Monday, May 26, 2008

അടച്ചിട്ട വാതിലും നിറമുള്ള ഭിത്തിയും (കഥ)

“തെറ്റുകള്‍ മാനുഷികമാണ്, അത് ആവര്‍‌ത്തിക്കാതിരിക്കാനുള്ള ബോധപൂര്‍‌വ്വമായ ശ്രമം നമ്മില്‍ നിന്നും ഉണ്ടാകണം.“ പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയപ്പോള്‍ വീട്ടുകാരിക്ക് നല്‍‌കിയ ഉപദേശമാണ്.

മുന്‍‌പ് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ടും താമസം മാറുവാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയായിരുന്നു. അയല്‍ ഫ്‌ളാറ്റുകളുമായിട്ടുള്ള ബന്ധം ബന്ധനമാണെന്ന് തിരിച്ചറിയാന്‍ വളരെ വൈകിപ്പോയി.

അവര്‍‌ക്ക് എന്തൊക്കെയാണ് അറിയേണ്ടത്.
വീട്ടില്‍ ആരൊക്കെ വരുന്നു. വീട്ടിലുള്ളവര്‍ എങ്ങോട്ടെല്ലാമാണ് പോകുന്നത്. എപ്പോഴാണ് തിരികെ വരുന്നത്. ഓരോ ദിവസവും പുറത്തുപോയി വരുമ്പോള്‍ എന്തെല്ലാം പൊതിക്കെട്ടുകളാണ് കയ്യിലുള്ളത്.

അടച്ചിട്ട വാതിലും നിറമുള്ള ഭിത്തികളും അവരുടെ അസൂയ നിറഞ്ഞ തുറന്ന കണ്ണുകള്‍ക്കു മുന്‍‌പില്‍ ഒരു മറയായിരുന്നില്ല. അന്യരുടെ സ്വകാര്യതയിലേക്ക് ചൂഴ്ന്നിറങ്ങാന്‍ അവര്‍‌ക്ക് എന്തൊരു വിരുതായിരുന്നെന്നോ ?.

ഞങ്ങളുടെ വീട്ടില്‍ വന്ന് ചെവിതുറന്നിരുന്ന്, ഞങ്ങളെക്കുടുക്കാനുള്ള തന്ത്രം മെനയുന്നവരാണവര്‍. ഇവിടെക്കേട്ടതൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍‌ത്ത് നാലുപേരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ അവര്‍‌ക്ക് ഉറക്കം വരില്ല.

എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകളുടെ കൈയ്യില്‍ നിന്നും എന്തോ നോട്ട്ബുക്കു വാങ്ങാന്‍ വന്ന കൂടെ പഠിക്കുന്ന ഒരു ചെറുക്കനെപ്പറ്റി ഇക്കൂട്ടര്‍ എന്തെല്ലാമാണ് പറഞ്ഞു പരത്തിയതെന്നറിയാമോ ?

ചുരുക്കി പറഞ്ഞാല്‍ ഒരല്പം സ്വകാര്യത കൊതിച്ചുകൊണ്ടാണ് പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയത്. ഈ ബില്‍‌ഡിംഗിന്റെ ഓരോ നിലയിലും ഈരണ്ടു ഫ്‌ളാറ്റുകള്‍ മാത്രമേ ഉള്ളൂ എന്ന പ്രത്യേകതയാണ് ഈ ഫ്‌ളാറ്റുതന്നെ തിരഞ്ഞെടുക്കാന്‍ കാരണം.

കിച്ചണിലെ ജന്നാല തുറക്കുന്നത് അടുത്ത ഫ്‌ളാറ്റിന്റെ കിച്ചണ്‍ ജന്നാലയ്‌ക്ക് അഭിമുഖമായാണ്. അവരുടെ കര്‍‌ട്ടനിട്ട ജന്നാലയ്‌ക്ക് പിന്നില്‍ ഒരു സ്‌ത്രീരൂപം മിന്നിമറയാറുണ്ടെന്ന് വീട്ടുകാരി പറഞ്ഞു.

ആ നിഴല്‍ രൂപം കണ്ടപ്പോള്‍ത്തന്നെ അവളൊരു ഫാഷന്‍കാരിയാണെന്ന് വീട്ടുകാരി ഉറപ്പിച്ചു. അഴിഞ്ഞാ‍ട്ടക്കാരിയാകാനും വഴിയുണ്ടെന്ന് സൂചിപ്പിച്ചു. അങ്ങോട്ടെങ്ങും എത്തിവലിഞ്ഞു നോക്കരുതെന്ന് എന്നെ വിലക്കുകയും ചെയ്‌തു.

അവിടെയൊരു കൊച്ചുകുട്ടിയുണ്ടെന്നും അതിന്റെ കരച്ചില്‍ ഞാന്‍ ചിലപ്പോളൊക്കെ കേള്‍ക്കാറുണ്ടെന്നു വീട്ടുകാരിയോടു പറഞ്ഞപ്പോള്‍ അവള്‍ ദേഷ്യപ്പെടുകയാണുണ്ടായത്.

“അവിടെ പിള്ളേരൊന്നുമില്ല. അത് നിങ്ങളുടെ മനസ്സിന്റെ ആഗ്രഹം കൊണ്ട് വെറുതേ തോന്നുന്നതാ...., ഇവിടെയുള്ള ഒരെണ്ണം എട്ടാം ക്ലാസ്സില്‍ എത്തിയെന്നകാര്യം മറക്കേണ്ട. അതും പെങ്കൊച്ചാണ്. ഇന്നത്തെക്കാലത്ത് കൊള്ളാവുന്ന ഒരുത്തന്റെ കൂടെ ഇറക്കി വിടാനെത്ര പണം വേണമെന്ന വിചാരം വല്ലതും നിങ്ങള്‍ക്കുണ്ടോ..., ഒരു ഉത്തരവാദിത്തവും ഇല്ലാതെ ഇപ്പോളും കൊച്ചു കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുന്നു... എന്നേം കൊണ്ട് വേണ്ടാത്തതൊന്നും പറയിക്കരുത്...” വീട്ടുകാരിയുടെ വക പിറുപിറുപ്പ്.

അവിടെയൊരു കുട്ടിയുണ്ടെന്നും കുട്ടി ചിലപ്പോളൊക്കെ ഉച്ചത്തില്‍ കരയാറുണ്ടെന്നും വീട്ടുകാരിയെ വിശ്വസിപ്പിക്കാനൊന്നും നിന്നില്ല. അവള്‍ സ്വയം കേട്ട് ബോധ്യപ്പെടുന്ന ദിവസത്തിനായ് ക്ഷമയോടെ കാത്തിരുന്നു.

ഞങ്ങള്‍ പല ദിവസങ്ങളിലും ചെവി വട്ടം പിടിച്ച് കണ്ടെത്തി അവിടെ നിന്നും ചില സമയങ്ങളില്‍ ഉയരുന്ന പരുക്കന്‍ ശബ്‌ദം ഒരേ പുരുഷന്റേതാണ്. അത് അവരുടെ ഭര്‍‌ത്താവായിരിക്കും.

അവിടെ ഭാര്യയും ഭര്‍‌ത്താവും ഒരു കുട്ടിയും താമസിക്കുന്നുണ്ടെന്ന് ഞാന്‍ ഉറപ്പിച്ചു. കുട്ടിയുടെ കാര്യത്തില്‍ വീട്ടുകാരി സമ്മതം മൂളിയിട്ടില്ല.

അവിടെ നിന്നും ഉയര്‍‌ന്നു കേട്ട സ്‌റ്റീരിയോ സംഗീതത്തെപ്പറ്റി മകള്‍ പരാതി പറഞ്ഞപ്പോളാണ് അക്കാര്യം ശ്രദ്ധിച്ചത്.

ശബ്‌ദ കോലാഹലം മൂലം മകള്‍‌ക്ക് പഠനത്തില്‍ ശ്രദ്ധിക്കാനാവുന്നില്ല. പരീക്ഷയും അടുത്തു വരികയാണ്.

അവരുടെ ഫ്‌ളറ്റിന്റെ കോളിംഗ് ബെല്ലില്‍ വിരലമര്‍‌ത്തണമെന്നും വാതില്‍ തുറക്കുമ്പോള്‍ സ്‌റ്റീരിയോ ശബ്‌ദം കുറച്ചു വെയ്‌ക്കുവാന്‍ ആവശ്യപ്പെടണമെന്നും പല പ്രാവശ്യം വിചാരിച്ചതാണ്. ആ ഒരു കണ്ടു മുട്ടലിലൂടെ അവര്‍ തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറിയെങ്കിലോ എന്നു വിചാരിച്ച് ആ കൂടിക്കാഴ്‌ച മനഃപൂര്‍വ്വം ഒഴിവാക്കി.

മാറ്റങ്ങള്‍ക്കനുസരിച്ച് സമരസപ്പെടുന്നതിലൂടെയാണ് മനുഷ്യര്‍‌ക്ക് നേട്ടങ്ങള്‍ കൊയ്യാനാകുന്നതെന്ന് മകളെ പറഞ്ഞു മനസ്സിലാക്കി. ഞങ്ങള്‍ സ്വയം മാറി.

മകള്‍ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പഠിക്കാന്‍ ശീലിച്ചു. വീട്ടുകാരി ആ സംഗീതത്തിന്റെ താളത്തില്‍ അടുക്കളയിലെ ജോലികള്‍ ചെയ്യുന്നത് സോഫായില്‍ ചാരിക്കിടന്ന് ഞാന്‍ ആസ്വദിച്ചു.

മണിക്കുട്ടി ഗര്‍ഭിണിയായപ്പോളാണ് അവളും ഈ കഥയിലെ ഒരു കഥാപാത്രമാകുന്നത്. മണിക്കുട്ടി വീട്ടുകാരിയുടെ പുന്നാര പൂച്ചക്കുട്ടിയാണ്.

അവള്‍ക്ക് ഗര്‍‌ഭമുണ്ടെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. അതെങ്ങനെ സംഭവിക്കാനാണ്. അവള്‍ ഈ വീടു വിട്ട് പുറത്തേക്കെങ്ങും പോകാറില്ല. അവളുടെ വര്‍‌ഗ്ഗത്തില്‍പ്പെട്ട ആരും ഈ വീട്ടിലില്ലെന്നു മാത്രമല്ല ആരും ഇങ്ങോട്ടു വരാറുമില്ല. പിന്നെ എങ്ങനെയിതു സംഭവിച്ചു എന്നത് ആശ്ചര്യമായി തോന്നി.

“ നമ്മുടെ മണിക്കുട്ടി അടുക്കളയിലെ ജന്നാല വഴി പൈപ്പില്‍ കൂടി അടുത്ത വീട്ടിലെ അടുക്കള ജന്നലിലൂടെ അവിടേക്ക് പോകാറുണ്ട്. “ എട്ടാം ക്ലാസ്സുകാരി അറിവ് വിളമ്പി.

അവിടെയൊരു കണ്ടന്‍ പൂച്ചയും ഉണ്ടെന്നത് ഞങ്ങള്‍ക്ക് പുതിയൊരു അറിവായിരുന്നു.

വീട്ടുകാരി മകളെ ഒത്തിരി ഗുണദോഷിച്ചു. ഇതൊന്നും കണ്ടു പഠിക്കില്ലെന്നും എല്ലാവരേയും കൊണ്ട് നല്ലതേ പറയിക്കൂ എന്നും സത്യം ചെയ്യിച്ചു.

ഗര്‍‌ഭിണിയായ പൂച്ചയെ ഒരു സ്‌ത്രീയണെന്ന സത്യം മറന്ന് വീട്ടുകാരി കാലുകൊണ്ട് തൊഴിച്ചപ്പോള്‍ എന്റെ പുരുഷ മനസ്സു പോലും വേദനിച്ചു.

അന്നു മുതല്‍ മണിക്കുട്ടിയെ കാണാതായി. ആദ്യമൊക്കെ വീട്ടുകാരിക്ക് വിഷമം ഉണ്ടായിരുന്നെങ്കിലും ക്രമേണ അതൊക്കെ മാറി.

വലിയ വയറും വെച്ച് മണിക്കുട്ടി ജന്നല്‍ വഴി പൈപ്പില്‍ കൂടി ഒരു സര്‍‌ക്കസുകാരിയേപ്പോലെ അടുത്ത ഫ്‌ളാറ്റിലേക്ക് പോകുന്നത് ഞാന്‍ കണ്ടെങ്കിലും ആരോടും പറഞ്ഞില്ല.

അവിടെച്ചെന്ന് അവരുടെ കണ്ടന്‍ പൂച്ചയെ മര്യാദക്ക് വളര്‍‌ത്തണമെന്ന് പറയണമായിരുന്നെങ്കിലും, സ്വയം നിയന്ത്രിച്ചു. അയല്‍ ബന്ധം തുടങ്ങുവാനുള്ള അവസരങ്ങളെല്ലാം മനഃപൂര്‍‌വ്വം ഒഴിവാക്കിക്കോണ്ടേയിരുന്നു.

ആഴ്‌ചകള്‍ക്കു ശേഷം മണിക്കുട്ടി നാലു പൂച്ചക്കുട്ടികളേയും കൊണ്ട് ജന്നല്‍ ചാടി വന്നപ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചത് വീട്ടുകാരി തന്നെയാണ്. അവള്‍ സ്‌ത്രീയാണ് എല്ലാം മറക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടവള്‍.

കഴിഞ്ഞ ആഴ്‌ച ഒരു ദിവസം ഒരു അപരിചിതന്‍ വന്ന് കോളിംഗ് ബെല്ലടിച്ച് അടുത്ത ഫ്‌ളാറ്റില്‍ ആരും ഇല്ലയോ എന്നു ചോദിച്ചു. ചോദ്യം കേട്ടപ്പോള്‍ത്തന്നെ ദേഷ്യം വന്നെങ്കിലും, അറിയില്ല പുറത്തെങ്ങാനും പോയതായിരിക്കുമെന്നു മാത്രം ഉത്തരം പറഞ്ഞു.

വരുമ്പോള്‍ അവരുടെ കൈയില്‍ കൊടുക്കാനെന്നും പറഞ്ഞ് ഒരു കത്തു തന്ന് അപരിചിതന്‍ പോയി.

അന്നേരം തന്നെ ആ കത്ത് അവരുടെ ഡോറിന്റെ അടിയിലുള്ള വിടവിലൂടെ ഉള്ളിലേക്ക് തള്ളി ജോലി തീര്‍‌ത്തു.

ഏകദേശം ഒന്നര വര്‍‌ഷക്കാലം അവിടെത്താമസിച്ചിട്ടും അവരുമായി യാതൊരു ബന്ധമോ ഇല്ലായിരുന്നു.

കഴിഞ്ഞ കുറേ ദിവസമായി എവിടെയോ എലി ചത്തു നാറുന്നുണ്ടെന്ന് വീട്ടുകാരി പറഞ്ഞപ്പോള്‍ ഞാന്‍ കാര്യമാക്കിയില്ല. പക്ഷേ നാറ്റം കൂടി വന്നപ്പോള്‍ എവിടെയാണ് എലി ചത്തു കിടക്കുന്നതെന്ന് അന്വേഷണമായി. ഫ്‌ളാറ്റിന്റെ മുക്കും മൂലയും അടുക്കിപ്പറുക്കി തൂത്തുവാരി വൃത്തിയാക്കിയിട്ടും ചത്ത എലിയെ മാത്രം കിട്ടിയില്ലെന്നു മാത്രമല്ല നാറ്റത്തിന് കുറവുമില്ല.

ഇനിയും അടുത്ത വീട്ടിലെങ്ങാനും....
അവിടെ നിന്നും കുറേ ദിവസങ്ങളായി സ്‌റ്റീരിയോ ശബ്‌ദം കേട്ടിരുന്നില്ലെന്നുള്ള സത്യം അപ്പോള്‍ ഓര്‍‌മ്മയിലെത്തി.

അവിടെ നിന്നാകും ഈ സഹിക്കാന്‍ പറ്റാത്ത നാറ്റം.

ഒന്നര വര്‍ഷത്തിനു ശേഷം ആദ്യമായ് ആ ഫ്‌ളാറ്റിന്റെ കോളിംഗ് ബെല്ലടിക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനായി.

ഒരു ബെല്ലടിച്ച്, കാത്തു നിന്നു... ആരും വാതില്‍ തുറന്നില്ല....
പല പ്രാവശ്യം കോളിംഗ് ബെല്ല് നീട്ടിയടിച്ചു....... ആരും വാതില്‍ തുറന്നില്ല.....

മണം പിടിക്കാന്‍ പണ്ടേ മിടുക്കനായ എന്റെ മൂക്ക് തിരിച്ചറിയുന്നുണ്ടായിരുന്നു അത് ചത്ത എലിയുടെ നാറ്റം അല്ല... പിന്നെയോ.... അത് അളിഞ്ഞ മനുഷ്യശരീരത്തിന്റെ നാറ്റമാണ്. അത് അവരുടെ ഫ്‌ളാറ്റില്‍ നിന്നു തന്നെയാണ് നിര്‍ഗ്ഗമിച്ചു കൊണ്ടിരുന്നത്.

ഞാന്‍ വീട്ടുകാരിയോടു പറഞ്ഞു ഇത് ചത്ത എലിയുടെ നാറ്റമല്ല. അടുത്ത വീട്ടിലെ ഭാര്യയും ഭര്‍‌ത്താവും കുഞ്ഞും വീടിനകത്തു കിടന്ന് ചത്ത് അളിഞ്ഞ് നാറുന്നതാ..

വീട്ടുകാരി കുഞ്ഞിന്റെ കാര്യം സമ്മതിക്കാന്‍ അപ്പോഴും തയ്യാറായിരുന്നില്ല.

“ ഇല്ല അവിടെയൊരു കുഞ്ഞ് ഉണ്ടായിരുന്നില്ല അത് നിങ്ങളുടെ തോന്നല്‍ മാത്രമാണ്. അവിടെയൊരു സ്‌ത്രീയും പുരുഷനും മാത്രമേ ഉണ്ടായിരുന്നുള്ളു” വീട്ടുകാരി ഉറപ്പിച്ചു പറഞ്ഞു.

ഞാന്‍ ഉടന്‍ തന്നെ ബില്‍‌ഡിംഗ് ഓണറുടെ ഓഫീസിലേക്കു പോയി. ഫ്‌ളാറ്റ് ഒഴിയുകയാണെന്നറിയിച്ച് താക്കോല്‍ തിരികെ കൊടുത്തു. കുടിശ്ശിക വാടകയോടോപ്പം ഒരു മാസത്തെ വാടകയും അധികം കൊടുക്കേണ്ടി വന്നു.

ഉടന്‍ തന്നെ വലിയൊരു വണ്ടി വിളിച്ച് വീട്ടു സാധനങ്ങളെല്ലാം അതില്‍ കയറ്റി മരുഭൂമിയുടെ നടുവില്‍, ചുറ്റും മതിലുള്ള ഒരു വില്ലയിലേക്ക് താമസം മാറ്റി. ഇനിയും മനുഷനേയും പ്രേതത്തെയും പേടിക്കേണ്ടല്ലോ ?

Tuesday, April 22, 2008

പറവകള്‍

ജോലി കഴിഞ്ഞ് ഓഫീസില്‍ നിന്നും തിരികെ വീട്ടിലെത്തിയ ഭര്‍‌ത്താവ് ഉടുപ്പും പാന്റും മാറി കൈലിയുടുത്ത് ഹാളില്‍ എത്തി ടി.വി യ്കു മുന്‍‌പില്‍ എത്തിയപ്പോഴേക്കും ചായയുമായി ഭാ‍ര്യ വന്നു.

അവളുടെ ഇന്നലത്തെ പിണക്കം ഇനിയും മാറിയിട്ടില്ലെന്നു തോന്നുന്നു.

ചായക്കപ്പ് കൈയ്യിലേക്ക് കൈമാറുമ്പോള്‍ ഗ്ലാസ്സ് തുളുമ്പി ഒരല്പം ചായ തറയിലെ കാര്‍‌പ്പെറ്റിലേക്കു വീണു.

“നിന്നോടെത്ര തവണ പറഞ്ഞിട്ടുണ്ട് ഗ്ലാസ്സ് തുളുമ്പെ ചായ എടുക്കരുതെന്ന് അതെങ്ങനെയാ പറഞ്ഞാല്‍ കേള്‍ക്കാന്‍ പഠിച്ചിട്ടില്ലല്ലോ ! “

ഭാര്യ കരയാറായ മുഖവുമായി നില്‍‌ക്കുകയാണ്.

“ എനിക്കു നിന്റെ ചായയൊന്നും വേണ്ട”

ചായ കുടിക്കാതെ ചായക്കപ്പ് മേശപ്പുറത്തേക്കു വെച്ചിട്ട് ദ്വേഷ്യപ്പെട്ട് കിടപ്പുമുറിയില്‍ കയറി ഭര്‍‌ത്താവ് കതക് വലിച്ചടച്ചു.

കിടപ്പുമുറിയില്‍തന്നെ ഇരിക്കുന്ന കമ്പ്യൂട്ടര്‍ ഓണാക്കി.

ഇനിയും കുറച്ചു സമയത്തേക്ക് ഭാര്യയുടെ ശല്യം ഉണ്ടാകുകയില്ല. കതകില്‍ മുട്ടി തുറക്കാന്‍ ആവശ്യപ്പെടാനുള്ള ധൈര്യമൊന്നും അവള്‍ക്കില്ല. പിണക്കം തീരാന്‍ കുറേയധികം സമയം എടുക്കും. അതു വരെ കമ്പ്യൂട്ടര്‍ ലോകത്ത് സ്വസ്ഥമായി ഇരിക്കാമല്ലോ!

ഇനിയും വാതില്‍ തുറന്ന് അങ്ങോട്ടു ചെല്ലുന്നതു വരെ ഓണാക്കിയ ടി. വി. യ്‌ക്കു മുന്‍‌പില്‍ മുഖം വീര്‍‌പ്പിച്ച് ഇരുന്നു കൊള്ളും.

ഇന്നലെ ദ്വേഷ്യപ്പെടാന്‍ കാരണം കണ്ടെത്തിയത് ബിസ്‌ക്കറ്റിലായിരുന്നു. ചായയ്‌ക്കൊപ്പം നല്‍‌കിയ ബിസ്‌ക്കറ്റ് തണുത്തുപോയിരുന്നു പോലും.

“ഓരോ ബിസ്‌ക്കറ്റും തണുത്തതാണോയെന്നു ചെക്കു ചെയ്‌തിട്ടെങ്ങനെയാ നല്‍‌കുക”

“ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുമ്പോള്‍ വായിക്കു രുചിയായി വല്ലതും ഉണ്ടാക്കിതന്നാല്‍ അവള്‍‌ക്കെന്താ ......“

ജോലി കിട്ടി, ഭാര്യയേയും കൂട്ടി ഈ നഗരത്തില്‍ എത്തിയശേഷമുള്ള ഒറ്റമുറി ഫ്ലാറ്റിലെ താമസം മടുത്തു തുടങ്ങിയിരിക്കുന്നു. കിടപ്പുമുറിയും ഹാളും അടുക്കളയും ബാത്തുറൂമും എല്ലാം ഓരോന്നു മാത്രം. ഹാളിന്റെ ഒരു വശത്ത്‌ ഡൈനിങ്ങ് ടേബിള്‍ ഇട്ടിക്കുന്നതിനാല്‍ ഹാള്‍ കം ഡൈനിങ്ങ് റൂമെന്നു പറയാം. ചിലപ്പോള്‍ വീട്ടില്‍ വരുമ്പോള്‍ ശ്വാസം മുട്ടുന്നതായി തോന്നും.

ഏക ആശ്വാസം ജന്നാലകള്‍ തുറന്നിടുമ്പോഴുള്ള കാഴ്‌ചകളാണ്.

പതിവുപോലെ ഭര്‍ത്താവ് ജന്നാലകള്‍ തുറന്ന്‍ വെറുതെ ആകാശത്തേക്കു നോക്കി നിന്ന് മനസ്സില്‍ കുളിര്‍‌മ്മ കോരിയിട്ടു.

അടുത്ത ബില്‍‌ഡിംങ്ങിന് ഉയരം കുറവായതിനാല്‍ അതിന്റെ മുകളില്‍ വട്ടമിട്ടു പറക്കുന്ന കുറേ കിളികളെ എന്നും കാണാറുണ്ട്. വീട്ടുകാരന്‍ തീറ്റ വാരി വിതറാനായി ബില്‍‌ഡിങ്ങിന്റെ മുകളില്‍ ഇടവിട്ട് വരാറുണ്ട്. അവിടെ വളര്‍‌ത്തുന്ന പൂച്ചകള്‍‌ക്ക് കിളികളോട് സ്‌നേഹം മാത്രമേയുള്ളെങ്കിലും കിളികള്‍ പൂച്ചയില്‍ നിന്നും നിശ്ചിത ദൂരം പാലിച്ചിരുന്നു.

കിളികളുടെ കൂട്ടത്തില്‍ നിന്നൊരു വെള്ളപ്രാവിനെ ഭര്‍ത്താവിന് ഒത്തിരി ഇഷ്‌ടമായി. വെള്ളപ്രാവിന്റെ മേല്‍ നിന്നും കണ്ണ് എടുക്കാനെ തോന്നിയില്ല.

ബാല്‍‌ക്കണിയില്‍ ചിറകടി ശബ്‌ദം കേട്ടപ്പോള്‍ ബാല്‍‌ക്കണി വാതില്‍ തുറന്നു. വിശ്വസിക്കാനായില്ല. അതേ വെള്ളപ്രാവ് . വെളുത്ത് തടിച്ച കൊച്ചു സുന്ദരി.

തുറന്ന വാതിലിലൂടെ അത് മുറിയില്‍ പ്രവേശിച്ചു.

അടുത്തു കണ്ടപ്പോള്‍ ആദ്യകാമുകിയുടെ എന്തൊക്കയോ പ്രത്യേകതകള്‍ വെള്ളപ്രാവില്‍ കണ്ടു.

അതിന്റെ ചിറകടി ശബ്‌ദം എത്ര ഇമ്പകരമാണ്. വട്ടമിട്ടുള്ള പറക്കല്‍ എന്തു രസമാണ്. കുറുകലിന്റെ താളക്രമം ഒരിക്കലും തെറ്റാറില്ല.

അതിന് അടുത്തു വരാന്‍ പേടിയൊന്നും ഉണ്ടായിരുന്നില്ല. സ്‌നേഹമുള്ളിടത്ത് പേടിയെന്നൊന്നില്ലല്ലോ? അവരുടെ സ്‌നേഹം പരസ്‌പരം തിരിച്ചറിയുകയായിരുന്നു. ആദ്യകാമുകിയുടെ സ്‌നേഹം ആ മുഖത്തു കണ്ടു. ആദ്യ കാമുകിയുടെ രൂപം ഓര്‍മ്മയില്‍ നിന്നെടുത്തു നോക്കി. ഇത് അവളുടെ തനി പകര്‍പ്പാണ്.

കൈകൊണ്ട് ചുണ്ടില്‍ തൊടുമ്പോഴും തലയിലെ ചെറിയതൂവലിലും പുറത്തെ നീളമുള്ള തൂവലിലും തഴുകുമ്പോള്‍ അനുഭവിക്കുന്ന അനുഭൂതി ആദ്യദിനങ്ങളെ ഓര്‍‌മ്മപ്പെടുത്തി.

കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന്‍ സമയം പോയതറിഞ്ഞില്ല. രാത്രി വളരെ വൈകിയാണ് വെളളപ്രാവ് പറന്നു പോയത്.

കിടപ്പുമുറിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ഭാര്യ ഹാളിലെ സോഫയില്‍ കിടന്ന് ഉറങ്ങുകയാണ്. ടി. വി അപ്പോഴും ഓഫാക്കിയിരുന്നില്ല.

ഭര്‍‌ത്താവ് വിളിച്ചുണര്‍ത്താനൊന്നും പോയില്ല. കിടപ്പുമുറിയിലെ കട്ടിലില്‍ അത്താഴം പോലും കഴിക്കാതെ മലര്‍‌ന്നു കിടക്കുമ്പോഴും ആ മനസ്സ് നിറഞ്ഞിരുന്നു. സ്വപ്‌നത്തിലും വെളുത്ത് തടിച്ച പ്രാവ് ചിറകടിച്ച് പറക്കുന്നുണ്ടായിരുന്നു.

അടുത്ത ദിവസം ഭര്‍‌ത്താവ് ഓഫീസുവിട്ടു വരുമ്പോള്‍ ഒരു കിളിക്കൂടുവാങ്ങാന്‍ മറന്നില്ല.

വെള്ളപ്രാവിനെ സ്വന്തമാക്കണം. ഈ കൂടില്‍ എല്ലാവിധ സൌകര്യങ്ങളും ഒരുക്കി രാജ്ഞിയെപ്പോലെ സംരക്ഷിക്കണം.

പതിവുപോലെ എന്തൊക്കയോ കാരണമുണ്ടാക്കി ഭാര്യയുമായി ദ്വേഷ്യപ്പെട്ട് കിടപ്പുമുറിയില്‍ കയറി വാതിലടച്ചു. ജന്നാലകള്‍ തുറന്നിട്ടു. ബാല്‍‌ക്കണിവാതില്‍ തുറക്കേണ്ട താമസം അവള്‍ പറന്നെത്തി.

ഒത്തിരി സ്‌നേഹത്തോടെ അരികിലെത്തി. വാങ്ങി വെച്ചിരുന്ന പുതിയകിളിക്കൂടുകണ്ട് അവളുടെ ഭാവം മാറി.

“ നിങ്ങളും സാധാരണ പുരുഷന്മാരെപ്പോലെ സ്വാര്‍‌ത്ഥനാണോ ? നിങ്ങളുടെ ഭാര്യയെകൂട്ടിലിട്ടു വളര്‍‌ത്തുന്നതുപോലെ എന്നെയും കൂട്ടിലടയ്‌ക്കാനാണോ ഭാവം ? എനിക്കുള്ള സ്വാതന്ത്ര്യം അടിയറവെയ്‌ക്കുവാന്‍ ഞാനില്ല...” എന്തൊക്കയോ ദ്വേഷ്യപ്പെട്ടുപറഞ്ഞ് തുറന്നു കിടന്ന ബാല്‍‌ക്കണിവാതിലിലൂടെ വെള്ള പ്രാവ് സ്വാതന്ത്ര്യത്തിന്റെ നീലാകാത്തേക്ക് പറന്നു പോയി.

പിന്നീട് പല ദിവസങ്ങളിലും ഭര്‍ത്താവ് ബാല്‍‌ക്കണി വാതില്‍ തുറന്ന് കാത്തിരുന്നെങ്കിലും ആദ്യകാമുകിയുടെ മുഖമുള്ള വെള്ളപ്രാവ് വന്നില്ല. ജന്നാലയിലൂടെ നോക്കി വെള്ള പ്രാവിനെ മാത്രം കണ്ടില്ല.

കാത്തിരുന്ന് ഭ്രാന്തു പിടിക്കുമെന്നു തോന്നിയ നിമിഷങ്ങളില്‍ വെറുതേ പഴയ ആല്‍‌ബമെടുത്ത് മറിച്ചു നോക്കി.

മറന്നു തുടങ്ങിയ സത്യം ഓര്‍‌മ്മയില്‍ വന്നു.
തന്റെ ആദ്യകാമുകിതന്നെയാണല്ലോ തന്റെ ഭാര്യ.

ഭാര്യ കാമുകിയായിരുന്നപ്പോഴത്തെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ചേര്‍‌ത്തുവെച്ചു നോക്കി. രണ്ടിലും ഒരേ ഭാവങ്ങളാണുണ്ടായിരുന്നത്. കാഴ്‌ചയിലുണ്ടായ പാകപ്പിഴയാണ്. താന്‍ വേണ്ട വണ്ണം ഭാര്യയെ കാണുന്നുണ്ടായിരുന്നില്ലെന്ന കുറ്റബോധം തോന്നി.

കാമുകി ആയിരുന്നപ്പോഴുണ്ടായിരുന്ന അഴകും, സ്‌നേഹവും, കരുതലും ഇപ്പോഴും ഭാര്യയിലും ഉണ്ടല്ലോയെന്ന് തിരിച്ചറിഞ്ഞു.

ഭാര്യയെ കൂടുതല്‍ സ്‌നേഹിക്കണം. മനഃപൂര്‍‌വ്വം സ്‌നേഹം പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ കണ്ടെത്തണം. പരസ്‌പരം പ്രോല്‍‌സാഹിപ്പിക്കണം. നല്ലൊരു കുടുംബജീവിതം നയിക്കണം. നല്ലൊരു ഭര്‍ത്താവാകണം. ഒത്തിരി തീരുമാനങ്ങളുമായാണ് കിടപ്പുമുറിയുടെ വാതില്‍ തുറന്നത്.

ഓണായിക്കിടക്കുന്ന ടി. വി. യ്‌ക്കു മുന്‍‌പില്‍ ഭാര്യയെക്കാണുന്നില്ല.

തുറന്നു പിടിച്ച പുറത്തേക്കുള്ള പ്രധാന വാതില്‍ക്കല്‍ ഭാര്യ നില്‍‌ക്കുന്നുണ്ട്. സൂക്ഷിച്ചു നോക്കി. വിശ്വസിക്കാനായില്ല. അവള്‍ക്ക് ചിറകുകള്‍ മുളച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ നീലാകാശത്തേക്ക് പറക്കാന്‍ ഭാര്യയും ഒരുങ്ങിക്കഴിഞ്ഞിരുന്നു.‌

സ്വയം മാറാന്‍ ഭര്‍‌ത്താവ് ഒരല്പം വൈകിപ്പോയോ ?

Monday, April 7, 2008

മരണാഘോഷ ചടങ്ങുകള്‍

അവറാച്ചന് പ്രായം അറുപത്തിയഞ്ച് കഴിഞ്ഞു. അടുത്ത തിങ്കളാഴ്‌ച തന്റെ ഭാര്യ അമ്മിണി മരിച്ചിട്ട് എട്ടു വര്‍‌ഷം തികയുന്നു. അമ്മിണി മരിച്ച അന്നു മുതലാണ് താന്‍ ഏകനാണെന്ന തോന്നല്‍ അവറാച്ചനുണ്ടായത്. എന്നിട്ടും എട്ടു വര്‍‌ഷം കൂടി എങ്ങനെയൊക്കയോ ജീവിച്ചു.

ഒരു ആണ്‍കൊച്ചനുണ്ടായിരുന്നത് പറക്കമുറ്റിയപ്പോള്‍ത്തന്നെ നാടുവിട്ടു. അവന്‍ ഗള്‍‌ഫില്‍ സ്വന്തമായി എന്തോ ബിസ്സിനസ്സ് നടത്തുകയാണ്. അവനും തിരക്കിന്റെ ഭാഗമായപ്പോള്‍ പഴയ കാര്യങ്ങളൊക്കെ ഓര്‍‌ക്കാനെവിടെയാ സമയം. അമ്മയുടെ മരണം അറിയിച്ചപ്പോള്‍ അനുശോചന സന്ദേശം അയച്ച് ദുഃഖം രേഖപ്പെടുത്താന്‍ മറന്നില്ല. ഇങ്ങനെ മക്കളുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം.

അകന്ന ബന്ധത്തിലുള്ള ഒരു പെങ്കൊച്ച് ആഴ്‌ചയില്‍ രണ്ടു ദിവസം ആഹാരം വെയ്‌ക്കാനും മുറ്റം അടിക്കാനുമായി വരുമായിരുന്നു. അവറാച്ചന്റെ കൈയിലുണ്ടായിരുന്ന അവസാന നാണയവും തീര്‍‌ന്നതിനാല്‍ രണ്ടു മാസമായി അവളും വരാതെയായി.

ജീവിതകാലം മുഴുവന്‍ കഷ്‌ടപ്പാടും പട്ടിണിയുമായിരുന്നെങ്കിലും, ആശകളൊന്നും ബാക്കിവെക്കാതെ ജീവിച്ചു തീര്‍‌ന്നെന്നൊരു തോന്നല്‍.

അങ്ങനെയാണ് ജീവിച്ചു തീര്‍‌ന്നെങ്കില്‍ മരിച്ചേക്കാമെന്ന് അവറാച്ചനും തീരുമാനിച്ചത്.

അമ്മിണി പരലോകം പൂകിയിട്ട് എട്ടു വര്‍‌ഷം തികയുന്ന തിങ്കളാഴ്‌ച തന്നെ അതിനു പറ്റിയ ദിവസമായി കണ്ടെത്തി.

ചത്തു കിടക്കുമ്പൊഴും ചമഞ്ഞു കിടക്കണമല്ലോ !

കൊമ്പന്‍ മീശ മുകളിലേക്കു പിരിച്ചുവെച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന കളര്‍‌ ഫോട്ടൊ പത്രത്തില്‍ കൊടുക്കാന്‍ അവറാച്ചന്‍ തന്നെ ഏര്‍‌പ്പാടുകള്‍ ചെയ്‌തു.

അവറാച്ചന്റെ മരണവിവരം പത്രത്തില്‍ വായിച്ചറിഞ്ഞ് നാട്ടുകാരെല്ലാവരും വന്നു ചേര്‍‌ന്നു.

ആര്‍‌ഭാടകരമായ മരണാനന്തര ചടങ്ങുകള്‍.

മുറ്റം നിറഞ്ഞൊരു പന്തല്‍, പാറിപ്പറക്കുന്ന കരിങ്കൊടികള്‍, വരുന്നവര്‍ക്കൊക്കെ കറുത്ത ബാഡ്‌ജ്, ബാന്റു മേളവും, പാട്ടുകാരും, അലമുറയിട്ട് കരയാനായി പ്രത്യേകം പരിശീലനം നേടിയവര്‍ വേറെയും, വീഡിയോക്കാര്‍ മൂന്നുനാലു പേര്‍, എല്ലാം വിദേശത്തുള്ള മകന് ലൈവായി കാണിച്ചു കൊടുക്കുകയാണ്.

ആര്‍‌ക്കും വിശ്വസിക്കാനായില്ല, എന്തെല്ലാം ആര്‍‌ഭാടങ്ങളാണ്. ഇത്രയധികം പണം അവറാച്ചന്റെ കൈയിലുണ്ടായിരുന്നോയെന്ന് നാട്ടുകാര്‍‌ക്ക് സംശയം. വര്‍‌ഷങ്ങളായി അപ്പനുമായി ബന്ധമില്ലാത്ത മകന്‍ ഈ പാഴ്‌ ചെലവിന് മുതിരുമെന്നും തോന്നുന്നില്ല.
പിന്നെ എവിടെ നിന്നും കിട്ടി ഇത്രയധികം പണം.

സംഗതി ഗംഭീരമാണെന്നറിഞ്ഞ ഗള്‍‌ഫിലെ മകന്‍ കമ്പനിക്ക് അവധികൊടുത്തു. ആരു മരിച്ചിട്ടായാലും ഒരു ദിവസത്തെ അവധി കിട്ടിയതില്‍ ജോലിക്കാര്‍ സന്തോഷിക്കാന്‍ തുടങ്ങിയപ്പോഴാണ് എല്ലാവരേയും മുതലാളി കോണ്‍ഫ്രെന്‍‌സ് ഹാളിലേക്ക് വിളിപ്പിച്ചത്. എല്ലാവര്‍‌ക്കും അപ്പന്റെ മരണാനന്തര ചടങ്ങുകളുടെ ലൈവ് കാട്ടിക്കൊടുക്കുമ്പോള്‍ ആ മുഖത്ത് തെളിഞ്ഞ പിതൃസ്‌നേഹം വിവരിക്കാനാവില്ല.

അച്ചന്മാര്‍‌ക്കും മെത്രാന്മാര്‍‌ക്കും മുന്‍‌കൂര്‍ പണം ലഭിച്ചതിനാല്‍ അവര്‍ നേരത്തേയെത്തി. അവിടെ വന്നവര്‍‌ക്കെല്ലാം ഫുഡ് പായ്‌ക്കറ്റും ജൂസും കരുതിയിരുന്നു.

ഇത്ര ഗംഭീരമായ മരണാനന്തര ചടങ്ങ് ആ നാട്ടില്‍ ഇത് ആദ്യമായാണ്.

വളരെയധികം ആളുകള്‍ ഒന്നിച്ചു കൂടിയവിവരം അറിഞ്ഞ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കേണ്ട മന്ത്രിയും പരിവാരവും മരിച്ച അവറാച്ചനെ കാണാന്‍ വന്നു. മന്ത്രി വന്നതിനാല്‍ പത്രക്കാരും ചാനലുകാരും വന്നു.

ശവം പള്ളിയിലേക്കെടുക്കാന്‍ സമയമായി. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ശവപ്പെട്ടിയില്‍ അതുവരേയും ശ്വാസം പിടിച്ച് കിടക്കുകയായിരുന്ന അവറാച്ചന്‍ ശവപ്പെട്ടിയില്‍ എഴുന്നേറ്റിരുന്നു.

“ പരിപാടിയുടെ ഈ ഭാഗം നിങ്ങള്‍ക്കായി സ്‌പോണ്‍‌സര്‍ ചെയ്‌തിരിക്കുന്നത് ആന്റോ ആന്റ് കമ്പനി, ആന്റോ ആന്റ് കമ്പനി “ ഇത്രയും പറഞ്ഞ് ശ്വാസം ഒന്നു കൂടി ആഞ്ഞു വലിച്ച പെട്ടിയിലേക്കു തന്നെ മരിച്ചു വീണു.

മരണം സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുണ്ടെന്ന കാര്യം അന്നാണ് ആ നാട്ടുകാര്‍ അറിയുന്നത്. ഇത്ര മനോഹരമായി മരണാനന്തര ചടങ്ങുകള്‍ ഒരുക്കുമെങ്കില്‍ ആര്‍‌ക്കാണ് ഒന്നു മരിച്ചാല്‍ കൊള്ളാമെന്നു തോന്നാത്തത്.

അത് ഗള്‍ഫിലുള്ള അവറാച്ചന്റെ മകന്റെ തന്നെ കമ്പനിയാണെന്ന് ആരോ പറയുന്നത് കേട്ടു. അവര്‍ മരണം മാത്രമല്ല വിവാഹവും സ്‌പോണ്‍സര്‍ ചെയ്യുമെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു.

സ്‌പോണ്‍‌സേര്‍ഡ് മരണം നേരില്‍ കണ്ടു.
സ്‌പോണ്‍സേര്‍ഡ് കല്ല്യാണം മനസ്സില്‍ കണ്ടു.

വിഭവ സമൃദ്ധമായ വിവാഹ സദ്യ രുചിയോടെ കഴിച്ചോണ്ടിരിക്കുമ്പോള്‍ കഴുത്തിന് ഞെക്കിപ്പിടിച്ച്, പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുടെ പേരു പറഞ്ഞാന്‍ ആ പേര് ഈ ജന്മത്തില്‍ ആരും മറക്കില്ല.