Wednesday, August 13, 2008

ഇത്രയും രഹസ്യമായി (കഥ)

ഈ സംഭവത്തിന് ഒരു രഹസ്യസ്വഭാവം ഉള്ളതുകൊണ്ട് എവിടെയാണ് നടന്നതെന്ന് പറയുന്നില്ല, എന്നാലും പത്തനംതിട്ട ജില്ലയിലെ ഒരു മലയോരഗ്രാമമാണെന്നു മാത്രം സൂചിപ്പിക്കാം.

വീട്ടില്‍ വേലയ്‌ക്കു നില്‍‌ക്കുന്ന പെങ്കൊച്ചിന് അവിഹിത ഗര്‍ഭം ഉണ്ടെന്ന് ഭാര്യ പറഞ്ഞ് അറിഞ്ഞപ്പോള്‍ ഞാനൊന്നു ഞെട്ടി.

വേലക്കാരിക്ക് അവിഹിതഗര്‍‌ഭം ഉണ്ടായാല്‍ ആ വീട്ടിലെ ഏകപുരുഷപ്രജയായ ഗൃഹനാഥന്‍ എത്ര മാന്യനായാലും സംശയത്തിന്റെ മുള്‍മുനയില്‍ നില്‍‌ക്കേണ്ടി വരും. ഭാര്യ അതുപറയുമ്പോള്‍ എന്റെ മുഖത്തെ ഭാവവ്യത്യാസം എന്താണെന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഭാര്യയുടെ നോട്ടം കണ്ടാലറിയാം അവളെന്നേയും പ്രതിപ്പട്ടികയില്‍ ചേര്‍‌ത്തിരിക്കുകയാണ്.

ഞാനും ഭാര്യയും മാത്രമുള്ള വീട്ടില്‍ ഒരു വേലക്കാരിയുടെ ആവശ്യം ഉണ്ടായിട്ടല്ല. ദീപയുടെ ചെറുപ്പത്തിലെ അവളുടെ അമ്മ റോഡുപണിക്കുവന്ന തമിഴുനാട്ടുകാരന്റെ കൂടെ ഒളിച്ചോടിപ്പോയതാണ്. അപ്പന്‍ വേറേ വിവാഹം കഴിച്ചപ്പോള്‍ അധികപ്പറ്റായ ദീപ കുട്ടികളെ നോക്കാനായി ഇവിടെ വന്നതാണ്. ഞങ്ങളുടെ കുട്ടികളേക്കാള്‍ നാലഞ്ചു വയസ്സ് കൂടുതലേ ഉള്ളൂ എങ്കിലും അവള്‍ കുട്ടികള്‍ക്ക് ഒരു ആശ്വാസമായിരുന്നു.

അവളെ ഒരു വേലക്കാരിയായിട്ടല്ല, ഈ വീട്ടിലെ ഒരംഗത്തെപോലെയാണ് ഞങ്ങള്‍ പരിഗണിച്ചിരുന്നത്. കുട്ടികള്‍ ഉപരി പഠനത്തിനായ് ബാഗ്ലൂറിലേക്ക് പോയി കഴിഞ്ഞിട്ടും ഇവിടെ അധികം ജോലിയില്ലെങ്കിലും അവള്‍ ഇവിടെത്തന്നെ തുടര്‍‌ന്നു. അല്ലാതെ എങ്ങോട്ടു പോകാന്‍ ?

ദീപ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് അവളുടെ അച്‌ഛന്റെ രണ്ടാം വിവാഹം നടന്നത്. പിന്നെ നാലുവര്‍‌ഷത്തിനു ശേഷം പഠനം നിര്‍‌ത്തുന്നതുവരെ വളരെ നിര്‍ബ്ബന്ധിച്ചാണ് സ്‌ക്കൂളില്‍ പറഞ്ഞയച്ചിരുന്നത്. പഠിപ്പ് നിര്‍‌ത്തിയതിനു ശേഷം അടുക്കളയോട് ചേര്‍‌ന്നുള്ള മുറിയില്‍ അവള്‍ ഒറ്റയ്‌ക്കാണ് കിടന്നിരുന്നത്. പേടി എന്തെന്നറിഞ്ഞെങ്കിലല്ലേ പേടിക്കേണ്ടതുള്ളൂ.

വയറ്റില്‍ കിടക്കുന്ന കൊച്ചിന്റെ ഉത്തരവാദി ആരാണെന്ന് ഭാര്യ പലപ്രാവശ്യം അവളോടു ചോദിച്ചെങ്കിലും ദീപ മറുപടിയൊന്നും പറഞ്ഞില്ല.

ഞാനും തിരിച്ചും മറിച്ചും ചോദിച്ചിട്ടും അവള്‍ ‘കമാ’ന്നൊരക്ഷരം മിണ്ടിയില്ല. എല്ലാം ചെയ്‌തുവെച്ചിട്ട് മുഖത്തു നോക്കാതെ കരഞ്ഞു കാണിച്ചാല്‍ മതിയോ ? ദീപയെ അടിയ്‌ക്കാനായി ഓങ്ങിയ കൈ തടഞ്ഞത് ഭാര്യയാണ് , ഈ സമയത്ത് അടിയ്‌ക്കാന്‍ പാടില്ല പോലും.

ഭാര്യയുടെ അര്‍ത്ഥം വെച്ചുള്ള തുളച്ചുകയറുന്ന നോട്ടമാണ് സഹിക്കാന്‍ പറ്റാത്തത്. ഞാന്‍ നിരപരാധിയാണെന്ന് എനിക്കുറപ്പുണ്ട്. ദീപയേയും ഒരു മകളേപ്പോലെയേ ഞാന്‍ കരുതിയിട്ടുള്ളൂ എന്ന് ആണയിടാം. അച്‌ഛന്‍ - മകള്‍ ബന്ധത്തിലെ മൂല്യങ്ങള്‍‌പോലും കാറ്റില്‍ പറക്കുമ്പോള്‍ എന്റെ നിരപരാധിത്വം ഞാനെങ്ങനെ തെളിയിക്കും ?

എന്തു ചെയ്യണമെന്നെനിക്കറിയില്ല. ഒന്നുറപ്പാണ് പുറത്തറിഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.

രണ്ടു ദിവസം കഴിഞ്ഞ് ദുബായില്‍ നിന്നും അനുജന്‍ തോമസ്സുകുട്ടിയുടെ ഫോണ്‍ വന്നു, അവന്റെ ഭാര്യ ആലീസ് പ്രെഗ്‌നന്റാണെന്ന സന്തോഷ വാര്‍‌ത്ത അറിയിക്കാനാണ് വിളിച്ചത്. അതൊരു സന്തോഷ വാര്‍‌ത്തതന്നെ ആയിരുന്നു. അവരുടെ വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍‌ഷം കഴിഞ്ഞിരിക്കുന്നു, ഇനിയും അവര്‍‌ക്ക് കുഞ്ഞുങ്ങളില്ല. ആശുപത്രികള്‍ കയറിയിറങ്ങി മടുത്തെങ്കിലും അവസാനം പ്രയോജനമുണ്ടായി.

അവര്‍‌ക്കിപ്പോള്‍ നാട്ടില്‍ പോലും വരാന്‍ താത്പര്യമില്ലായിരുന്നു, കാരണം നാട്ടില്‍ വന്നാല്‍ വീട്ടുകാരുടേയും നാട്ടുകാരുടേയും നൂറു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും.

“ എന്താ വിശേഷമൊന്നുമില്ലേ ! “
“ ഡോക്‌ടറെ കാണിച്ചില്ലേ ! “
“ ആര്‍ക്കാ കുഴപ്പം ? “
തുടങ്ങിയ സ്ഥിരം ചോദ്യങ്ങളാണ് എല്ലാവരും ചോദിക്കുന്നത്.

അവര്‍‌ അവരിലേക്കു തന്നെ പിന്‍‌വലിയുകയായിരുന്നു. എന്തായാലും കാത്തിരുന്നു കിട്ടിയ സന്തോഷ വാര്‍‌ത്തയ്‌ക്ക് മാധുര്യമേറും.

“ ഇന്നലെ ചേട്ടത്തിയമ്മ വിളിച്ചിരുന്നു. ദീപയുടെ കാര്യം അറിഞ്ഞു. അന്‍‌പതിനായിരം രൂ‍പയുടെ ഡ്രാഫ്‌റ്റ് അയച്ചിട്ടുണ്ട്. ദീപമോള്‍ക്ക് യാതൊരു കുറവും വരരുത്.“ പിന്നെ വിളിക്കാമെന്നും പറഞ്ഞ് തോമസ്സുകുട്ടി ഫോണ്‍ വെച്ചു.

നേരത്തേ തന്നെ ഭാര്യ ഞാനറിയാതെ അനുജന്‍ തോമസ്സുകുട്ടിയെ വിളിച്ച് ഇവിടുത്തെ വിശേഷങ്ങളൊക്കെ അറിയിച്ചിരിക്കുന്നു. ഇപ്പോള്‍ ദീപയുടെ ചെലവിന് അവന്‍ രൂപായും അയച്ചിരിക്കുന്നു.

ഇനിയും അവനെങ്ങാനും ?
ഓ ഇല്ല.. അവനെ എനിക്കറിയാം... അവനങ്ങനെയൊന്നും ചെയ്യില്ല.
ഓ ഞാന്‍ മറന്നു തോമസ്സുകുട്ടി ലീവിനു വന്നിട്ടും വര്‍‌ഷങ്ങളായല്ലോ !
ഞാന്‍ തന്നെയാണ് പ്രതിയെന്ന് ഭാര്യ അവനോടു പറഞ്ഞു കാണും ?

തോമസ്സുകുട്ടിയുടെ ഭാര്യ ആലീസ് പ്രെഗ്‌നന്റാണെന്ന വിവരം ഞാന്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചറിയിച്ചു. കേട്ടവര്‍‌ക്കൊക്കെ സന്തോഷമായി. അവസാനം ദൈവം അവരുടെ പ്രാര്‍‌ത്ഥന കേട്ടെന്ന് എല്ലാരും ആശ്വസിച്ചു.

“ നിങ്ങള്‍ ചിരിക്കുകയൊന്നും വേണ്ട, സകല ശാസ്‌ത്രവും മച്ചിയെന്ന് വിധിയെഴുതിയ ആലീസ് പ്രെഗ്‌നന്റാണെന്നു കേട്ടാല്‍ വിശ്വസിക്കാന്‍ മാത്രം ഒരു മരമണ്ടനായിപ്പോയല്ലോ നിങ്ങള്‍” ഭാര്യ പറഞ്ഞത് എനിക്ക് മനസ്സിലായില്ല.

“പിന്നെ തോമസ്സുകുട്ടി പറഞ്ഞതോ ! ഞാനതു കേട്ട് ബന്ധുക്കളേ മുഴുവന്‍ വിളിച്ചറിയിച്ചതോ ? “ ഞാന്‍ വിക്കി വിക്കി ചോദിച്ചു

“ തോമസ്സുകുട്ടിയോട് അങ്ങനെ പറയാന്‍ പറഞ്ഞത് ഞാന്‍‌ തന്നെയാ.. സന്തോഷവാര്‍‌ത്ത കേട്ടാല്‍ വേണ്ടപ്പെട്ടവരെയൊക്കെ അറിയിക്കേണ്ടതും നിങ്ങളുടെ ജോലിയാ അതും നിങ്ങള്‍ ചെയ്‌തു. ഇനിയും ഞാന്‍ പറയുന്നതൊക്കെയങ്ങു ചെയ്‌താല്‍ മതി..” ഭാര്യ പറഞ്ഞു.

വേലക്കാരിയുടെ കേസില്‍ സംശയത്തിന്റെ മുള്‍മുനയില്‍ നില്‍‌ക്കുന്ന എന്റെ വാക്കുകള്‍ക്ക് ആ വീട്ടില്‍ വിലയില്ലാതാകുകയായിരുന്നു. ഭാര്യ പറഞ്ഞതൊക്കെ യാന്ത്രികമായി ഞാന്‍ അനുസരിക്കേണ്ടി വന്നു.

പിറ്റേദിവസം തന്നെ തോമസ്സുകുട്ടിയുടെ ഡ്രാഫ്‌റ്റു വന്നു. വേലക്കാരിയുടെ ഗര്‍‌ഭകാല പരിചരണങ്ങള്‍‌ക്കൊക്കെ മുന്‍‌കൈ എടുത്തത് ഭാര്യതന്നെയാണ്. ഭാര്യ രണ്ടു പ്രസവിച്ചതിന്റെ അനുഭവം വെച്ച് അറിയാവുന്നതൊക്കെ പറഞ്ഞു കൊടുത്തു. അവളേക്കൊണ്ട് പിന്നീടുള്ള ദിവസങ്ങളില്‍ ജോലിയൊന്നും ചെയ്യിച്ചില്ല. വ്യാക്കുണ്‍ അനുസരിച്ച് ആവശ്യമുള്ളതൊക്കെ ഉണ്ടാക്കിക്കൊടുക്കുന്നതിന് ഭാര്യ ശ്രദ്ധിച്ചിരുന്നു. പഴവര്‍ഗ്ഗങ്ങള്‍ നിര്‍‌ബ്ബന്ധിച്ച് കഴിപ്പിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവളുടെ അടുത്തെങ്ങും ചെയ്യുകയോ അവളോട് സംസാരിക്കുകയോ ചെയ്യരുതെന്ന് ഭാര്യതാക്കീതു ചെയ്‌തിരുന്നു.

ഭാര്യതന്നെയാണ് അവളെ പട്ടണത്തിലുള്ള ആശുപത്രിയില്‍ കൊണ്ടു പോയി മാസാ‍മാസം സ്‌കാന്‍ ചെയ്‌ത് കുട്ടിയുടെ വളര്‍‌ച്ചയുടെ പുരോഗതി ഉറപ്പു വരുത്തിയിരുന്നത്. ആണ്‍കുട്ടിയാണെന്ന് ഭാര്യയ്‌ക്ക് മനസ്സിലായെങ്കിലും എന്നോടു പോലും പറഞ്ഞില്ല.

വേലക്കാരിക്ക് ഗര്‍‌ഭം ഉണ്ടെന്ന കാര്യം ആരേയും അറിയിക്കാതെ രഹസ്യമായി സൂക്ഷിച്ചു. ആറാം മാസമായപ്പോഴേക്കും വയറിന്റെ വലുപ്പം ഒളിപ്പിക്കാന്‍ പറ്റാതെയായി. നാട്ടുകാര്‍ ആരെങ്കിലും കണ്ടെങ്കിലോ എന്നു ഭയന്ന് രഹസ്യമായിത്തന്നെ ദീപയെ പട്ടണത്തിലെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാത്തിനും മുന്‍‌കൈ എടുത്തത് ഭാര്യതന്നെയാണ്. ഭാര്യ പറയുന്ന സഹായങ്ങള്‍ ചെയ്‌തു കൊടുക്കല്‍‌ മാത്രമായിരുന്നു എന്റെ ജോലി.

ദീപയെ ആശുപത്രിയിലേക്ക് മാറ്റിയ അന്നും ഞാന്‍ ചോദിച്ചു
“ കൊച്ചിന്റെ അച്‌ഛനെപ്പറ്റി അവള്‍ വല്ലതും പറഞ്ഞോ ? “
“ എന്റെ രണ്ടു പിള്ളേരുടെ അച്‌ഛന്‍ നിങ്ങള്‍ത്തന്നെയാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടല്ലോ.... അതുമതി.... കൂടുതലൊന്നും അറിയേണ്ട “ ഭാര്യ തര്‍‌ക്കുത്തരം പറഞ്ഞു.

തോമസ്സുകുട്ടിയുടെ ഡ്രാഫ്‌റ്റുകള്‍ വന്നുകൊണ്ടേയിരുന്നു. ആശുപത്രി ചെലവുകള്‍ മുഴുവന്‍ തോമസ്സുകുട്ടി തന്നെയാണ് വഹിച്ചത്.

തോമസ്സുകുട്ടിയുടെ ഭാര്യ ആലീസ് ഡെലിവറിയ്‌ക്കായി വെള്ളിയാഴ്‌ച വരുമെന്ന് അവന്‍ തന്നെയാണ് ഫോണ്‍ വിളിച്ച് പറഞ്ഞത്.

എയര്‍‌പ്പോര്‍‌ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു വരാനായി ഞാനും പോയിരുന്നു. ആലീസിന് എട്ടുമാസമായിട്ടും വയറൊന്നും അറിയാനില്ലല്ലോ എന്ന എന്റെ ചോദ്യത്തിന് ഭാര്യയുടെ മിണ്ടാതിരുന്നോണം എന്ന നോട്ടം മാത്രമായിരുന്നു ഉത്തരം. ഞാന്‍ പിന്നീടൊന്നും ചോദിച്ചില്ല.

ആലീസ് വന്നതിന്റെ പിറ്റേ ആഴ്‌ച പട്ടണത്തിലെ ആശുപത്രിയില്‍ അഡ്‌മിറ്റായി. അതേ ആശുപത്രിയില്‍ തന്നെയാണ് വേലക്കാരി ദീപയേയും രഹസ്യമായി താമസിപ്പിച്ചിരിക്കുന്നതെന്ന് എനിക്ക് അറിയാമായിരുന്നെങ്കിലും. ഏതു റൂമിലാണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞാലും അങ്ങോട്ടു പോകാന്‍ അനുവാദമില്ല.

ഒരു ദിവസം അതിരാവിലെ ഭാര്യ ആശുപത്രിയില്‍ നിന്നും ഫോണ്‍ വിളിച്ച്, രാത്രിയില്‍ ആലീസ് പ്രസവിച്ചു, ആണ്‍കുഞ്ഞാണെന്നും പറഞ്ഞു. എല്ലാവരേയും വിളിച്ച് അറിയിക്കാനും എന്നെ ചുമതലപ്പെടുത്തി.

ടെലിഫോണ്‍ നമ്പര്‍ എഴുതിവെച്ചിരിക്കുന്ന ഡയറി നോക്കി എല്ലാ ബന്ധുക്കളേയും സുഹൃത്തുക്കളേയും തോമസ്സുകുട്ടിയുടെ ഭാര്യ ആലീസ് പ്രസവിച്ചെന്നും കുട്ടി ആണാണെന്നുമുള്ള വിവരം ഞാന്‍ അറിയിച്ചു.

നാലു ദിവസത്തിനു ശേഷം ആലീസും കുട്ടിയും വീട്ടില്‍ വന്നു. ആലീസിന് അധികം അവധിയില്ല പോലും ഉടനെ തിരിച്ചു പോകണം. കുഞ്ഞിന്റെ പാസ്സ്‌പോര്‍‌ട്ട് തയ്യാറാക്കാന്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്.

പട്ടണത്തിലെ ആശുപത്രിയില്‍ വെച്ച് പ്രസവം നടന്നതിനാല്‍ അവിടുത്തെ പഞ്ചായത്ത് ആഫീസില്‍ നിന്നാണ് ബര്‍ത്ത് സര്‍ട്ടിഫിക്കേറ്റ് ലഭിക്കേണ്ടത്. പഞ്ചായത്ത് പ്യൂണിലൂടെ സെക്രട്ടറിയെ കാണേണ്ടതു മാതിരി കണ്ടതിനാല്‍ ബര്‍‌ത്ത് സര്‍‌ട്ടിഫിക്കേറ്റ് വേഗത്തില്‍ കിട്ടി.

ആശുപത്രിയില്‍ നിന്നും കൊടുത്തിരിക്കുന്ന വിവരപ്രകാരമാണ് സര്‍‌ട്ടിഫിക്കേറ്റ് തയ്യാറാക്കിയിരിക്കുന്നത്. കുഞ്ഞിന്റെയും കുഞ്ഞിന്റെ അമ്മയായ ആലീസിന്റെയും അച്‌ഛനായ തോമസ്സുകുട്ടിയുടേയും പേരിന്റെ സ്‌പെല്ലിഗും ജനനത്തീയതിയും ശരിയായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തിയാണ് പഞ്ചായത്ത് ആഫീസിന്റെ പടികള്‍ ഇറങ്ങിയത്.

പാസ്സ്‌പോര്‍‌ട്ട് തയ്യാറായിക്കിട്ടാന്‍ വേണ്ടവരെയൊക്കെ കണ്ടിട്ടും ഒരുമാസം താമസിച്ചു. പാസ്സ്‌പോര്‍‌ട്ട് കിട്ടി ഒരാഴ്‌ചക്കുള്ളില്‍ ആലീസും കുഞ്ഞും തിരികെ ദുബായിലേക്ക് പോകുകയും ചെയ്‌തു.

അവര്‍ പോയിക്കഴിഞ്ഞതിനു ശേഷമാണ് ആശുപത്രിയിലാക്കിയിരുന്ന വേലക്കാരിയുടെ കാര്യം ഓര്‍‌ത്തത്.

“ ദീപയുടെ കാര്യം എന്തായി “ ഞാന്‍ ഭാര്യയോട് ചോദിച്ചു.
“ അവള്‍ അവളുടെ മുറിയില്‍ കാണും “ ഭാര്യ വളരെ നിസ്സാരമായി പറഞ്ഞു.
ദീപയും പ്രസവം കഴിഞ്ഞ് തിരിച്ചു വന്നതാകാം. അവള്‍ക്ക് എന്തു കുഞ്ഞാണാവോ ? ഇനിയുമെങ്കിലും അവളെക്കൊണ്ട് പറയിക്കണം കൊച്ചിന്റെ അപ്പനാരാണെന്ന്. എവിടെയായാലും തേടിപ്പിടിച്ചു കൊണ്ടു വന്ന് വിവാഹം കഴിപ്പിച്ചു വിടണം. ഇങ്ങനെ ഒത്തിരി ചിന്തകളുമായാണ് അടുക്കളയുടെ അടുത്തുള്ള അവളുടെ മുറിയിലേക്ക് ചെന്നത്.

അവള്‍ കിടക്കുകയാണ് . എന്നെ കണ്ട് എഴുന്നേല്‍‌ക്കാന്‍ ശ്രമിച്ചു.
“വേണ്ടാ കിടന്നു കൊള്ളൂ“ ഞാന്‍ പറഞ്ഞു.
ദീപയുടെ കുഞ്ഞിനെ അവിടെയെങ്ങും കണ്ടില്ല.
“നിന്റെ കുഞ്ഞെവിടെ “ ഞാന്‍ ചോദിച്ചു.

അവിടെക്കിടന്ന ഒരു തലയിണ ഉയര്‍‌ത്തിക്കാണിച്ച് ദീപ പറഞ്ഞു
“ ഇതാ.... ഇതാണ് എന്റെ കുഞ്ഞ് “

“നിങ്ങള്‍ പരിഭ്രമിക്കേണ്ട ഒരു തലയിണ ആര്‍‌ക്കും ഉണ്ടാക്കാമല്ലോ “ വാതില്‍‌ക്കല്‍‌ ഒളിഞ്ഞു നിന്ന ഭാര്യ മാസങ്ങള്‍‌ക്കുശേഷം എന്റെ മുഖത്തു നോക്കി ചിരിച്ചു.

Monday, July 28, 2008

വെള്ളരിനാടകം ( കഥ )

വെള്ളിയാഴ്‌ചകളില്‍ വീട്ടുകാരിയേയും കൂട്ടി മനാമയിലെ സെന്‍‌ട്രല്‍മാര്‍‌ക്കറ്റില്‍ പതിവായി പോകാറുണ്ട്. ഒരാഴ്‌ചത്തേക്കുള്ള പച്ചക്കറികള്‍ അവിടെ നിന്നും വാങ്ങുന്നതോടൊപ്പം പഴയ പരിചയക്കാരെ അവിടെവച്ച് കാണുകയും സൌഹൃദം പുതുക്കുകയും ചെയ്യാറുണ്ട്.

ചില സാങ്കേതിക കാരണങ്ങളാല്‍ കഥ വായിക്കാന്‍ സാധിക്കുന്നില്ല
വിളിക്കാം 00973 - 39258308

Monday, May 26, 2008

അടച്ചിട്ട വാതിലും നിറമുള്ള ഭിത്തിയും (കഥ)

“തെറ്റുകള്‍ മാനുഷികമാണ്, അത് ആവര്‍‌ത്തിക്കാതിരിക്കാനുള്ള ബോധപൂര്‍‌വ്വമായ ശ്രമം നമ്മില്‍ നിന്നും ഉണ്ടാകണം.“ പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയപ്പോള്‍ വീട്ടുകാരിക്ക് നല്‍‌കിയ ഉപദേശമാണ്.

മുന്‍‌പ് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ടും താമസം മാറുവാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയായിരുന്നു. അയല്‍ ഫ്‌ളാറ്റുകളുമായിട്ടുള്ള ബന്ധം ബന്ധനമാണെന്ന് തിരിച്ചറിയാന്‍ വളരെ വൈകിപ്പോയി.

അവര്‍‌ക്ക് എന്തൊക്കെയാണ് അറിയേണ്ടത്.
വീട്ടില്‍ ആരൊക്കെ വരുന്നു. വീട്ടിലുള്ളവര്‍ എങ്ങോട്ടെല്ലാമാണ് പോകുന്നത്. എപ്പോഴാണ് തിരികെ വരുന്നത്. ഓരോ ദിവസവും പുറത്തുപോയി വരുമ്പോള്‍ എന്തെല്ലാം പൊതിക്കെട്ടുകളാണ് കയ്യിലുള്ളത്.

അടച്ചിട്ട വാതിലും നിറമുള്ള ഭിത്തികളും അവരുടെ അസൂയ നിറഞ്ഞ തുറന്ന കണ്ണുകള്‍ക്കു മുന്‍‌പില്‍ ഒരു മറയായിരുന്നില്ല. അന്യരുടെ സ്വകാര്യതയിലേക്ക് ചൂഴ്ന്നിറങ്ങാന്‍ അവര്‍‌ക്ക് എന്തൊരു വിരുതായിരുന്നെന്നോ ?.

ഞങ്ങളുടെ വീട്ടില്‍ വന്ന് ചെവിതുറന്നിരുന്ന്, ഞങ്ങളെക്കുടുക്കാനുള്ള തന്ത്രം മെനയുന്നവരാണവര്‍. ഇവിടെക്കേട്ടതൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍‌ത്ത് നാലുപേരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ അവര്‍‌ക്ക് ഉറക്കം വരില്ല.

എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകളുടെ കൈയ്യില്‍ നിന്നും എന്തോ നോട്ട്ബുക്കു വാങ്ങാന്‍ വന്ന കൂടെ പഠിക്കുന്ന ഒരു ചെറുക്കനെപ്പറ്റി ഇക്കൂട്ടര്‍ എന്തെല്ലാമാണ് പറഞ്ഞു പരത്തിയതെന്നറിയാമോ ?

ചുരുക്കി പറഞ്ഞാല്‍ ഒരല്പം സ്വകാര്യത കൊതിച്ചുകൊണ്ടാണ് പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയത്. ഈ ബില്‍‌ഡിംഗിന്റെ ഓരോ നിലയിലും ഈരണ്ടു ഫ്‌ളാറ്റുകള്‍ മാത്രമേ ഉള്ളൂ എന്ന പ്രത്യേകതയാണ് ഈ ഫ്‌ളാറ്റുതന്നെ തിരഞ്ഞെടുക്കാന്‍ കാരണം.

കിച്ചണിലെ ജന്നാല തുറക്കുന്നത് അടുത്ത ഫ്‌ളാറ്റിന്റെ കിച്ചണ്‍ ജന്നാലയ്‌ക്ക് അഭിമുഖമായാണ്. അവരുടെ കര്‍‌ട്ടനിട്ട ജന്നാലയ്‌ക്ക് പിന്നില്‍ ഒരു സ്‌ത്രീരൂപം മിന്നിമറയാറുണ്ടെന്ന് വീട്ടുകാരി പറഞ്ഞു.

ആ നിഴല്‍ രൂപം കണ്ടപ്പോള്‍ത്തന്നെ അവളൊരു ഫാഷന്‍കാരിയാണെന്ന് വീട്ടുകാരി ഉറപ്പിച്ചു. അഴിഞ്ഞാ‍ട്ടക്കാരിയാകാനും വഴിയുണ്ടെന്ന് സൂചിപ്പിച്ചു. അങ്ങോട്ടെങ്ങും എത്തിവലിഞ്ഞു നോക്കരുതെന്ന് എന്നെ വിലക്കുകയും ചെയ്‌തു.

അവിടെയൊരു കൊച്ചുകുട്ടിയുണ്ടെന്നും അതിന്റെ കരച്ചില്‍ ഞാന്‍ ചിലപ്പോളൊക്കെ കേള്‍ക്കാറുണ്ടെന്നു വീട്ടുകാരിയോടു പറഞ്ഞപ്പോള്‍ അവള്‍ ദേഷ്യപ്പെടുകയാണുണ്ടായത്.

“അവിടെ പിള്ളേരൊന്നുമില്ല. അത് നിങ്ങളുടെ മനസ്സിന്റെ ആഗ്രഹം കൊണ്ട് വെറുതേ തോന്നുന്നതാ...., ഇവിടെയുള്ള ഒരെണ്ണം എട്ടാം ക്ലാസ്സില്‍ എത്തിയെന്നകാര്യം മറക്കേണ്ട. അതും പെങ്കൊച്ചാണ്. ഇന്നത്തെക്കാലത്ത് കൊള്ളാവുന്ന ഒരുത്തന്റെ കൂടെ ഇറക്കി വിടാനെത്ര പണം വേണമെന്ന വിചാരം വല്ലതും നിങ്ങള്‍ക്കുണ്ടോ..., ഒരു ഉത്തരവാദിത്തവും ഇല്ലാതെ ഇപ്പോളും കൊച്ചു കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുന്നു... എന്നേം കൊണ്ട് വേണ്ടാത്തതൊന്നും പറയിക്കരുത്...” വീട്ടുകാരിയുടെ വക പിറുപിറുപ്പ്.

അവിടെയൊരു കുട്ടിയുണ്ടെന്നും കുട്ടി ചിലപ്പോളൊക്കെ ഉച്ചത്തില്‍ കരയാറുണ്ടെന്നും വീട്ടുകാരിയെ വിശ്വസിപ്പിക്കാനൊന്നും നിന്നില്ല. അവള്‍ സ്വയം കേട്ട് ബോധ്യപ്പെടുന്ന ദിവസത്തിനായ് ക്ഷമയോടെ കാത്തിരുന്നു.

ഞങ്ങള്‍ പല ദിവസങ്ങളിലും ചെവി വട്ടം പിടിച്ച് കണ്ടെത്തി അവിടെ നിന്നും ചില സമയങ്ങളില്‍ ഉയരുന്ന പരുക്കന്‍ ശബ്‌ദം ഒരേ പുരുഷന്റേതാണ്. അത് അവരുടെ ഭര്‍‌ത്താവായിരിക്കും.

അവിടെ ഭാര്യയും ഭര്‍‌ത്താവും ഒരു കുട്ടിയും താമസിക്കുന്നുണ്ടെന്ന് ഞാന്‍ ഉറപ്പിച്ചു. കുട്ടിയുടെ കാര്യത്തില്‍ വീട്ടുകാരി സമ്മതം മൂളിയിട്ടില്ല.

അവിടെ നിന്നും ഉയര്‍‌ന്നു കേട്ട സ്‌റ്റീരിയോ സംഗീതത്തെപ്പറ്റി മകള്‍ പരാതി പറഞ്ഞപ്പോളാണ് അക്കാര്യം ശ്രദ്ധിച്ചത്.

ശബ്‌ദ കോലാഹലം മൂലം മകള്‍‌ക്ക് പഠനത്തില്‍ ശ്രദ്ധിക്കാനാവുന്നില്ല. പരീക്ഷയും അടുത്തു വരികയാണ്.

അവരുടെ ഫ്‌ളറ്റിന്റെ കോളിംഗ് ബെല്ലില്‍ വിരലമര്‍‌ത്തണമെന്നും വാതില്‍ തുറക്കുമ്പോള്‍ സ്‌റ്റീരിയോ ശബ്‌ദം കുറച്ചു വെയ്‌ക്കുവാന്‍ ആവശ്യപ്പെടണമെന്നും പല പ്രാവശ്യം വിചാരിച്ചതാണ്. ആ ഒരു കണ്ടു മുട്ടലിലൂടെ അവര്‍ തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറിയെങ്കിലോ എന്നു വിചാരിച്ച് ആ കൂടിക്കാഴ്‌ച മനഃപൂര്‍വ്വം ഒഴിവാക്കി.

മാറ്റങ്ങള്‍ക്കനുസരിച്ച് സമരസപ്പെടുന്നതിലൂടെയാണ് മനുഷ്യര്‍‌ക്ക് നേട്ടങ്ങള്‍ കൊയ്യാനാകുന്നതെന്ന് മകളെ പറഞ്ഞു മനസ്സിലാക്കി. ഞങ്ങള്‍ സ്വയം മാറി.

മകള്‍ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പഠിക്കാന്‍ ശീലിച്ചു. വീട്ടുകാരി ആ സംഗീതത്തിന്റെ താളത്തില്‍ അടുക്കളയിലെ ജോലികള്‍ ചെയ്യുന്നത് സോഫായില്‍ ചാരിക്കിടന്ന് ഞാന്‍ ആസ്വദിച്ചു.

മണിക്കുട്ടി ഗര്‍ഭിണിയായപ്പോളാണ് അവളും ഈ കഥയിലെ ഒരു കഥാപാത്രമാകുന്നത്. മണിക്കുട്ടി വീട്ടുകാരിയുടെ പുന്നാര പൂച്ചക്കുട്ടിയാണ്.

അവള്‍ക്ക് ഗര്‍‌ഭമുണ്ടെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. അതെങ്ങനെ സംഭവിക്കാനാണ്. അവള്‍ ഈ വീടു വിട്ട് പുറത്തേക്കെങ്ങും പോകാറില്ല. അവളുടെ വര്‍‌ഗ്ഗത്തില്‍പ്പെട്ട ആരും ഈ വീട്ടിലില്ലെന്നു മാത്രമല്ല ആരും ഇങ്ങോട്ടു വരാറുമില്ല. പിന്നെ എങ്ങനെയിതു സംഭവിച്ചു എന്നത് ആശ്ചര്യമായി തോന്നി.

“ നമ്മുടെ മണിക്കുട്ടി അടുക്കളയിലെ ജന്നാല വഴി പൈപ്പില്‍ കൂടി അടുത്ത വീട്ടിലെ അടുക്കള ജന്നലിലൂടെ അവിടേക്ക് പോകാറുണ്ട്. “ എട്ടാം ക്ലാസ്സുകാരി അറിവ് വിളമ്പി.

അവിടെയൊരു കണ്ടന്‍ പൂച്ചയും ഉണ്ടെന്നത് ഞങ്ങള്‍ക്ക് പുതിയൊരു അറിവായിരുന്നു.

വീട്ടുകാരി മകളെ ഒത്തിരി ഗുണദോഷിച്ചു. ഇതൊന്നും കണ്ടു പഠിക്കില്ലെന്നും എല്ലാവരേയും കൊണ്ട് നല്ലതേ പറയിക്കൂ എന്നും സത്യം ചെയ്യിച്ചു.

ഗര്‍‌ഭിണിയായ പൂച്ചയെ ഒരു സ്‌ത്രീയണെന്ന സത്യം മറന്ന് വീട്ടുകാരി കാലുകൊണ്ട് തൊഴിച്ചപ്പോള്‍ എന്റെ പുരുഷ മനസ്സു പോലും വേദനിച്ചു.

അന്നു മുതല്‍ മണിക്കുട്ടിയെ കാണാതായി. ആദ്യമൊക്കെ വീട്ടുകാരിക്ക് വിഷമം ഉണ്ടായിരുന്നെങ്കിലും ക്രമേണ അതൊക്കെ മാറി.

വലിയ വയറും വെച്ച് മണിക്കുട്ടി ജന്നല്‍ വഴി പൈപ്പില്‍ കൂടി ഒരു സര്‍‌ക്കസുകാരിയേപ്പോലെ അടുത്ത ഫ്‌ളാറ്റിലേക്ക് പോകുന്നത് ഞാന്‍ കണ്ടെങ്കിലും ആരോടും പറഞ്ഞില്ല.

അവിടെച്ചെന്ന് അവരുടെ കണ്ടന്‍ പൂച്ചയെ മര്യാദക്ക് വളര്‍‌ത്തണമെന്ന് പറയണമായിരുന്നെങ്കിലും, സ്വയം നിയന്ത്രിച്ചു. അയല്‍ ബന്ധം തുടങ്ങുവാനുള്ള അവസരങ്ങളെല്ലാം മനഃപൂര്‍‌വ്വം ഒഴിവാക്കിക്കോണ്ടേയിരുന്നു.

ആഴ്‌ചകള്‍ക്കു ശേഷം മണിക്കുട്ടി നാലു പൂച്ചക്കുട്ടികളേയും കൊണ്ട് ജന്നല്‍ ചാടി വന്നപ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചത് വീട്ടുകാരി തന്നെയാണ്. അവള്‍ സ്‌ത്രീയാണ് എല്ലാം മറക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടവള്‍.

കഴിഞ്ഞ ആഴ്‌ച ഒരു ദിവസം ഒരു അപരിചിതന്‍ വന്ന് കോളിംഗ് ബെല്ലടിച്ച് അടുത്ത ഫ്‌ളാറ്റില്‍ ആരും ഇല്ലയോ എന്നു ചോദിച്ചു. ചോദ്യം കേട്ടപ്പോള്‍ത്തന്നെ ദേഷ്യം വന്നെങ്കിലും, അറിയില്ല പുറത്തെങ്ങാനും പോയതായിരിക്കുമെന്നു മാത്രം ഉത്തരം പറഞ്ഞു.

വരുമ്പോള്‍ അവരുടെ കൈയില്‍ കൊടുക്കാനെന്നും പറഞ്ഞ് ഒരു കത്തു തന്ന് അപരിചിതന്‍ പോയി.

അന്നേരം തന്നെ ആ കത്ത് അവരുടെ ഡോറിന്റെ അടിയിലുള്ള വിടവിലൂടെ ഉള്ളിലേക്ക് തള്ളി ജോലി തീര്‍‌ത്തു.

ഏകദേശം ഒന്നര വര്‍‌ഷക്കാലം അവിടെത്താമസിച്ചിട്ടും അവരുമായി യാതൊരു ബന്ധമോ ഇല്ലായിരുന്നു.

കഴിഞ്ഞ കുറേ ദിവസമായി എവിടെയോ എലി ചത്തു നാറുന്നുണ്ടെന്ന് വീട്ടുകാരി പറഞ്ഞപ്പോള്‍ ഞാന്‍ കാര്യമാക്കിയില്ല. പക്ഷേ നാറ്റം കൂടി വന്നപ്പോള്‍ എവിടെയാണ് എലി ചത്തു കിടക്കുന്നതെന്ന് അന്വേഷണമായി. ഫ്‌ളാറ്റിന്റെ മുക്കും മൂലയും അടുക്കിപ്പറുക്കി തൂത്തുവാരി വൃത്തിയാക്കിയിട്ടും ചത്ത എലിയെ മാത്രം കിട്ടിയില്ലെന്നു മാത്രമല്ല നാറ്റത്തിന് കുറവുമില്ല.

ഇനിയും അടുത്ത വീട്ടിലെങ്ങാനും....
അവിടെ നിന്നും കുറേ ദിവസങ്ങളായി സ്‌റ്റീരിയോ ശബ്‌ദം കേട്ടിരുന്നില്ലെന്നുള്ള സത്യം അപ്പോള്‍ ഓര്‍‌മ്മയിലെത്തി.

അവിടെ നിന്നാകും ഈ സഹിക്കാന്‍ പറ്റാത്ത നാറ്റം.

ഒന്നര വര്‍ഷത്തിനു ശേഷം ആദ്യമായ് ആ ഫ്‌ളാറ്റിന്റെ കോളിംഗ് ബെല്ലടിക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനായി.

ഒരു ബെല്ലടിച്ച്, കാത്തു നിന്നു... ആരും വാതില്‍ തുറന്നില്ല....
പല പ്രാവശ്യം കോളിംഗ് ബെല്ല് നീട്ടിയടിച്ചു....... ആരും വാതില്‍ തുറന്നില്ല.....

മണം പിടിക്കാന്‍ പണ്ടേ മിടുക്കനായ എന്റെ മൂക്ക് തിരിച്ചറിയുന്നുണ്ടായിരുന്നു അത് ചത്ത എലിയുടെ നാറ്റം അല്ല... പിന്നെയോ.... അത് അളിഞ്ഞ മനുഷ്യശരീരത്തിന്റെ നാറ്റമാണ്. അത് അവരുടെ ഫ്‌ളാറ്റില്‍ നിന്നു തന്നെയാണ് നിര്‍ഗ്ഗമിച്ചു കൊണ്ടിരുന്നത്.

ഞാന്‍ വീട്ടുകാരിയോടു പറഞ്ഞു ഇത് ചത്ത എലിയുടെ നാറ്റമല്ല. അടുത്ത വീട്ടിലെ ഭാര്യയും ഭര്‍‌ത്താവും കുഞ്ഞും വീടിനകത്തു കിടന്ന് ചത്ത് അളിഞ്ഞ് നാറുന്നതാ..

വീട്ടുകാരി കുഞ്ഞിന്റെ കാര്യം സമ്മതിക്കാന്‍ അപ്പോഴും തയ്യാറായിരുന്നില്ല.

“ ഇല്ല അവിടെയൊരു കുഞ്ഞ് ഉണ്ടായിരുന്നില്ല അത് നിങ്ങളുടെ തോന്നല്‍ മാത്രമാണ്. അവിടെയൊരു സ്‌ത്രീയും പുരുഷനും മാത്രമേ ഉണ്ടായിരുന്നുള്ളു” വീട്ടുകാരി ഉറപ്പിച്ചു പറഞ്ഞു.

ഞാന്‍ ഉടന്‍ തന്നെ ബില്‍‌ഡിംഗ് ഓണറുടെ ഓഫീസിലേക്കു പോയി. ഫ്‌ളാറ്റ് ഒഴിയുകയാണെന്നറിയിച്ച് താക്കോല്‍ തിരികെ കൊടുത്തു. കുടിശ്ശിക വാടകയോടോപ്പം ഒരു മാസത്തെ വാടകയും അധികം കൊടുക്കേണ്ടി വന്നു.

ഉടന്‍ തന്നെ വലിയൊരു വണ്ടി വിളിച്ച് വീട്ടു സാധനങ്ങളെല്ലാം അതില്‍ കയറ്റി മരുഭൂമിയുടെ നടുവില്‍, ചുറ്റും മതിലുള്ള ഒരു വില്ലയിലേക്ക് താമസം മാറ്റി. ഇനിയും മനുഷനേയും പ്രേതത്തെയും പേടിക്കേണ്ടല്ലോ ?