കുട്ടികളെല്ലാവരും ഉണ്ടാകും. അന്ന്‍ ഈ വഴിയും വാഹനങ്ങളും ഒന്നും ഇല്ല. ബുദ്ധിമുട്ടേറിയ ഇടുക്കുതോടുകളിലൂടെ കുത്തനേയുള്ള കയറ്റത്തിലൂടെ ഒന്നരമണിക്കൂര്‍ നടന്നു വേണം അവിടെയെത്താന്‍. അവിടെയെത്തിയാല്‍ ലോകം മുഴുവന്‍ കാണാമെന്നാണ് പറയാറുള്ളത്.

കയറ്റം കയറുമ്പോള്‍ ക്ഷീണിച്ച് വലിയ ഉരുളന്‍ കല്ലുകളില്‍ ഒരല്‌പ സമയമിരുന്ന് വിശ്രമിക്കാറുണ്ടായിരുന്നു. അവിടെ നിന്നും താഴേക്കു നോക്കിയാല്‍ താണ്ടിവന്ന വഴികള്‍ കണ്ട് അഭിമാനം തോന്നുമായിരുന്നു.

അവിടെ അന്നൊരു വല്ല്യമ്മയുടെ ഇടിഞ്ഞു പൊളിഞ്ഞ ഓലകെട്ടിയ വീടുമാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാ ശനിഴായ്‌ചകളിലും അവര്‍ ഞങ്ങളുടെ വരവിനായി കാത്തിരിക്കുകയാണെന്നു തോന്നും. കുറച്ച് കല്‍ക്കണ്ടമോ ഒരല്പം ചക്കരയോ അവര്‍ ഞങ്ങള്‍ക്കായി കരുതി വെച്ചിട്ടുണ്ടാകും. ചില ദിവസങ്ങളിലൊക്കെ മിഠായിയും തരും. ഒന്നുമില്ലെങ്കില്‍ പാട്ട തുറന്ന് ഓരോ സ്‌പൂണ്‍ പഞ്ചസാര ഞങ്ങളുടെ കൈ വെള്ളയിലേക്ക് തരുമ്പോഴുള്ള ആ കണ്ണുകളിലെ സ്‌നേഹം അനുഭവിച്ചറിയേണ്ടതാണ്.

ആ വല്ല്യമ്മ അവിടെ ഒറ്റയ്‌ക്കാണോ താമസിക്കുന്നതെന്നൊന്നും ഞങ്ങള്‍ക്കറിയില്ല. എന്തായാലും ഞങ്ങള്‍ ചെല്ലുന്ന സമയങ്ങളിലൊക്കെ അവരെ മാത്രമേ കണ്ടിട്ടുള്ളു. ഉള്ളതിന്റെ വീതം സന്തോഷത്തോടെ തരുന്നതില്‍ നിന്നും ഞങ്ങള്‍ പാഠങ്ങള്‍ പഠിക്കുകയായിരുന്നു.

ആ വീടിന്റെ മുറ്റത്തു നിന്ന് താഴേക്കു നോക്കാന്‍ നല്ല രസമാണ്. ഞങ്ങളുടെ വീടുകളൊന്നും കാണാന്‍ പറ്റില്ല. താഴ്‌വര മുഴുവന്‍ ഇരുണ്ടപച്ച നിറത്തില്‍ മരങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്. ദൂരെ പമ്പാനദി വളഞ്ഞു പുളഞ്ഞ് ഒഴുകുന്നതു കാണാം. അതിനു കുറുകെയുള്ള കോഴഞ്ചേരി പാലത്തിന്റെ ആര്‍ച്ച് വളരെ ചെറുതായി കാണാം. ദൂരെ പട്ടണത്തിലുള്ള വലിയ ചില കെട്ടിടങ്ങള്‍ മങ്ങിക്കാണാം. അവിടെയുള്ള ഫാക്‌ടറിയുടെ പുകക്കുഴല്‍ കാണാന്‍ പറ്റില്ലെങ്കിലും അവിടെ നിന്നും ഉയരുന്ന പുക ആകാശത്ത് ചിത്രങ്ങള്‍ വരയ്‌ക്കുന്നത് കാണാന്‍ നല്ല രസമാണ്. ഈ കാഴ്‌ചകളും ഇളം തണുപ്പുള്ള കാറ്റും മനസ്സില്‍ കുളിരു കോരിയിടും.

അധിക നേരം അവിടെ നില്‍ക്കാനാവില്ല. തിരിച്ച് വീടുകളിലെത്താന്‍ ഇനിയും ഒത്തിരി തിരിച്ച് നടക്കണം. പോകുന്ന വഴിയില്‍ പഴുത്ത കമ്പിളി നാരങ്ങാ എല്ലാവരുടേയും കയ്യില്‍ ഓരോന്നുണ്ടാകും. ഇറക്കമായതിനാല്‍ കാറ്റിന്റെ തള്ളലുണ്ടെങ്കിലും പതിയേ പോകാന്‍ പറ്റൂ.

മനസ്സില്‍ നിറഞ്ഞ സന്തോഷവുമായി കുന്നിറങ്ങുമ്പോള്‍ അടുത്ത ആഴ്‌ച വീണ്ടും വരാന്‍ എല്ലാവരും മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടാവും. എത്ര കണ്ടാലും മടുക്കാത്ത കാഴ്‌ചകളാണ് ബാല്യകാലത്ത് ഈ മടുക്കക്കുന്ന് ഞങ്ങള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.

പട്ടണത്തില്‍ വളര്‍‌ന്ന പുതുപ്പെണ്ണിന്, ഗ്രാമത്തിന്റെ സൌന്ദര്യം കാട്ടിക്കൊടുത്ത് അസൂയപ്പെടുത്താമെന്ന വ്യാമോഹമാണ് വര്‍ഷങ്ങള്‍ക്കു ശേഷം മടുക്കക്കുന്നിലേക്ക് ഞങ്ങളെ എത്തിച്ചത്.

മടുക്കക്കുന്നിലെ റിസോര്‍‌ട്ടില്‍ ഞങ്ങള്‍ക്കായി ബുക്കു ചെയ്‌തിരുന്ന റൂമില്‍ ഞങ്ങളെത്തി.

മടുക്കക്കുന്ന് ഒത്തിരി മാറിയിരിക്കുന്നു. എന്റെ മനസ്സ് പഴമയില്‍ ഉടക്കി നിന്നു. എന്തു കണ്ടാലും മനസ്സ് പഴയതുമായി താരതമ്യം ചെയ്യാന്‍ വെമ്പി. പുതിയമാറ്റങ്ങളൊന്നും എനിക്ക് ഉള്‍‌ക്കൊള്ളാനായില്ല.

പുതുപ്പെണ്ണ് എല്ലാം ആദ്യമായ് കാണുകയാണ്. അവള്‍ക്കെല്ലാം നന്നായി പിടിച്ച മട്ടാണ്. അവള്‍ വളരെ സന്തോഷവതിയായി കാണപ്പെട്ടു.

സര്‍‌ക്കാരിന്റെ എക്കോ-ടൂറിസം പദ്ധതിയില്‍ ഉള്‍‌പ്പെടുത്തി ഒത്തിരി വികസനം ഇവിടെ വന്നു. പേരില്‍ ‘എക്കോ’യുള്ളതിനാല്‍ പ്രകൃതി സ്‌നേഹികളുടെ നാവ് അടപ്പിക്കാന്‍ എളുപ്പം സാധിച്ചു. എക്കോ – ടൂറിസമെന്നാല്‍ പ്രകൃതിവിരുദ്ധമാകാതെ നമുക്ക് ഉള്ളത് വില്‍ക്കുവാനുള്ള മാര്‍‌ഗ്ഗമെന്നാണ് നാട്ടുകാരുടെ വിചാരം.

വിദേശികള്‍ ഉള്‍‌പ്പെടെ ഒത്തിരി ടൂറിസ്‌റ്റുകള്‍ വന്നു പോകുന്ന സ്ഥലമാണ്. അവരുടെ സൌകര്യത്തിനൊത്ത ബഹുനില കെട്ടിടങ്ങള്‍. ഡോളറിന്റെ ആര്‍ഭാടങ്ങള്‍ നാടിന്റെ മുഖം ഇത്രത്തോളം മാറ്റുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല.

നാട്ടുകാര്‍ക്ക് ഒത്തിരിപ്പേര്‍ക്ക് ഇവിടെ തൊഴിലായി. കുടില്‍ വ്യവസായങ്ങള്‍ പച്ചപിടിക്കുമെന്ന പ്രതീക്ഷ ഇനിയും അസ്‌തമിച്ചിട്ടില്ല.

കര കൌശല വസ്‌തുക്കളോട് വിദേശികള്‍ക്ക് നല്ല പ്രീയമാണ്. ഇഷ്‌ടപ്പെട്ടാല്‍ എന്തു വിലകൊടുത്തും അവര്‍ അത് വാങ്ങും. വാറ്റുകാരി ജാനുവിന്റെ വീട്ടില്‍ ഇപ്പോള്‍ വിദേശമദ്യമാണ് നിര്‍‌മ്മിക്കുന്നത്. കവടി നിരത്തി ഫലം പറഞ്ഞിരുന്ന കണിയാരുടെ വലിയഓഫീസും റിസോര്‍‌ട്ടിനോടു ചേര്‍‌ന്ന് പ്രവര്‍‌ത്തിക്കുന്നുണ്ട്. നാട്ടുകാര്‍‌ക്കു പോലും കമ്പ്യൂട്ടര്‍ ജാതകത്തിലാണ് വിശ്വാസം. ഇന്റര്‍‌നെറ്റു വഴി കണിയാര്‍ വിദേശികള്‍ക്ക് ക്ലാസ്സെടുക്കാറുണ്ട്.

അവിടുത്തെ ചിലവ് വളരെക്കുടുതലായിരുന്നു. മൂന്നു ദിവസം താമസിച്ചപ്പോഴേക്കും എന്റെ പോക്കറ്റ് കാലിയായിത്തുടങ്ങിയിരുന്നു.

തിരികെപ്പോകാമെന്നു പറഞ്ഞപ്പോള്‍ പുതുപ്പെണ്ണിന് ഒട്ടും സമ്മതമായിരുന്നില്ല.

“ ഒരാഴ്‌ചയെന്നു പറഞ്ഞല്ലേ നമ്മളിങ്ങോട്ടു വന്നത് എന്താ മൂന്നു ദിവസം കൊണ്ട് മടുത്തോ ?”

ഒട്ടും നിവര്‍‌ത്തിയില്ലാഞ്ഞിട്ട് കയ്യില്‍ രൂപാ തീരാറായെന്നു പറയേണ്ടി വന്നു.

“ ഒരാഴ്‌ച എനിക്കു വേണ്ട സുഖ സൌകര്യങ്ങള്‍ ഒരുക്കാന്‍ പറ്റാത്ത നിങ്ങളുടെ കൂടെ ഒരു ജീവിതകാലം എങ്ങനെ കഴിക്കുമെന്റെ ദൈവമേ”

അവര്‍ എന്തൊക്കയോ പുലമ്പിക്കൊണ്ട് റൂമില്‍ നിന്നും ഇറങ്ങിപ്പോയി.

തിരിച്ചു വരുമ്പോള്‍ അവളുടെ കൂടെ സുമുഖനായ ടൈ കെട്ടിയ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. അവന്റെ വിനയം എന്നേ ഒത്തിരി ആകര്‍ഷിച്ചു. അവന്‍ ഫിനാന്‍ഷ്യല്‍ ബ്രോക്കറാണെന്ന്‍ സ്വയം പരിചയപ്പെടുത്തി.

ഈ കുന്ന് കയറി വരുന്നവര്‍ തിരിച്ചു പോകാറില്ലെന്നും. ഈ ആര്‍‌ഭാടജീവിതം തുടര്‍‌ന്നു പോകാനുള്ള സൌകര്യങ്ങള്‍ ഒരുക്കുകയാണ് അവരുടെ കമ്പനിയുടെ ജോലിയെന്നും ആമുഖമായി സൂചിപ്പിച്ചു.

ഇത് വില്‍‌ക്കുന്നവരുടെ കുന്നാണ്.
ശരിയാണ് അവിടെ ചുറ്റും നോക്കിയപ്പോള്‍ കണ്ടവരൊക്കെ വില്‍ക്കുന്നവര്‍ തന്നെയായിരുന്നു. ദൈവങ്ങളുടെ പടങ്ങള്‍ , മുല്ലപ്പൂമാല , കരകൌശലവസ്‌തുക്കള്‍ , ഹസ്‌ത രേഖാ ശാസ്‌ത്രം, ഭാഗ്യക്കല്ലുകള്‍ തുടങ്ങി ഒത്തിരി സാധനങ്ങള്‍ വില്‍‌ക്കുന്നു. ടൂറിസ്‌റ്റുകളുടെ പോക്കറ്റിലിരിക്കുന്ന പണം സ്വന്തം കീശയിലെത്താനുള്ള മനോഹരമായ വിപണനമാര്‍‌ഗ്ഗങ്ങള്‍ ഓരോരുത്തരും ഒരുക്കിയിരിക്കുന്നു.

പണ്ട് നാട്ടില്‍ ചിലപെണ്ണുങ്ങള്‍ മാത്രം ചെയ്‌തിരുന്ന ബിസ്സിനസ്സിനിന്ന് ആഗോള മാര്‍‌ക്കറ്റുണ്ടെന്നും. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇന്ന് ഒരു പോലെ ഡിമാന്റുണ്ടെന്നു പറഞ്ഞപ്പോള്‍ എനിക്ക് കലി കയറി. ഞാന്‍ ചാടി അവന്റെ ചെവിക്കുറ്റിക്കിട്ടൊന്നു പൊട്ടിച്ച് റൂമില്‍ നിന്നും. ഇറക്കി വിട്ടു.

“ ഇറ്റ്സ് ഓക്കെ ഓക്കെ..... ഐ വില്‍ കം ലേറ്റര്‍......” എന്നു പറഞ്ഞ് അവന്‍ ഇറങ്ങിപ്പോകുമ്പോഴും അവന്റെ മുഖത്ത് വിനയം പ്രകടിപ്പിക്കാന്‍ അവന് അറിയാമായിരുന്നു.

അന്നു രാത്രിയില്‍ വീണ്ടും വഴക്കുണ്ടാകാനുള്ള കാരണവും അതു തന്നെയായിരുന്നു. ഞാന്‍ അവനെ അടിച്ച് അപമാനിച്ച് ഇറക്കി വിട്ടത് ശരിയായില്ലെന്നാണ് ശ്രീമതിയുടെ വാദം. ഞാന്‍ കൂടുതല്‍ വാദിക്കാതെ തിരിഞ്ഞു കിടന്നുറങ്ങി.

രാവിലെ ഞാന്‍ വീണ്ടും പറഞ്ഞു
“നമുക്ക് തിരികെപ്പോകാം , നമുക്ക് നമ്മുടെ ചെറിയ ജീവിതം മതി, ഇത്ര വലിയ ജീവിതസുഖം നമുക്ക് താങ്ങാനാവില്ല.”

അവളുടെ തീരുമാനം ഉറച്ചതായിരുന്നു.
“ഞാന്‍ വരുന്നില്ല, നിങ്ങള്‍ വേണമെങ്കില്‍ പോയ്‌ക്കോളൂ “ എന്നു പറഞ്ഞ അവള്‍ സ്വിംമ്മിങ്ങ് പൂളിനടുത്തേക്ക് കുളിക്കാനെന്നും പറഞ്ഞ് പോയി.

കുറേ മണിക്കൂറുകള്‍ കാത്തു നിന്നിട്ടും അവള്‍ തിരികെ വന്നില്ല.

ഇവിടെ വില്‍ക്കുന്നവര്‍‌ക്കുമാത്രമേ ജീവിക്കാനാവൂ. വാങ്ങുന്നവര്‍‌ക്ക് അധികം ദിവസങ്ങള്‍ ഇവിടെ താമസിക്കുവാനാകില്ല.

ഞാന്‍ മലയിറങ്ങുകയാണ്. ഇനിയുമൊരിക്കലും ഇവിടേക്കില്ലെന്ന് മനസ്സിലുറച്ചു. ഒറ്റയ്‌ക്കു മലയിറങ്ങുകയാണ്. ബാല്യകാലത്തെ കുറേ നല്ല ഓര്‍മ്മകള്‍ കൂട്ടിനുണ്ട്.

താന്‍ ഓടിച്ചു കൊണ്ടു വന്ന പുതിയകാറും പണയം വെച്ച് ആ പഴയ ഇടവഴിയിലൂടെ മലയിറങ്ങുമ്പോള്‍ ഭാരമില്ലാത്ത കാറ്റ് മെല്ലെ എന്നെ തലോടുന്നുണ്ടായിരുന്നു.

മലകയറുമ്പോള്‍ കൂടെയുണ്ടായിരുന്ന പുതുപ്പെണ്ണീനെ മനഃപ്പൂര്‍‌വ്വം മറക്കാന്‍ ശ്രമിക്കുമ്പോഴും അവള്‍ തന്റെ പിന്നാലെ മലയിറങ്ങി വരുന്നോയെന്ന് ഞാന്‍ തിരിഞ്ഞ് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.

Wednesday, March 5, 2008

കളഞ്ഞു കിട്ടിയ ജീവിതം

നിങ്ങളില്‍ ആരോ ഒരാള്‍ ഇന്ന് ജോലിക്കു പോകാന്‍ വൈകിയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്.

ഇന്നു മാത്രമല്ല എന്നും അങ്ങനെ തന്നെയാണെന്ന് നിങ്ങള്‍ മനസ്സില്‍ പറയുന്നുണ്ടാകും. വ്യത്യസ്ഥങ്ങളായ കാരണങ്ങളും ഉണ്ടാകുമല്ലോ ? കമ്പനി ട്രാന്‍‌സ്പോര്‍ട്ട്, മിക്ക ദിവസങ്ങളിലും ബസ്സ്റ്റോപ്പില്‍ നിങ്ങള്‍ക്കു വേണ്ടി കാത്തു കിടന്ന് ഇന്നതൊരു ശീലമായി മാറി.

ധൃതിയില്‍ പടികളിറങ്ങി ബില്‍‌ഡിങ്ങിന്റെ മെയിന്‍ ഡോര്‍ തുറന്നപ്പോള്‍ ഒരഃപശകുനമെന്നനിലയില്‍ ഒരു മൊബൈല്‍ ഫോണ്‍ മൂന്നു കഷണങ്ങളായി വഴിയില്‍ കിടക്കുന്നു.

നിങ്ങള്‍ ചുറ്റും നോക്കി.. അടുത്തെങ്ങും ആരുമില്ല...
മുകളിലേക്കും നോക്കി... ബില്‍ഡിങ്ങുകളുടെ വിന്റോകളിലും മുകളിലും നിന്ന് ആരും എത്തി നോക്കുന്നില്ല...
ഇത് ആരുടേതായിരിക്കും...
കേടായതിനാല്‍ ഉപേക്ഷിക്കപ്പെട്ടതാകാം..
പുതിയത് വാങ്ങിയതിനാല്‍.... പഴയത് വലിച്ചെറിഞ്ഞതാകാം....

ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം കുനിഞ്ഞ് മൊബൈല്‍ ഫോണിന്റെ മൂന്നു കഷണങ്ങളും പെറുക്കിയെടുത്തു.

അത്‌ഭുതമെന്നു പറയട്ടെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. താഴെ വീണതിനാല്‍ മൂന്നു ഭാഗമായി ചിതറിത്തെറിച്ചെന്നേയുള്ളൂ . ഇളകിമാറിയിരുന്ന കവര്‍ വളരെ വേഗം ചേര്‍‌ത്തു വെച്ച് ചെവിയോടടുപ്പിച്ചു. അങ്ങേത്തലയ്‌ക്കല്‍ ഒരു സ്‌ത്രീശബ്‌ദമാണ്. അവ്യക്‌തമായി എന്തോപറയുന്നുണ്ട്. വിങ്ങി വിങ്ങി കരയുന്നതും കേള്‍ക്കാം.

“നിങ്ങള്‍ ആരാണ് ? “
“എന്തിനാണ് കരയുന്നത് ?“
എന്നൊക്കെ നിങ്ങളിലെ മനുഷ്യസ്‌നേഹി ചോദിച്ചു.
ഉത്തരം കരച്ചില്‍ മാത്രമായിരുന്നു.
“ഇത് ആരുടെ മൊബൈലാണ് “
നിങ്ങളുടെ അപരിചിത ശബ്‌ദം കേട്ടതിനാലാകാം, തേങ്ങലിന്റെ ശബ്‌ദം നിലച്ചത്.

ഇന്നത്തെ ശകുനം മോശമില്ലല്ലോയെന്ന് മനസ്സില്‍ ചിന്തിച്ച് ഒരല്പം പഴയതാണെങ്കിലും കളഞ്ഞു കിട്ടിയതിന്റെ കുഴിയെണ്ണണ്ടല്ലോ എന്നും പറഞ്ഞ് നിങ്ങള്‍ മൊബൈല്‍ പോക്കറ്റിലേക്ക് ഉട്ടതും ആരും കാണുന്നുണ്ടായിരുന്നില്ല.

നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും :- നാട്ടിലുള്ള ഭാര്യയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടു നടക്കുമ്പോള്‍ എന്തോ പറഞ്ഞ് ദ്വേഷ്യപ്പെട്ട് മൊബൈയില്‍ വലിച്ചെറിഞ്ഞ് പോയതാകുമെന്ന്.

മൂന്നു നാലു ചുവടുകള്‍ മുന്നോട്ടു വെയ്‌ക്കുമ്പോള്‍ തറയില്‍ ചിതറിക്കിടക്കുന്ന ആട്ട ചപ്പാത്തിയും ദാല്‍ ഫ്രൈയും കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും നിങ്ങളുടെ പോക്കറ്റില്‍ ഒളിച്ച മൊബൈല്‍ ഏതോ താണവരുമാനക്കാരന്‍ തൊഴിലാളിയുടേതാണെന്ന്.

കുറച്ചുകൂടി മുന്നോട്ടു നടക്കുമ്പോള്‍ ഊരിക്കിടക്കുന്ന പൊടിപിടിച്ച ഒറ്റ സേഫ്‌റ്റീ ഷൂസ് കണ്ടാല്‍ നിങ്ങള്‍ക്ക് ഉറപ്പിക്കാം നിങ്ങളുടെ പോക്കറ്റില്‍ ഒളിച്ചിരിക്കുന്നത് രാവിലെ ജോലിയ്‌ക്കായ് ഏതോ കണ്‍‌സ്‌ട്രക്‌ഷന്‍ സയിറ്റിലേക്ക് പുറപ്പെട്ട തൊഴിലാളിയുടെ ശബ്‌ദമാണെന്ന്.

ഇത് തന്റെ കൈവശം ഉണ്ടെന്ന് ആരും അറിഞ്ഞിട്ടില്ല. ആരെങ്കിലും അന്വേഷിച്ച് വരുന്നെങ്കില്‍ കൊടുക്കാം. ഇല്ലെങ്കില്‍ തന്റെ കൈയ്യിലിരിക്കട്ടെ. എന്താ വര്‍‌ക്കിങ്ങ് കണ്ടീഷനിലുള്ള ഒരു മൊബൈല്‍ കളഞ്ഞു കിട്ടിയാല്‍ പുളിക്കുമോ? നിങ്ങള്‍ കുറേ ന്യായങ്ങള്‍ മനസ്സിനോട് പറഞ്ഞു.

ഇടവഴിതാണ്ടി മെയിന്‍ റോഡിലെത്തിയപ്പോള്‍ അവിടെയൊരു ആള്‍ക്കൂട്ടം. വിവിധ ഭാഷക്കാര്‍ പലകൂട്ടമായി നിന്ന് അവരവരുടെ ഭാഷയില്‍ എന്തൊക്കയോ പറയുകയാണ്. എല്ലാവരുടേയും മുഖത്തുള്ള ഭാവം കൂട്ടിവായിച്ചാലറിയാം എന്തോ അത്യാഹിതം നടന്നിട്ടുണ്ടെന്ന്.

ഒരല്പം അകലെയായി ആരുടേയോ മൃതശരീരം കിടക്കുന്നത് അപ്പോഴാണ് നിങ്ങള്‍ ശ്രദ്ധിക്കുന്നത്. അത് വെള്ളത്തുണികൊണ്ട് മൂടിയിരിക്കുകയാണ്. മൂന്ന് നാലു പോലീസുകാര്‍ അടുത്ത് കാവല്‍ നില്‍‌ക്കുന്നുണ്ട്.

ഒരാള്‍ സംഭവം ചുരുക്കി പറഞ്ഞു.
“ഇയാള്‍ എവിടുത്തുകാരനാണെന്നോ ഏതു കമ്പനിയിലാണ് ജോലിചെയ്യുന്നതെന്നോ ആര്‍‌ക്കും അറിയില്ല. അതൊരു മലയാളിയാണെന്നു കാഴ്‌ചയില്‍ തോന്നുന്നു. പക്ഷേ തിരിച്ചറിയാന്‍ രേഖകളൊന്നും കൈവശമില്ല. ഇവിടെ നില്‍‌ക്കുന്ന ആര്‍‌ക്കും മുന്‍‌പ് കണ്ടു പരിചയമില്ല. പുതിയ ആളായിരിക്കും. രാവിലെ ജോലിക്കു പോകുവാന്‍ ഇറങ്ങിയതാണ്. ബസ്സ് സ്‌റ്റോപ്പിനരികെ വീണു മരിക്കുകയായിരുന്നു. മനുഷ്യന്റെ ഒരു ഗതിയെ.........”

“ഇയാളുടേതാവും ഒരു സേഫ്റ്റീ ഷൂവും ഉച്ചയ്‌ക്കത്തേക്കുള്ള ഭക്ഷണപ്പോതിയും ആ ഇടവഴിയില്‍ വീണു കിടപ്പുണ്ട്.” നിങ്ങള്‍ പറയുന്നതു കേട്ട് ചിലര്‍ ഇട വഴിയിലേക്ക് പരിശോധനയക്കായ് പോയി.

അവിടെനിന്നും കിട്ടിയ മൊബൈല്‍ ഫോണിന്റെ കാര്യം നിങ്ങള്‍ മറന്നതാണോ?

പോലീസുകാര്‍ മൃതശരീരം കൊണ്ടു പോകാന്‍ തുടങ്ങുകയാണ്. മരിച്ചയാളിനെ ഇനിയും ആര്‍‌ക്കും തിരിച്ചറിയാനായിട്ടില്ല. അവകാശികളില്ലാത്ത മൃതശരീരം കുറേനാള്‍ മോര്‍‌ച്ചറിയില്‍ സൂക്ഷിക്കാറുണ്ട്. പുതിയ അഥിതികള്‍ വരുമ്പോള്‍ പഴയവരുടെ കഥ ആരും അനേഷിക്കാറില്ല.

മൃതശരീരം ആംബുലന്‍‌സിലേക്ക് കയറ്റുന്നതിനു മുന്‍‌പ് നിങ്ങള്‍ എന്റെ മുഖത്തുമൂടിയിരുന്ന വെള്ളത്തിണി മാറ്റി നോക്കി.

നിങ്ങള്‍ക്കും എന്നെ തിരിച്ചറിയാനായില്ല. നമ്മള്‍ ഒരിക്കലും കണ്ടിട്ടില്ലല്ലോ പിന്നെ എങ്ങനെ തിരിച്ചറിയാന്‍ !

ഞാന്‍ നിങ്ങളോട് കെഞ്ചിപ്പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നതായി ഭാവിക്കുന്നില്ല.

“ഞാന്‍ ആരുമില്ലാത്തവനല്ല... ഒരു കുടുംബത്തിന്റെ എല്ലാം എല്ലാമാണ് ഞാന്‍.. ആ മൊബൈലില്‍ ഒരു നംമ്പര്‍ മാത്രമേയുള്ളൂ.. ഞാന്‍ അവസാനം വിളിച്ച നംമ്പര്‍ അതിലൊന്നു വിളിച്ചാല്‍ ഞാന്‍ ആരാണെന്നറിയാം... ദയവായി ആ നംമ്പരില്‍ ഒന്നു വിളിക്കൂ....”

മരിച്ചവന്റെ വിലാപം നിങ്ങളെങ്ങനെ കേള്‍‌ക്കാന്‍....
നിങ്ങള്‍‌ക്കുള്ള ബസ്സ് കാത്തുകിടക്കുന്നു........

Wednesday, January 16, 2008

ഗ്രാമത്തിന്റെ സ്മാരകം

നവംബര്‍ ഒന്നാം തീയതി മലയാള മണ്ണാകെ കേരളപ്പിറവി ആഘോഷിക്കുമ്പോള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ഓണമാണ്. ഇത് ഏത് കാട്ടുമുക്കിലെ ഗ്രാമമാണെന്നാകും നിങ്ങളുടെ ചിന്ത. കേരളപ്പിറവി ദിനത്തില്‍ ഓണമാഘോഷിക്കുന്നവര്‍ കേരളത്തിലില്ലെന്ന് ആര്‍‌ക്കാണ് അറിയാന്‍ വയ്യാത്തത്.

കേരളപ്പിറവി ദിനത്തില്‍ ആണല്ലോ മലയാള മങ്കമാര്‍ സെറ്റുമുണ്ടും നേര്യതും അണിഞ്ഞ് നാണത്തോടെ പോകുന്നത് കാണാന്‍ ആണുങ്ങള്‍ നാടന്‍ വേഷമണിഞ്ഞ് നില്‍‌ക്കാറുള്ളത്. അന്നാണ് കുട്ടികള്‍ കേരളീയ വേഷത്തില്‍ സ്‌ക്കൂളിലും കോളേജിലും പോകുന്നത്.

വര്‍‌ഷത്തില്‍ ഒരിക്കല്‍ നാടുകാണാന്‍ വരുന്ന മഹാബലി തമ്പുരാനെ സ്വീകരിക്കാനാണെല്ലോ ഓണം ആഘോഷിക്കുന്നത്. പറഞ്ഞു വരുമ്പോള്‍ ഞങ്ങളുടെ ഗ്രാമത്തിന് മേല്‍‌പറഞ്ഞ രണ്ട് ആഘോഷങ്ങളും ഏതാണ്ട് ഒരു പോലെയാ.

ഞങ്ങള്‍, ഉപജീവനാര്‍‌ത്ഥം ലോകത്തിന്റെ വിവിധ കോണുകളില്‍ ചേക്കേറിയ ഗ്രാമത്തിന്റെ മക്കള്‍ നവംബര്‍ ഒന്നാം തീയതി നാട്ടില്‍ ഒന്നിച്ചു കൂടും. വര്‍‌ഷത്തിലൊരിക്കല്‍ മാവേലിയെപ്പോലെ ഞങ്ങളും നാടുകാണാന്‍ വരുന്നത് കേരളപ്പിറവി ദിനത്തിലായിപ്പോയത് ഞങ്ങളുടെ കുറ്റമാണോ ?

ഞങ്ങളെന്നു പറഞ്ഞാല്‍ ടൈകെട്ടിയവര്‍, സൂട്ടും കോട്ടും ധരിച്ചവര്‍, ഉടയാത്ത ഖദറിട്ടവര്‍ തുടങ്ങി എല്ലാവരും ഉണ്ട്. ഞങ്ങളുടെ മക്കള്‍ മലയാലം പറയുന്നതു കേട്ട് ഗ്രാമം കുളിരു കോരുന്നുണ്ടാവും.

ഓരോ വര്‍ഷവും എന്തെങ്കിലും ഉദ്‌ഘാടനം ഉണ്ടാകാറുണ്ട്. കഴിഞ്ഞ വര്‍‌ഷമായിരുന്നു പുതിയ പാലത്തിന്റെ ഉദ്ഘാടനം. കടത്തുകാരന്‍ വാസുവിന് പ്രായം കുറേ അധികമായി, അവന് മക്കളില്ലാതെ പോയതിനാല്‍ പാലം ഒരു അനിവാര്യതയായി മാറുകയായിരുന്നു. പുതിയ പാലത്തിന്റെ പണിതീരുന്നതു വരെ ഞങ്ങളുടെ ഗ്രാമത്തെ നാടുകടത്തി സഹായിച്ച കടത്തുകാരന്‍ വാസു ഒരു ചരിത്ര പുരുഷനാണ്.

ഈ വര്‍‌ഷം ഗ്രാമത്തിന്റെ പുതിയ പ്രവേശന കവാടത്തിന്റെ ഉദ്‌ഘാടനം നടത്തി. ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ ഒരു വഴിയേ ഉള്ളെന്നും വെച്ച് അതൊരു ഒറ്റപ്പെട്ട ഗ്രാമമാണെന്നൊന്നും വിചാരിച്ചു കളയരുത്. അവിടെ നിന്നും പുറപ്പെടുന്ന റോഡ് ലോകത്തിന്റെ ഏതു കോണിലേക്കുമുള്ളതാണ്. ആ റോഡിലൂടെ യാത്ര ചെയ്‌താണ് ഞങ്ങള്‍ ബോംബെ, ഡല്‍ഹി, റോം, പാരീസ്, ഇറ്റലി, ലണ്ടന്‍, അമേരിക്ക, ഗള്‍ഫ് നാടുകള്‍ തുടങ്ങി ഓരോ ദേശത്തും എത്തപ്പെട്ടത്. അതുകോണ്ടു തന്നെയാണ് ആ റോഡിന്റെ പാരമ്പര്യം അറിഞ്ഞ് റോഡിനൊരു പ്രവേശന കവാടം നിര്‍‌മ്മിക്കാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചതും ഇന്ന് ഉദ്‌ഘാടനം നടത്തുവാനായതും.

പുതിയ പ്രവേശന കവാടം വന്നപ്പോള്‍ ഗ്രാമത്തിന്റെ പ്രൌഡിയും ഒരല്പം കൂടിയിട്ടുണ്ടെന്നുള്ളത് ഗ്രാമവാസികള്‍ക്ക് അഭിമാനത്തിന് വക നല്‍‌കുന്നു. ഞങ്ങള്‍ രണ്ടു മൂന്നു ദിവസം കഴിയുമ്പോള്‍ തിരികെ തിരക്കിലേക്ക് പോകും. അന്നേരവും ഗ്രാമത്തില്‍ അവശേഷിക്കുന്ന വല്ല്യപ്പന്‍മാര്‍‌ക്കും വല്ല്യമ്മമാര്‍‌ക്കും ഗ്രാമത്തിന്റെ പ്രവേശന കവാടം കണ്ട് അഭിമാനിക്കുവാനാകുമല്ലോ. ഇത്രയെങ്കിലും അവര്‍‌ക്കു വേണ്ടി ചെയ്‌തില്ലെങ്കില്‍ ഞങ്ങളെന്തു ഗ്രാമമക്കള്‍.

ഉദ്‌ഘാടന സമ്മേളനത്തിന്റെ ആരവങ്ങള്‍ അടങ്ങിയപ്പോള്‍ ഞങ്ങള്‍ വീണ്ടും പഞ്ചായത്തു വക കമ്യൂണിറ്റി ഹാളില്‍ ഒന്നിച്ചു കൂടി. ജീവിതത്തിരക്കിനെപ്പറ്റിയും, ഓഹരിയുടെ കയറ്റിറക്കത്തെപ്പറ്റിയും, ടെക്‌നോളജിയുടെ കുതിച്ചു ചാട്ടത്തെ പറ്റിയും വെറുതെ പൊങ്ങച്ചം പറഞ്ഞു.

അവലോകന മീറ്റിംഗ് ആരംഭിച്ചു. പ്രവേശന കവാടവും ഉദ്‌ഘാടന സമ്മേളനവും കെങ്കേമമായിരുന്നു എന്ന അഭിപ്രായത്തോട് ആര്‍ക്കും വിയോജിപ്പുണ്ടായിരുന്നില്ല.

നമ്മുടെ ഗ്രാമത്തില്‍ മാത്രം സ്‌മാരകമില്ല. അതിനാല്‍ അടുത്ത വര്‍ഷം കേരളപ്പിറവി ദിനത്തില്‍ ഒരു സ്‌മാരകം നിര്‍‌മ്മിച്ച് അനാച്ഛാദനം ചെയ്യാന്‍ തീരുമാനിച്ചു.

സ്‌മാരകമെന്നു പറഞ്ഞാല്‍ കയ്യിലൊരു വടിയോ വാളോ മറ്റൊ പിടിച്ചു നില്‍‌ക്കുന്ന പൂര്‍‌ണ്ണകായ പ്രതിമയാണ് മനസ്സില്‍ വരിക. പ്രതിമതന്നെ ആകണമെന്നില്ല ഗ്രാമത്തിന്റെ ഓര്‍‌മ്മ നിലനിര്‍ത്തുന്ന എന്തെങ്കിലും ആകണമെന്നു മാത്രം.

വെടിയേറ്റു മരിച്ചവരോ, നാടിനു വേണ്ടി രക്തസാക്ഷികളായവരോ ഞങ്ങളുടെ നാട്ടിലില്ല. പിന്നെ ആരുടെ പ്രതിമ സ്‌മാരകമാക്കും. സ്വാതന്ത്രസമര സേനാനികളെപ്പോലും ഈ ഗ്രാമം പെറ്റിട്ടില്ലിയോ?

സ്‌മാരകം വേണമെന്ന് ഐക്യകണ്ഠേന തീരുമാനിച്ചു. അത് ആരുടേതാവണമെന്ന് തീരുമാനമായില്ല.

ഗ്രാമത്തിന്റെ ഇല്ലാത്ത ചരിത്രപുസ്‌തകത്തിന്റെ ഏടുകള്‍ മറിച്ചു നോക്കി. ടൈ കെട്ടിയ മക്കള്‍‌ക്ക് ഉള്‍‌ക്കൊള്ളാനാവുന്ന ഒന്നും ഗ്രാമചരിത്രത്തില്‍ കണ്ടില്ല.

ആരോ വെറുതെ പറഞ്ഞതാണ് വള്ളം തുഴയുന്ന കടത്തുകാരന്‍ വാസുവിന്റെ പ്രതിമ പണിയാമെന്ന്. മെലിഞ്ഞ് വയറൊട്ടിയ ഒരു കൈലിയും തലയിലൊരു തോര്‍‌ത്തിന്റെ കെട്ടുമുള്ള കടത്തുകാരന്‍ വാസുവിന്റെ പ്രതിമയെപ്പറ്റി തമാശയായിപ്പോലും ആലോചിക്കാന്‍ ടൈ കെട്ടിയ ഞങ്ങള്‍ക്കാവില്ല.

വാസു മരിച്ചിട്ടില്ല മരിച്ചവരെ മാത്രം പ്രതിമയ്‌ക്കായ് പരിഗണിച്ചാല്‍ മതിയെന്നായി.

“എന്നാല്‍ നിന്റെ അപ്പന്റെ പ്രതിമയാകട്ടെടാ... “
“കല്ലു വെട്ടുകാരന്‍ തോമായുടെ പ്രതിമ....“
“നല്ല രസമായിരിക്കും പിക്കാസും ഉയര്‍‌ത്തിപ്പിടിച്ച്.......“
മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ കേട്ടപ്പോള്‍ കലി കയറി...

“അല്ലെടാ കാളക്കാരന്‍ മമ്മതിന്റെ പ്രതിമയാകാം.....“
“അല്ലെടാ.. വള്ളി നിക്കറിട്ട് മൂക്കള ഒലിപ്പിച്ച് നടക്കുന്ന നിന്റെ കുഞ്ഞുന്നാളിലെ തന്നെ പ്രതിമയായിക്കോട്ട്....“
“കാണാന്‍ നല്ല ചേലായിരിക്കും.....“
“വേണമെങ്കില്‍ ഇപ്പോളത്തെ പ്രൌഡിയിലുള്ള ഒരു ഫോട്ടോയും കൈയില്‍ പിടിക്കാം...“

ഒന്നും രണ്ടും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞതിനിടയില്‍ എല്ലാവര്‍‌ക്കും തങ്ങളുടെ ഭൂതകാലം ഓര്‍‌ക്കാന്‍ അസുലഭ നിമിഷങ്ങള്‍ വീണുകിട്ടി.

മീറ്റിംഗ് അടിയുടെ വക്കത്തെത്തിയപ്പോള്‍ തീരുമാനമാകാതെ പിരിഞ്ഞു.

രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ വന്ന ചേര്‍ന്ന മക്കളെല്ലാം തിരക്കുകളിലേക്ക് പിരിഞ്ഞു പോയി.

ഇന്ന് ഗ്രാമത്തില്‍ ബഹു നിലക്കെട്ടിടങ്ങളുടെ പ്രളയമാണ്.

ഗ്രാമത്തിന്റെ പ്രവേശന കവാടത്തിനരികിലായി പുറമ്പോക്കില്‍ ഒരു കുടില്‍ ഉണ്ടായിരുന്നു.
ഓലമേഞ്ഞ, ചാണകം മെഴുകിയ ഒരു കുടില്‍.
ആ ഗ്രാമത്തില്‍ അവശേഷിക്കുന്ന അവസാനത്തെ കുടില്‍.
ആ കുടില്‍ ഒരു സ്‌മാരകമായി സംരക്ഷിക്കാന്‍ നാട്ടില്‍ ശേഷിച്ച വയസ്സന്മാര്‍ തീരുമാനിച്ചു.

അതു തന്നെയായിരുന്നു ശരിയായ തീരുമാനമെന്ന് മക്കള്‍ക്കറിയാമായിരുന്നെങ്കിലും മനസ്സില്ലാമനസ്സോടെ അവര്‍‌ക്കും സമ്മതിക്കേണ്ടി വന്നു.