Showing posts with label വാര്‍‌ത്ത. Show all posts
Showing posts with label വാര്‍‌ത്ത. Show all posts

Sunday, April 25, 2010

ദല-കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ദുബായിലെ സാംസ്‌കാരിക സംഘടനയായ 'ദല'യുടെ കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാ വിഭാഗത്തില്‍ ബാജി ഓടംവേലിയുടെ 'വെള്ളരി നാടകം', കവിതാ വിഭാഗത്തില്‍ രമ്യ തുറവൂരിന്റെ 'നോക്കുകുത്തി', ഏകാങ്ക നാടകത്തില്‍ ഗിരീഷ് ഗ്രാമികയുടെ 'ഒറ്റമുറി', ലേഖനത്തിന് അഭിജിത് മോസ്‌കോ എന്നിങ്ങനെയാണ് അവാര്‍ഡ് നേടിയത്. 5001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ.എ.കെ.നമ്പ്യാരും 'ദല' പ്രസിഡന്റ് എന്‍.കെ.കുഞ്ഞഹമ്മദും പത്രസമ്മേളനത്തില്‍ അറിയിച്ചു. മെയ് ആദ്യവാരം പുരസ്‌കാരങ്ങള്‍ നല്കും. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങ്. പൊന്ന്യം ചന്ദ്രനും എം.കെ.മനോഹരനും സംബന്ധിച്ചു.

Thursday, November 19, 2009

അവതാരിക - ബെന്യാമിന്‍ - ബാജിയുടെ 25 കഥകള്‍


സൂക്ഷ്‌മ പ്രപഞ്ചത്തില്‍ നിന്നുള്ള കഥകള്‍ - ബെന്യാമിന്‍


അറിയാത്തെ ലോകത്തിന്റെ കൌതുക കഥകള്‍ വായനക്കാരനില്‍ എത്തിക്കുക എന്ന ദൌത്യമാണ്‍ ഓരോ എഴുത്തുകാരനും തന്റെ കഥയെഴുത്തിലൂടെ നിര്‍വ്വഹിക്കുന്ന പ്രാഥമിക ധര്‍മ്മം.

വായനക്കാരന്റെ സാധാരണ ദൃഷ്‌ടികള്‍ക്ക് പിടിച്ചെടുക്കാനാവാത്ത രണ്ടുതരം ലോകങ്ങളാണ് നമുക്കു മുന്നിലുള്ളത്. അകലെയുള്ളതും ദൃഷ്‌ടിപഥത്തില്‍ എത്താത്തതുമായ ഒരു ലോകം. അടുത്തുള്ളതും നമ്മള്‍ കാണാതെ പോകുന്നതുമായ മറ്റൊരു ലോകം. ഈ രണ്ടു ലോകങ്ങളേയും കഥകളില്‍ എത്തിക്കാന്‍ കഥാകാരന്‍ തിരഞ്ഞെടുക്കുന്ന മാപിനികള്‍ വ്യത്യസ്‌തമാണ്. ഒന്നിനു വേണ്ടത് ദുരദര്‍ശിനിയാണെങ്കില്‍ അടുത്തതിന് വേണ്ടത് സൂക്ഷ്‌മദര്‍ശിനിയാണ്‍. ദൂരദര്‍ശിനികളാകട്ടെ അതിന്റെ വീക്‌ഷണ പരിധി അനുസരിച്ച് വ്യത്യസ്‌തതരം കാഴ്‌ചകളേയും അകലങ്ങളേയുമാണ് പിടിച്ചെടുക്കുന്നത്. സൂക്‌ഷമദര്‍ശിനികള്‍ അതിന്റെ സ്വഭാവമനുസരിച്ച് കാണുന്ന കാഴ്‌ചകളെ വ്യത്യസ്‌ത വലുപ്പത്തില്‍ കാണിച്ചു തരുന്നു. ഈ കാഴ്‌ചയുടെ വ്യത്യാസമാണ് ഓരോ എഴുത്തുകാരനെയും മറ്റൊരാളില്‍ നിന്ന് വ്യത്യസ്‌തനാക്കി നിര്‍ത്തുന്ന ഘടകം. താന്‍ കണ്ട കാഴ്‌ചകളെ വായനക്കാരന്‍ കാണാവുന്ന ദൃശ്യപരിധിയിലേക്കു കൊണ്ടുവരുന്നതിലുമുണ്ട് ഓരോ എഴുത്തുകാരനും വ്യതിയാനങ്ങളും വ്യതിരിക്‌തതകളും.

ഒരു ചിത്രകാരനും ഒരിക്കലും ഒരു ആനയെ അതിന്റെ യഥാര്‍ത്ഥ വലുപ്പത്തിലും ഒരു ഈച്ചയെ അതിന്റെ യഥാരത്ഥ ചെറുപ്പത്തിലും വരയ്‌ക്കാറില്ലല്ലോ. ഈ ചെറുതാക്കലും വലുതാക്കലും കഥയിലും സംഭവിക്കുന്നുണ്ട്. ഏതാണതിനു പറ്റിയ അളവുകോല്‍ എന്ന് നിശ്‌ചയിക്കുന്നത് എഴുത്തുകാരന്റെ സംവേദനശീലവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഒരു പുതിയ എഴുത്തുകാരന്റെ കഥകളിലൂടെ കടന്നു പോകുമ്പോള്‍ ഏതൊക്കെതരം മാപിനികളും ദര്‍ശിനികളും ഉപയോഗിച്ചാണ് അയാള്‍ തന്റെ കഥകള്‍ സൃഷ്‌ടിച്ചിരിക്കുന്നത് എന്നന്വേഷിക്കുന്നത് കൌതുകകരമായിരിക്കും.

ബാജിയുടെ ആദ്യകഥാസമാഹാരത്തിലെ കഥകളെ ആ രിതിയില്‍ വായിക്കുമ്പോള്‍ നമുക്കു ചുറ്റും നിത്യവും സംഭവിക്കുന്നതും എന്നാല്‍ നമ്മുടെ സാധാരണ നേത്രങ്ങള്‍ പിടിച്ചെടുക്കാത്തതുമായ കാഴ്‌ചകളെ നമ്മുടെ മുന്നില്‍ എത്തിക്കുന്ന, സൂക്ഷ്‌മദര്‍ശിനി തന്റെ കണ്ണുകളില്‍ പിടിപ്പിച്ച ഒരു കഥാകാരനെ നമുക്ക് കാണാനാവുന്നു. ആ കാഴ്‌ചകള്‍ വരച്ചിടുന്ന പ്രതലമാകട്ടെ ചിലപ്പോള്‍ അതിശയോക്‌തിയുടെയും ചിലപ്പോള്‍ ന്യൂനോക്‌തിയുടെയും ചിലപ്പോള്‍ നേര്‍ക്കാഴ്‌ചയുടേതുമാണ്. വായനക്കാരന്റെ ഗൃഹാതുര സ്വപ്‌നങ്ങളെ തൃപ്‌തിപ്പെടുത്തുന്ന ഹരിതശാദ്വല ഭൂലികളോ ചിത്രങ്ങളോ ബാജിയുടെ കഥകളില്‍ കാണാനാവില്ല. ഗള്‍ഫിന്റെ വരണ്ടതും വിളറിയതുമായ കാഴ്‌ചകളാണ്‍ അവയില്‍ ഏറെയും.

ബാജിയുടെ കഥകളില്‍ വിശദാംശങ്ങളുടെ ഇഴയലുകളില്ല. അവ ഒറ്റക്കാഴ്‌ചയിലൊതുങ്ങുന്ന സ്‌നാപ്‌ഷോട്ട് ചിത്രങ്ങളാണ്‍. ബാജിയുടെ കഥകളില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും സങ്കല്‌പഭൂമികളില്‍ മേയുന്ന കാല്പനീക മനസ്സുകളെ കണ്ടെത്താനാവില്ല. അതില്‍ പിടിച്ചു നില്‍പ്പിനും പണസമ്പാദനത്തിനുമായി ജീവിതം തന്നെ മാറ്റിവച്ചിരിക്കുന്നവരുടെ നേര്‍ചിത്രങ്ങളെയുള്ളു.

ബാജിയുടെ കഥകളില്‍ അമാനുഷികരും തത്വചിന്തകരും ബൌദ്ധികാന്വേഷകരും ചരിത്രകുതുകികളും ഇല്ല. അവിടെ പച്ച മനുഷ്യരും സാധാരണ ചിന്തക്കാരും തന്റെ ജീവിതത്തിനപ്പുറം ചരിത്രമോ സാമൂഹിക പ്രതിബദ്ധതയോ ഇല്ലാത്തവ്രുമേയുള്ളൂ. അങ്ങനെയാണ് ബാജിയുടെ കഥകള്‍ ഇന്നിന്റെ ലോകത്തിനെ, അതിന്റെ വിക്ഷണത്തെ, അതിന്റെ ഹൃസ്വദൃഷ്‌ടിയെ, അതിന്റെ ചരിത്രശൂന്യതയെ, അതിന്റെ അരാഷ്‌ടികതയെ കൃത്യം പ്രതിഫലിപ്പിക്കുന്ന സമകാലികകഥകളായി മാറുന്നത്.

ബാജിയുടെ കഥകളിലെ മിക്ക കഥ പാത്രങ്ങള്‍ക്കും പേരികളില്ല. അതുകൊണ്ടു തന്നെ അതാരിലേക്കും പ്രത്യേകം കൈ ചൂണ്ടുന്നില്ല. അതു ആരുടെയെങ്കിലും കഥകള്‍ ആവുന്നില്ല. പകരം ഞാനോ നിങ്ങളോ ആകാവുന്ന ഇടത്തിലാണ്‍ ആ കഥാപാത്രങ്ങളുടെ നില്‌പ്‌. അങ്ങനെ ആ കഥകള്‍ അവനവനിലേക്ക് ചൂണ്ടുന്നതു അവനവനിലേക്ക് നീളുന്നതു അവനവന്റെ കാഴ്‌ചകളെ കാണിക്കുന്നതുമായ കാഴ്‌ചകളായി മാറുന്നു.
ബാജിയുടെ ഭഷയിലുമുണ്ട് ഈ വ്യതിരക്‌തത. അത് എനിക്കും അവനും ഇടയിലുള്ള ഒരു പ്രത്യേക ശൂന്യസ്‌ഥകത്താണ് നില്‍ക്കുന്നത്. ഈ കഥകളില്‍ ഞാനാണുള്ളതെന്ന കുമ്പസാരമോ അവനാണുള്ളതെന്നുള്ള കുറ്റപ്പെടുത്തലോ അതുകൊണ്ടുതന്നെ സാധ്യമല്ല.

ഈ സമൂഹത്തിലെ ആരെയും ഏതു കഥാസ്ഥനത്തും പ്രതിഷ്‌ഠിക്കാവുന്ന തരം അനുവദനീയതയാണ് ഈ കഥകളില്‍ കാണുന്നത്.

ഒരു കഥാസമാഹാരം പരിചയപ്പെടുത്തുമ്പോള്‍ ഇത്തരം പൊതു നിരീക്ഷണങ്ങള്‍ക്കപ്പുറമുള്ള അതിസൂക്ഷ്‌മവായന ഉചിതമല്ല. അത് സംഭവിക്കേണ്ടത് ഓരോ വായക്കാരന്റെയും മനസ്സിനുള്ളിലാണ്. അതിനപ്പുറമുള്ള വായനകളും പരിചയപ്പെടുത്തലും യഥാര്‍ത്ഥവും സത്യസന്ധവുമായ വായനയ്‌ക്കുമേല്‍ അവതാരകന്റെ ചിന്തകളും വീക്ഷണങ്ങളും കുത്തിവയ്‌ക്കുന്നതിലേ കലാശിക്കൂ. അത് വായനക്കരന്റെ സ്വാതന്ത്ര്യത്തോടു ചെയ്യുന്ന അനീതിയാണ്‍.

പരിചിതനായ ഒരു എഴുത്തുകാരന്റെ വിവിധ കൃതികള്‍ വായിക്കുമ്പോള്‍ ഒരു പരിചിത പ്രപഞ്ചത്തിന്റെ വിവിധ കാഴ്‌ചകള്‍ നാം കാണുക മാത്രമാണ്‍ ചെയ്യുന്നത്. എന്നാല്‍ ഒരു പുതിയ എഴുത്തുകാരന്റെ കൃതി വായിക്കുമ്പോള്‍ നമുക്ക് അപരിചിതമായ ഒരു പുതിയ പ്രപഞ്ചത്തെ നാം പരിചയപ്പെടുകയാണ്‍ ചെയ്യുന്നത്. അതുകൊണ്ടാണ്‍ പുതിയ വായനകള്‍ നമ്മെ കൂടുതല്‍ ആകര്‍ഷിക്കേണ്ടത് അനിവാര്യമാകുന്നത്.
ബാജിയുടെ കഥകള്‍ ഇതുവരെ നാന്‍ കണ്ടിട്ടില്ലാത്ത ഒരു പുതിയ ലോകത്തിനെ, പുതിയ കാഴ്‌ചയെ പ്രദാനം ചെയ്യും എന്ന വിശ്വാസത്തോടെ.


ബെന്യാമിന്‍.