Wednesday, January 16, 2008

ഗ്രാമത്തിന്റെ സ്മാരകം

നവംബര്‍ ഒന്നാം തീയതി മലയാള മണ്ണാകെ കേരളപ്പിറവി ആഘോഷിക്കുമ്പോള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ഓണമാണ്. ഇത് ഏത് കാട്ടുമുക്കിലെ ഗ്രാമമാണെന്നാകും നിങ്ങളുടെ ചിന്ത. കേരളപ്പിറവി ദിനത്തില്‍ ഓണമാഘോഷിക്കുന്നവര്‍ കേരളത്തിലില്ലെന്ന് ആര്‍‌ക്കാണ് അറിയാന്‍ വയ്യാത്തത്.

കേരളപ്പിറവി ദിനത്തില്‍ ആണല്ലോ മലയാള മങ്കമാര്‍ സെറ്റുമുണ്ടും നേര്യതും അണിഞ്ഞ് നാണത്തോടെ പോകുന്നത് കാണാന്‍ ആണുങ്ങള്‍ നാടന്‍ വേഷമണിഞ്ഞ് നില്‍‌ക്കാറുള്ളത്. അന്നാണ് കുട്ടികള്‍ കേരളീയ വേഷത്തില്‍ സ്‌ക്കൂളിലും കോളേജിലും പോകുന്നത്.

വര്‍‌ഷത്തില്‍ ഒരിക്കല്‍ നാടുകാണാന്‍ വരുന്ന മഹാബലി തമ്പുരാനെ സ്വീകരിക്കാനാണെല്ലോ ഓണം ആഘോഷിക്കുന്നത്. പറഞ്ഞു വരുമ്പോള്‍ ഞങ്ങളുടെ ഗ്രാമത്തിന് മേല്‍‌പറഞ്ഞ രണ്ട് ആഘോഷങ്ങളും ഏതാണ്ട് ഒരു പോലെയാ.

ഞങ്ങള്‍, ഉപജീവനാര്‍‌ത്ഥം ലോകത്തിന്റെ വിവിധ കോണുകളില്‍ ചേക്കേറിയ ഗ്രാമത്തിന്റെ മക്കള്‍ നവംബര്‍ ഒന്നാം തീയതി നാട്ടില്‍ ഒന്നിച്ചു കൂടും. വര്‍‌ഷത്തിലൊരിക്കല്‍ മാവേലിയെപ്പോലെ ഞങ്ങളും നാടുകാണാന്‍ വരുന്നത് കേരളപ്പിറവി ദിനത്തിലായിപ്പോയത് ഞങ്ങളുടെ കുറ്റമാണോ ?

ഞങ്ങളെന്നു പറഞ്ഞാല്‍ ടൈകെട്ടിയവര്‍, സൂട്ടും കോട്ടും ധരിച്ചവര്‍, ഉടയാത്ത ഖദറിട്ടവര്‍ തുടങ്ങി എല്ലാവരും ഉണ്ട്. ഞങ്ങളുടെ മക്കള്‍ മലയാലം പറയുന്നതു കേട്ട് ഗ്രാമം കുളിരു കോരുന്നുണ്ടാവും.

ഓരോ വര്‍ഷവും എന്തെങ്കിലും ഉദ്‌ഘാടനം ഉണ്ടാകാറുണ്ട്. കഴിഞ്ഞ വര്‍‌ഷമായിരുന്നു പുതിയ പാലത്തിന്റെ ഉദ്ഘാടനം. കടത്തുകാരന്‍ വാസുവിന് പ്രായം കുറേ അധികമായി, അവന് മക്കളില്ലാതെ പോയതിനാല്‍ പാലം ഒരു അനിവാര്യതയായി മാറുകയായിരുന്നു. പുതിയ പാലത്തിന്റെ പണിതീരുന്നതു വരെ ഞങ്ങളുടെ ഗ്രാമത്തെ നാടുകടത്തി സഹായിച്ച കടത്തുകാരന്‍ വാസു ഒരു ചരിത്ര പുരുഷനാണ്.

ഈ വര്‍‌ഷം ഗ്രാമത്തിന്റെ പുതിയ പ്രവേശന കവാടത്തിന്റെ ഉദ്‌ഘാടനം നടത്തി. ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ ഒരു വഴിയേ ഉള്ളെന്നും വെച്ച് അതൊരു ഒറ്റപ്പെട്ട ഗ്രാമമാണെന്നൊന്നും വിചാരിച്ചു കളയരുത്. അവിടെ നിന്നും പുറപ്പെടുന്ന റോഡ് ലോകത്തിന്റെ ഏതു കോണിലേക്കുമുള്ളതാണ്. ആ റോഡിലൂടെ യാത്ര ചെയ്‌താണ് ഞങ്ങള്‍ ബോംബെ, ഡല്‍ഹി, റോം, പാരീസ്, ഇറ്റലി, ലണ്ടന്‍, അമേരിക്ക, ഗള്‍ഫ് നാടുകള്‍ തുടങ്ങി ഓരോ ദേശത്തും എത്തപ്പെട്ടത്. അതുകോണ്ടു തന്നെയാണ് ആ റോഡിന്റെ പാരമ്പര്യം അറിഞ്ഞ് റോഡിനൊരു പ്രവേശന കവാടം നിര്‍‌മ്മിക്കാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചതും ഇന്ന് ഉദ്‌ഘാടനം നടത്തുവാനായതും.

പുതിയ പ്രവേശന കവാടം വന്നപ്പോള്‍ ഗ്രാമത്തിന്റെ പ്രൌഡിയും ഒരല്പം കൂടിയിട്ടുണ്ടെന്നുള്ളത് ഗ്രാമവാസികള്‍ക്ക് അഭിമാനത്തിന് വക നല്‍‌കുന്നു. ഞങ്ങള്‍ രണ്ടു മൂന്നു ദിവസം കഴിയുമ്പോള്‍ തിരികെ തിരക്കിലേക്ക് പോകും. അന്നേരവും ഗ്രാമത്തില്‍ അവശേഷിക്കുന്ന വല്ല്യപ്പന്‍മാര്‍‌ക്കും വല്ല്യമ്മമാര്‍‌ക്കും ഗ്രാമത്തിന്റെ പ്രവേശന കവാടം കണ്ട് അഭിമാനിക്കുവാനാകുമല്ലോ. ഇത്രയെങ്കിലും അവര്‍‌ക്കു വേണ്ടി ചെയ്‌തില്ലെങ്കില്‍ ഞങ്ങളെന്തു ഗ്രാമമക്കള്‍.

ഉദ്‌ഘാടന സമ്മേളനത്തിന്റെ ആരവങ്ങള്‍ അടങ്ങിയപ്പോള്‍ ഞങ്ങള്‍ വീണ്ടും പഞ്ചായത്തു വക കമ്യൂണിറ്റി ഹാളില്‍ ഒന്നിച്ചു കൂടി. ജീവിതത്തിരക്കിനെപ്പറ്റിയും, ഓഹരിയുടെ കയറ്റിറക്കത്തെപ്പറ്റിയും, ടെക്‌നോളജിയുടെ കുതിച്ചു ചാട്ടത്തെ പറ്റിയും വെറുതെ പൊങ്ങച്ചം പറഞ്ഞു.

അവലോകന മീറ്റിംഗ് ആരംഭിച്ചു. പ്രവേശന കവാടവും ഉദ്‌ഘാടന സമ്മേളനവും കെങ്കേമമായിരുന്നു എന്ന അഭിപ്രായത്തോട് ആര്‍ക്കും വിയോജിപ്പുണ്ടായിരുന്നില്ല.

നമ്മുടെ ഗ്രാമത്തില്‍ മാത്രം സ്‌മാരകമില്ല. അതിനാല്‍ അടുത്ത വര്‍ഷം കേരളപ്പിറവി ദിനത്തില്‍ ഒരു സ്‌മാരകം നിര്‍‌മ്മിച്ച് അനാച്ഛാദനം ചെയ്യാന്‍ തീരുമാനിച്ചു.

സ്‌മാരകമെന്നു പറഞ്ഞാല്‍ കയ്യിലൊരു വടിയോ വാളോ മറ്റൊ പിടിച്ചു നില്‍‌ക്കുന്ന പൂര്‍‌ണ്ണകായ പ്രതിമയാണ് മനസ്സില്‍ വരിക. പ്രതിമതന്നെ ആകണമെന്നില്ല ഗ്രാമത്തിന്റെ ഓര്‍‌മ്മ നിലനിര്‍ത്തുന്ന എന്തെങ്കിലും ആകണമെന്നു മാത്രം.

വെടിയേറ്റു മരിച്ചവരോ, നാടിനു വേണ്ടി രക്തസാക്ഷികളായവരോ ഞങ്ങളുടെ നാട്ടിലില്ല. പിന്നെ ആരുടെ പ്രതിമ സ്‌മാരകമാക്കും. സ്വാതന്ത്രസമര സേനാനികളെപ്പോലും ഈ ഗ്രാമം പെറ്റിട്ടില്ലിയോ?

സ്‌മാരകം വേണമെന്ന് ഐക്യകണ്ഠേന തീരുമാനിച്ചു. അത് ആരുടേതാവണമെന്ന് തീരുമാനമായില്ല.

ഗ്രാമത്തിന്റെ ഇല്ലാത്ത ചരിത്രപുസ്‌തകത്തിന്റെ ഏടുകള്‍ മറിച്ചു നോക്കി. ടൈ കെട്ടിയ മക്കള്‍‌ക്ക് ഉള്‍‌ക്കൊള്ളാനാവുന്ന ഒന്നും ഗ്രാമചരിത്രത്തില്‍ കണ്ടില്ല.

ആരോ വെറുതെ പറഞ്ഞതാണ് വള്ളം തുഴയുന്ന കടത്തുകാരന്‍ വാസുവിന്റെ പ്രതിമ പണിയാമെന്ന്. മെലിഞ്ഞ് വയറൊട്ടിയ ഒരു കൈലിയും തലയിലൊരു തോര്‍‌ത്തിന്റെ കെട്ടുമുള്ള കടത്തുകാരന്‍ വാസുവിന്റെ പ്രതിമയെപ്പറ്റി തമാശയായിപ്പോലും ആലോചിക്കാന്‍ ടൈ കെട്ടിയ ഞങ്ങള്‍ക്കാവില്ല.

വാസു മരിച്ചിട്ടില്ല മരിച്ചവരെ മാത്രം പ്രതിമയ്‌ക്കായ് പരിഗണിച്ചാല്‍ മതിയെന്നായി.

“എന്നാല്‍ നിന്റെ അപ്പന്റെ പ്രതിമയാകട്ടെടാ... “
“കല്ലു വെട്ടുകാരന്‍ തോമായുടെ പ്രതിമ....“
“നല്ല രസമായിരിക്കും പിക്കാസും ഉയര്‍‌ത്തിപ്പിടിച്ച്.......“
മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ കേട്ടപ്പോള്‍ കലി കയറി...

“അല്ലെടാ കാളക്കാരന്‍ മമ്മതിന്റെ പ്രതിമയാകാം.....“
“അല്ലെടാ.. വള്ളി നിക്കറിട്ട് മൂക്കള ഒലിപ്പിച്ച് നടക്കുന്ന നിന്റെ കുഞ്ഞുന്നാളിലെ തന്നെ പ്രതിമയായിക്കോട്ട്....“
“കാണാന്‍ നല്ല ചേലായിരിക്കും.....“
“വേണമെങ്കില്‍ ഇപ്പോളത്തെ പ്രൌഡിയിലുള്ള ഒരു ഫോട്ടോയും കൈയില്‍ പിടിക്കാം...“

ഒന്നും രണ്ടും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞതിനിടയില്‍ എല്ലാവര്‍‌ക്കും തങ്ങളുടെ ഭൂതകാലം ഓര്‍‌ക്കാന്‍ അസുലഭ നിമിഷങ്ങള്‍ വീണുകിട്ടി.

മീറ്റിംഗ് അടിയുടെ വക്കത്തെത്തിയപ്പോള്‍ തീരുമാനമാകാതെ പിരിഞ്ഞു.

രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ വന്ന ചേര്‍ന്ന മക്കളെല്ലാം തിരക്കുകളിലേക്ക് പിരിഞ്ഞു പോയി.

ഇന്ന് ഗ്രാമത്തില്‍ ബഹു നിലക്കെട്ടിടങ്ങളുടെ പ്രളയമാണ്.

ഗ്രാമത്തിന്റെ പ്രവേശന കവാടത്തിനരികിലായി പുറമ്പോക്കില്‍ ഒരു കുടില്‍ ഉണ്ടായിരുന്നു.
ഓലമേഞ്ഞ, ചാണകം മെഴുകിയ ഒരു കുടില്‍.
ആ ഗ്രാമത്തില്‍ അവശേഷിക്കുന്ന അവസാനത്തെ കുടില്‍.
ആ കുടില്‍ ഒരു സ്‌മാരകമായി സംരക്ഷിക്കാന്‍ നാട്ടില്‍ ശേഷിച്ച വയസ്സന്മാര്‍ തീരുമാനിച്ചു.

അതു തന്നെയായിരുന്നു ശരിയായ തീരുമാനമെന്ന് മക്കള്‍ക്കറിയാമായിരുന്നെങ്കിലും മനസ്സില്ലാമനസ്സോടെ അവര്‍‌ക്കും സമ്മതിക്കേണ്ടി വന്നു.

Saturday, November 24, 2007

പുതിയതു വാങ്ങുന്നതാണ് നല്ലത് (കഥ)

തോമാച്ചന്‍ രാവിലെ എഴുന്നേറ്റ് ടി.വി. ഓണാക്കാന്‍ ശ്രമിച്ചിട്ട് സാധിച്ചില്ല. ഒരല്പം പഴയതായിരുന്നു എന്തോ കേടു പറ്റിയതാകാം.

രാവിലെ എഴുന്നേറ്റാല്‍ സോഫായിലിരുന്ന് ടി.വി യുടെ ചാനല്‍ മാറ്റി മാറ്റി കാണുകയെന്നത് ഗള്‍‌ഫില്‍ നിന്നും തിരിച്ചു വന്ന അന്നു തുടങ്ങിയുള്ള ശീലമാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനു ശേഷം ചാനല്‍ മാറ്റുകയെന്ന വ്യായാമത്തിന് ആദ്യമായ് ഭംഗം വന്നു.

ഇന്നലെ രാത്രിയിലും കിടക്കുന്നതിനു തൊട്ടുമുന്‍‌പു പോലും ലോകത്തിന്റെ ഭീകരമുഖം വാര്‍‌ത്തകളില്‍ കണ്ടതാണ്. കഴിഞ്ഞ രാത്രിയില്‍ എന്തൊക്കയാണാവോ ലോകത്തിനു സംഭവിച്ചിരിക്കുക. ഇന്നലെ എവിടെയൊക്കെ ആക്രമണം ഉണ്ടായി. എവിടൊക്കെ എത്ര പേര്‍ വീതം മരിച്ചു. കൊള്ള, പിടിച്ചുപറി, വെടിവെയ്‌പ്പ്, ബലാത്സംഗം .........വാര്‍ത്തകള്‍ അറിയാതെ ജീവിക്കുക ആലോചിക്കുവാനേ ആകുന്നില്ല. നമ്മേപ്പറ്റിയല്ലാത്ത വാര്‍‌ത്തകളൊന്നും നമ്മേ ബാധിക്കാറില്ലെന്നതാണ് സത്യം, എന്നാലും വാര്‍‌ത്തകള്‍ കാണാന്‍ പറ്റാത്തതില്‍ എന്തോ ഒരു അസ്വസ്‌ഥത.

ടി.വി ശരിയാക്കാനായി തോമാച്ചനറിയാവുന്ന ചെപ്പടി വിദ്യകളൊക്കെ ചെയ്‌തു നോക്കി. എന്തോ കാര്യമായ കുഴപ്പമുണ്ട് , ശരിയാവുന്ന ലക്ഷണമില്ല.

തോമാച്ചന്റെ ഭാര്യ മറിയാമ്മ അടുക്കളയില്‍ രാവിലത്തേക്കുള്ള ഭക്ഷണങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. മറിയാമ്മ ഉണരുമ്പോള്‍ത്തന്നെ അധര വ്യായാമം ആരംഭിക്കും. ഇത്രയൊക്കെ ഉണ്ടായിട്ടും ഇല്ലായ്‌മകളെപ്പറ്റിയുള്ള പിറു പിറുപ്പുകളാണ് എപ്പോഴും. തോമാച്ചന്‍ ഭാര്യ പറയുന്നതൊന്നും ശ്രദ്ധിക്കാറില്ലെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് മൂളി, കേള്‍ക്കുന്നതായി ഭാവിക്കാറുണ്ട്.

കോളേജു പഠനം കഴിഞ്ഞ് റിസല്‍‌ട്ടിനായി കാത്തിരിക്കുന്ന ഏകമകന്‍ വളരെ വൈകിയെ ഉണരാറുള്ളൂ. അവന്‍ മുറി അകത്തുനിന്നും പൂട്ടിയാണ് കിടന്നുറങ്ങാറുള്ളത്. ഉറക്കത്തില്‍ അവനെ ആരും ശല്യം ചെയ്യുന്നത് അവനിഷ്‌ടപ്പെടില്ല. എങ്കിലും അത്യാവശ്യം വന്നാല്‍ വിളിച്ചുണര്‍ത്തിയല്ലേ പറ്റൂ. അവനെ എഴുന്നേല്‍പ്പിക്കാനായി കതകില്‍ പലപ്രാവശ്യം മുട്ടി വിളിക്കേണ്ടി വന്നു. മനസ്സില്ലാമനസ്സോടെ ഉറക്കച്ചുവടോടെ അവന്‍ കണ്ണുതിരുമ്മി വാതില്‍ തുറന്നു.

“മോനെ..... നമ്മുടെ ടി.വി കേടായി......“
“ഞാന്‍ വിചാരിച്ചു ആരാണ്ടു കാഞ്ഞു പോയെന്ന്”
“ രാവിലെ തന്നെ ശരിയാക്കാന്‍ കൊണ്ടു പോയാല്‍ അവിടെതിരക്കു കാണില്ല. നീ കൂടി ഒന്നു സഹായിക്ക്... ഒന്ന് ഒരുങ്ങി വാ... നമുക്ക് ടൌണിലെ ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടയിലേക്ക് ഒന്നു പോകാം.

തോമാച്ചന്‍ ഒരുങ്ങിക്കഴിഞ്ഞിട്ടും മകന്‍ ഒരുങ്ങിവരാന്‍ ഒരു മണിക്കൂറോളം താമസിച്ചു.

തോമാച്ചനും മകനും ടി.വിയുടെ ഇരുവശങ്ങളിലുമായിപ്പിടിച്ച് മുറ്റത്ത് ഗെയിറ്റിനു പുറത്തിറക്കി വെച്ചു. മകന്‍ ജംഗ്‌ഷനിലേക്ക് ടാക്‌സിപിടിക്കാനായി പോയി.

പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന വിഢിപ്പെട്ടിക്ക് ഏകനായി കാവല്‍ നില്‍ക്കുമ്പോള്‍ തോമാച്ചന്‍ വെറുതേ ഓര്‍‌ത്തു. ഇതൊരു ശവപ്പെട്ടിയായിരുന്നെങ്കില്‍ എത്രപേര്‍ ചുറ്റും നിന്ന് കരയാനും പതം ‌പറയാനും ഉണ്ടാകുമായിരുന്നുവെന്ന്.

മകന്‍ വിളിച്ചു കൊണ്ടു വന്ന ടാക്‌സിയില്‍ ഇരുവരും ചേര്‍‌ന്ന് ടി.വി ശരിയാക്കുന്ന കടയിലേക്ക് കൊണ്ടു പോയി. രാവിലെതന്നെ അവിടെ നല്ല തിരക്കാണ്. ഡോക്‌ടറുടെ മുന്‍പില്‍ രോഗി കണക്കെ അവരുടെ ഊഴത്തിനായ് കാത്തിരുന്നു. അത് അവിടെ ഏല്‍‌പ്പിച്ച് പോരാന്‍ ധൈര്യം പോരാ. സാധനങ്ങള്‍ റിപ്പയര്‍‌ചെയ്യുകയാണെങ്കില്‍ അവിടെ നിന്നു ചെയ്യിക്കണമെന്നാണ് തോമാച്ചനെ അപ്പന്‍ പഠിപ്പിച്ചിട്ടുള്ളത്. അല്ലെങ്കില്‍ കടക്കാര്‍ ചിലപ്പോള്‍ ഒറിജിനല്‍‌ അഴിച്ചുമാറ്റി ഡ്യൂപ്ലിക്കേറ്റ് വെച്ചെങ്കിലോ എന്ന ഭയം.

നീണ്ട കാത്തിരിപ്പിനു ശേഷം അവരുടെ ഊഴം എത്തി. കടക്കാരന്‍ ടി.വി അഴിച്ച് തിരിച്ചും മറിച്ചും നോക്കി. വിശദമായ പരിശോധനകള്‍‌ക്കൊടുവില്‍ ചീട്ടെഴുതി. പിക്‌ചര്‍ ട്യൂബ് അടിച്ചു പോയതാ. പുതിയത് മാറ്റിവെക്കണം. സര്‍‌വ്വീസ് ചാര്‍ജ്ജ് ഉള്‍‌പ്പെടെ പതിനായിരം രൂപാ.

“പതിനായിരം രൂപയോ ....! റിപ്പയര്‍ ചെയ്യുന്നതിലും ലാഭം പുതിയതു വാങ്ങുന്നതു തന്നെയാ...പുതിയ ടി.വി ആറായിരം മുതല്‍ മുകളിലോട്ട് ഉണ്ടാകും.“
“ഇക്കാലത്ത് ആരും പഴയ സാധനങ്ങള്‍ റിപ്പയര്‍ ചെയ്യാറില്ല. കേടായാല്‍ വലിച്ച് ദൂരെയെറിഞ്ഞ്‌ പുതിയത് വാങ്ങും.”

അവര്‍ ടി.വിയുമായി തിരിച്ചിറങ്ങാന്‍ നേരത്താണ് മനസ്സിലായത്, ടി.വി. ശരിയാക്കിയില്ലെങ്കിലും ബില്ലടക്കണം. വിശദമായി പരിശോധിച്ച് രോഗവിവരം പറഞ്ഞതിന്റെ ചാര്‍ജ്ജ് അഞ്ഞൂറ് രൂപാ.

ഒന്നും മിണ്ടാതെ ബില്ലടച്ച് മറ്റൊരു ടാക്‌സിയില്‍ കയറി.
പോകുന്ന വഴിയില്‍ ഉണ്ടായിരുന്ന പാലത്തില്‍ ടാക്‌സി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു.
അപ്പനും മോനും ചേര്‍ന്ന് കേടായ ടി.വി പാലത്തില്‍ നിന്നും വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു.

അതേ ടാക്‌സിയില്‍ത്തന്നെ ടൌണിലെ ഇലക്‌ട്രോണിക് സാധനങ്ങളുടെ ഷോ റൂമിലേക്ക് പോയി.

അവിടെയും നല്ല തിരക്കാണ്. മാര്‍ക്കറ്റില്‍ ഇറങ്ങുന്ന പുതിയ സാധനങ്ങള്‍ വാങ്ങിക്കൂട്ടുവാന്‍ എന്തോ മത്സരം ഉള്ളതു മാതിരി.......

തോമാച്ചന്‍ വീട്ടിലേക്ക് വിളിച്ചു ചോദിച്ചു
“ എടീ..... പുതിയ ടി.വി വാങ്ങുകയാണ്.... 21 ഇഞ്ചിന്റേതു വേണോ ? 29 ഇഞ്ചിന്റേതു വേണോ ? “
തോമാച്ചന്റെ ഭാര്യയാണ് മറുപടി പറഞ്ഞത്.
“ .......... ........... ............. ............ .................”

പഴയതിന് വലിപ്പം കുറവായിരുന്നെന്ന് അവള്‍ക്ക് മുന്‍പു തന്നെ പരാതിയുണ്ടായിരുന്നു. ഭാര്യയുടെ ആഗ്രഹപ്രകാരം 29 ഇഞ്ചിന്റെ ടി.വി വാങ്ങിയാണ് അവര്‍ വീട്ടിലെത്തിയത്.

വീട്ടിലെത്തിയപ്പോഴാണ് ഫ്രിഡ്‌ജും കേടായിരിക്കുന്ന വിവരം മറിയാമ്മ പറയുന്നത്.

റിപ്പയര്‍‌ ഷോപ്പിലേക്കൊന്നും പോകാന്‍ നിന്നില്ല. കംപ്രസ്സര്‍‌ പോയതായിരിക്കും. അവിടെപ്പോയാലുള്ള അനുഭവം അറിയാം. റിപ്പയര്‍ ചെയ്യുന്നതിലും ലാഭം പുതിയത് വാങ്ങുന്നതാണ്.

ഇലക്‌ട്രോണിക്‌സ് സാധനങ്ങളുടെ ഷോ റൂമിലേക്ക് ഫോണ്‍ ചെയ്‌ത് പുതിയൊരു ഫ്രിഡ്‌ജിന് ഓര്‍ഡര്‍ കൊടുത്തു. തവണ വ്യവസ്ഥയില്‍ പണം കൊടുത്താല്‍ മതി.

ഭാര്യ മറിയാമ്മയോടും മകനോടുമായി ഉപദേശവും കൊടുത്തു.
“ ഇന്നത്തെക്കാലത്ത് ഒരു സാധനവും റിപ്പയര്‍ ചെയ്യാന്‍ പോകരുത്. കേടായാല്‍ പഴയതുകളഞ്ഞ് പുതിയത് വാങ്ങുക, റിപ്പയറിങ്ങ് ചാര്‍‌ജിന്റെ പകുതിയേ പുതിയതിനാവുള്ളൂ...”

ഒരു മണിക്കൂറിനുള്ളില്‍ പുതിയ ഫ്രിഡ്‌ജുമായി ഷോറൂമുകാരുടെ വണ്ടി വന്നു.

“ അല്ലെങ്കിലും ഈ പഴയ ഫ്രിഡ്‌ജുമാറ്റി പുതിയതൊന്നു വാങ്ങണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. പഴയതിന് തണുപ്പ് അത്ര പോരായിരുന്നു.” ഭാര്യയുടെ ആത്‌മഗതം.

പഴയ കേടായ ഫ്രിഡ്‌ജ് അതേ വണ്ടിയില്‍ കയറ്റി. പോകുന്ന വഴിയില്‍ എവിടെയെങ്കിലും തട്ടിയേക്കാനെന്നും പറഞ്ഞ് വണ്ടിക്കാര്‍ക്ക്‌ നൂറു രൂപയും കൊടുത്തു.

ചൂടുവാര്‍‌ത്തകള്‍ കാണുന്നതിനാല്‍ തോമാച്ചന് രാത്രിയില്‍ നല്ല ഉറക്കം കിട്ടി.
ഫ്രിഡ്‌ജിന്റെ ഉള്ളിലെ തണുപ്പ് മനസ്സിലേക്ക് പകര്‍‌ന്നതിനാല്‍ മറിയാമ്മയും നല്ലതു പോലെ ഉറങ്ങി.

പിറ്റേന്നു രാവിലെ പതിവുപോലെ തോമാച്ചന്‍ സോഫയിലിരുന്ന് പാല്‍‌ക്കാപ്പികുടിച്ച് ചാനലുകള്‍ മാറ്റി മാറ്റി വാര്‍ത്തകള്‍ കണ്ടു കൊണ്ടിരുന്നപ്പോള്‍ ചെറിയൊരു നെഞ്ചുവേദന തോന്നി. മറിയാമ്മയെ വിളിച്ചു. അടുക്കളയില്‍ തിരക്കിലായിരുന്നിട്ടും മറിയാമ്മ ഓടി വന്നു.

ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം .
മകന്‍ എഴുന്നേറ്റിട്ടില്ല. അവന്‍ മുറി അകത്തു നിന്നും അടച്ച് കിടന്നുറങ്ങുകയാണ്. മറിയാമ്മ പലപ്രാവശ്യം കതകില്‍ മുട്ടി വിളിച്ചു. ഉണരുന്ന ലക്ഷണമില്ല.

മറിയാമ്മ അയല്‍‌വക്കത്തെ വീട്ടിലേക്കോടി , തന്നെ പലപ്പോഴും സഹായിക്കാറുള്ള ചേട്ടന്‍ രാമു അവിടെയുണ്ട്. ചേട്ടനോട് കാര്യം പറഞ്ഞു.

രാമു ഓടിപ്പോയി ടാക്‌സി വിളിച്ചു കൊണ്ടു വന്നു.
മകന്‍ എന്നിട്ടും ഉണര്‍ന്നില്ല.
മറിയാമ്മയും രാമുവും ചേര്‍‌ന്ന് തോമാച്ചനെ ആശുപത്രിയില്‍ എത്തിച്ചു.

എമര്‍‌ജെന്‍‌സിയില്‍ പ്രവേശിപ്പിച്ചു.
അവിടെ നിന്നും ഐ.സി.യു വിലേക്ക് മാറ്റി. ആവശ്യമായ പരിശോധനകള്‍ വേഗം നടത്തി.

“രക്‌തക്കുഴലുകള്‍‌ക്ക് കാര്യമായ ബ്ലോക്കുണ്ട്. ഒരു ബൈപ്പാസ്‌ സര്‍ജ്ജറി ഉടന്‍ നടത്തിയാല്‍ ജീവന്‍ രക്ഷിക്കാം” ഡോക്‌ടര്‍ ഉറപ്പിച്ചു പറഞ്ഞു.
“താമസിക്കാന്‍ പാടില്ല ഉടന്‍ തന്നെ വേണം“
“മൂന്നു ലക്ഷം രൂപയാണ് ഓപ്പറേഷന്‍ ചാര്‍‌ജ്ജ്, പേടിക്കേണ്ട 10% ഡിസ്‌കൌണ്ട് തരാം, പണം അഡ്വാന്‍‌സായികെട്ടി വെച്ചെങ്കില്‍ മാത്രമേ ഓപ്പറേഷന്‍ നടക്കൂ ....”

രാമുവിനെ അവിടെ നിര്‍‌ത്തിയിട്ട് മറിയാമ്മ രൂപാ കൊണ്ടുവരാനായി വീട്ടിലേക്ക് പോയി.

ഐ.സി.യു വിനു മുമ്പില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നിരുന്ന രാമുവും എങ്ങോട്ടോ പോയി.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും രോഗികളുടെ ബന്ധുക്കളെ ആരെയും കാണാത്തതിനാല്‍ ഡോക്‌ടറുടെ നിര്‍‌ദ്ദേശ പ്രകാരം നേഴ്‌സ് രോഗിയുടെ വീട്ടിലേക്ക് ടെലിഫോണ്‍ ചെയ്‌തു.

“ നിങ്ങള്‍ ഡയല്‍ ചെയ്യുന്ന നമ്പര്‍ നിലവിലില്ല, നമ്പര്‍ പരിശോധിക്കുക” എന്ന മറുപടിയാണ് കിട്ടിയത്.

വൈകിട്ട് വീണ്ടും വിളിക്കേണ്ടി വന്നു.
അതേ മറുപടി
“ നിങ്ങള്‍ ഡയല്‍ ചെയ്യുന്ന നമ്പര്‍ നിലവിലില്ല, നമ്പര്‍ പരിശോധിക്കുക”

“ചാകാറായ വല്ല്യപ്പന്മാരെയും വല്ല്യമ്മമാരെയും ആശുപത്രിയിലാക്കി കടന്നു കളയുന്നത് ഇന്നത്തെ സ്ഥിരം പരിപാടിയാണ്. പേരും, അഡ്രസ്സും , ടെലിഫോണ്‍ നമ്പരും എല്ലാം തെറ്റിച്ചായിരിക്കും നല്‌കുക. ഈ മാസം ഇത് ആറാമത്തെ അനുഭവമാണിത് “ നേഴ്‌സ് പറഞ്ഞു.

“ ആരെങ്കിലും ബന്ധുക്കള്‍ ഈ ഫോറമൊന്ന് ഒപ്പിട്ടു തന്നിരുന്നെങ്കില്‍ മരിച്ച രോഗിയുടെ ‘ സ്‌പെയര്‍ പാട്‌സ് ‘ എങ്കിലും ഉപയോഗിക്കാമായിരുന്നു...” ഡോക്‌ടര്‍ ആരോടെന്നില്ലാതെ സ്വയം പറഞ്ഞു.

“ അനാഥര്‍‌ക്കൊക്കെ മരിക്കാന്‍ എന്റെ ഏരിയായേ ഉള്ളോ...... ഓരോന്നു വന്നോളും വെറുതേ പണിയുണ്ടാക്കാന്‍..... ശവമടക്കിന്റെ പണം ലാഭിക്കാന്‍ വേണ്ടി കണ്ടു പിടിച്ച മാര്‍‌ഗ്ഗം കൊള്ളാം......“ മുന്‍‌സിപ്പാലിറ്റിക്കാരന്‍ അഴുകിത്തുടങ്ങിയ ജഡം വണ്ടിയിലേക്ക് കയറ്റുമ്പോള്‍ പിറുപിറുത്തു.

പഴയ തോമാച്ചന്റെ വീട്ടില്‍ പുതിയ ടി.വി യ്‌ക്കു മുന്‍‌പില്‍ സോഫയില്‍ പാല്‍‌ക്കാപ്പി കുടിച്ചുകൊണ്ടിരുന്ന പുതിയ തോമാച്ചന്‍ പ്രാര്‍‌ത്ഥിച്ചു
“ദൈവമേ...... യന്ത്രങ്ങളൊന്നും കേടാകരുതേ...”

Wednesday, November 14, 2007

ഒരു ഭ്രാന്തന്‍ രക്ഷപെടുന്നു (കഥ)

ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന ഈ കണ്‍‌സ്‌ട്രക്ഷന്‍ കമ്പനിയില്‍ ഓരോ ജോലിക്കാരെയും പറ്റി അന്വേഷിക്കുവാന്‍ ആര്‍‌ക്കാണു സമയമുള്ളത്. എല്ലാവര്‍‌ക്കും നമ്പര്‍ ഉള്ളതിനാല്‍ പേരു പോലും ഓര്‍‌ത്തു വെക്കേണ്ടകാര്യമില്ല. ഗള്‍ഫിലെ മിക്ക കമ്പനികളിലും ഇങ്ങനെതന്നെയാണ്.

സാം ശാന്ത പ്രകൃതക്കാരനാണ്. ആരോടും അധികം സംസാരിക്കാറില്ല. ഇരുപത്തെട്ടുവയസ്സുള്ള ദുഃശ്ശീലങ്ങളൊന്നും ഇല്ലാത്ത സുമുഖനായ ഒരു ചെറുപ്പക്കാരന്‍. അവന്‍‌ അക്കോമഡേഷനില്‍ ഒരു പ്രശ്‌നം ഉണ്ടാക്കിയെന്ന് പറഞ്ഞപ്പോള്‍ മാനേജര്‍‌ തോമസ്സിനു പോലും വിശ്വസിക്കാനായില്ല.

അക്കോമഡേഷനില്‍ ഒരു മുറിയില്‍ കിടക്കുന്ന പന്ത്രണ്ടു പേര്‍ക്കും വേണ്ടി ഒരു ടി.വി യുണ്ട്. സാം ടി. വി. യില്‍ ലൈവ് റിയാലിറ്റി ഷോ കണ്ടു കൊണ്ടിരുന്നപ്പോള്‍ മറ്റൊരാള്‍ ടി.വി യുടെ ചാനല്‍ മാറ്റി. സാം ചാടിയെഴുന്നേറ്റ് ചാനല്‍ മാറ്റിയവന്റെ ചെകിട്ടത്ത് പടക്കം പൊട്ടുന്ന ശബ്‌ദത്തില്‍ അടികൊടുത്തു. സാമില്‍ നിന്നും ഇത്തരം ഒരു പെരുമാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല.

കമ്പനിയില്‍ പരാതി വന്നതിനെ തുടര്‍‌ന്ന് സാമിന് താക്കീതു നല്‍കി പറഞ്ഞയച്ചു. മാനേജര്‍ തോമസ്സ് അതിനു ശേഷമാണ് സാമിനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചത്.

തിരുവല്ലാക്കാരന്‍ അച്ചായന്റെ ഒരേ ഒരു മകനാണ് സാം. സാമിന്റെ അപ്പനും കുറേക്കാലം ഗള്‍ഫില്‍ ജോലി ചെയ്‌തതാണ്. നല്ല സമയത്തു തന്നെ കിട്ടിയ ശമ്പളം കളയാതെ സൂക്ഷിച്ച് ഉള്ള സമ്പാദ്യവുമായി നാട്ടില്‍ തിരിച്ചെത്തി. റോഡരികിലുണ്ടായിരുന്ന തന്റെ സ്ഥലത്ത് ബഹുനിലയില്‍ കെട്ടിടം ഉണ്ടാക്കി . വാടകയിനത്തില്‍ത്തന്നെ നല്ല വരുമാനമുള്ള കുടുംബം. ഏതപ്പനും ആഗ്രഹിക്കുന്നതുപോലെ തന്റെ മകനേയും ഗള്‍ഫുകാരനാക്കുകയെന്നത് ആ അപ്പന്റെ വലിയ ആഗ്രഹമായിരുന്നു. ഗള്‍ഫുകാര്‍ക്ക് വിവാഹ മാര്‍ക്കറ്റില്‍ നല്ല ഡിമാന്റുള്ള സമയമായിരുന്നു അത്.

വിമാനം കയറിയാല്‍ ആരും ഗള്‍‌ഫുകാരാകും. സയിറ്റില്‍ ചുട്ടു പൊള്ളുന്ന വെയിലത്ത് പന്ത്രണ്ടു മണിക്കൂര്‍ പണിയെടുക്കുന്ന ലേബറും, ഓഫീസിലെ പ്യൂണും , മാനേജരും എല്ലാം ഗള്‍‌‌ഫുകാരനെന്ന ഒറ്റ ലേബലില്‍ അറിയപ്പെടുന്നവര്‍. ഇവിടെ എങ്ങനെ ജീവിച്ചാലും നാട്ടില്‍ അവധിക്കു ചെല്ലുമ്പോള്‍ കാണിക്കുന്ന പത്രാസിലാണ് നാട്ടുകാര്‍ ഗള്‍ഫുകാരന് മാര്‍ക്കിടുന്നത്. ലീവിനു പോകുമ്പോള്‍ കാണിക്കുന്ന ധൂര്‍‌ത്തിന്റെ ക്ഷീണം അടുത്ത ലീവായാലും തീരാറില്ലെന്നതാണ് സത്യം.

എന്നാലും സാമിനെ കണ്‍സ്‌ട്രക്ഷന്‍ സയിറ്റിലെ ഹെല്‍‌പ്പര്‍ പണിക്ക് വിടേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. നാട്ടില്‍ത്തന്നെ ജീവിക്കാനുള്ള വകകിട്ടുമായിരിന്നിട്ടും ഗള്‍ഫുകാരനെന്ന പേരിനു വേണ്ടി മാത്രം ഇവിടെ കല്ലും മണ്ണും ചുമ്മിക്കേണ്ട ആവശ്യമില്ലായിരുന്നു. ഈ കമ്പനിയില്‍ വന്നു പെട്ടാല്‍ വിസ്സായുടെ രണ്ടു വര്‍ഷത്തെക്കാലാവധി കഴിയാതെ തിരിച്ചു പോകുക ബുദ്ധിമുട്ടാണ്.

സാമിനെ എപ്പോള്‍ കണ്ടാലും എന്തോ വലിയ ആലോചനയിലാണെന്നു തോന്നും. പണിചെയ്യുന്ന കാര്യത്തിലൊന്നും മടിയില്ലായിരുന്നു. സയിറ്റിലൂടെ അര്‍ബാന ഉന്തിക്കൊണ്ടു നടക്കുമ്പോഴും, വലിയ കെട്ടിടത്തിന്റെ മുകളിലേക്ക് താത്ക്കാലിക ലിഫ്‌റ്റില്‍ സാധനങ്ങള്‍ കൊണ്ടു പോകുമ്പോഴും അവന്റെ മനസ്സ് അവിടെയെങ്ങുമായിരുന്നില്ല. ശരീരം കൊണ്ട് മാത്രം ജോലി ചെയ്യുന്നവര്‍ക്ക് മനസ്സിന്റെ ഉപയോഗം ഇല്ലെന്നുണ്ടോ ?

സാമിനെ അക്കോമഡേഷനില്‍ പിടിച്ച് കെട്ടിയിട്ടിരിക്കുന്ന വിവരം അറിഞ്ഞാണ് മാനേജര്‍ തോമസ്സും അവിടെ എത്തിയത്.

ജോലികഴിഞ്ഞ് അക്കോമഡേഷനില്‍ എത്തി, കുളി കഴിഞ്ഞ്, മെസ്സില്‍ നിന്നും ആഹാരം കഴിച്ച് ടി. വി. ക്കു മുമ്പില്‍ ഇരിക്കുന്നതുവരെ കുഴപ്പമൊന്നും ഇല്ലായിരുന്നു. ഡാന്‍‌സ് റിയാലിറ്റി ലൈവ് ഷോ കാണുകയായിരുന്നു. പെട്ടെന്ന് ചാടിയെഴുന്നേറ്റ് ഡാന്‍‌സ് ആരംഭിച്ചു. ശബ്‌ദം വളരെക്കൂട്ടി വെച്ചു. ശബ്‌ദത്തിനൊത്തു ചുവടുകള്‍ വെച്ചു. റിയാലിറ്റി ഷോ അവസാനിച്ചപ്പോള്‍ സാം മറ്റൊരു ഡാന്‍‌സ് പരിപാടിയിലേക്ക് ചാനല്‍ മാറ്റി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സാമിന്റെ ഡാന്‍സ് തുടരുകയാണ്. നിര്‍‌ത്താന്‍ ഭാവമില്ല. അടുത്തു ചെന്നവരെയൊക്കെ അടിച്ചു. സെക്യൂരിറ്റിക്കാര്‍ വന്നാണ് സാമിനെ കട്ടിലില്‍ പിടിച്ചു കിടത്തി കെട്ടിയത്. എന്നിട്ടും എന്തൊക്കയോ പുലമ്പുന്നുണ്ട്.

മാനേജര്‍ തോമസ്സ് കെട്ടഴിക്കാന്‍ പറഞ്ഞു.
കെട്ടഴിച്ചപ്പോള്‍ സാം വീണ്ടും ഡാന്‍‌സ് ആരംഭിച്ചു.
വീണ്ടും പിടിച്ച് കട്ടിലില്‍ കെട്ടിയിടാന്‍ വളരെ പണിപ്പെട്ടു.

അവിടെകൂടി നിന്ന കാഴ്‌ചക്കാരായ മറ്റു ജോലിക്കാര്‍ അടക്കം പറഞ്ഞു
“ സാമിന് ഭ്രാന്തു പിടിച്ചു “

ദിവസങ്ങളോളം സാമിന്റെ അവസ്ഥയില്‍ മാറ്റമൊന്നും ഉണ്ടായില്ല.

ദ്രാന്ത് എന്ന ഒറ്റക്കാരണത്താലാണ് ഈ കമ്പനിയില്‍ നിന്നും ഇതിനു മുമ്പൊരാള്‍ രണ്ടു വര്‍ഷം തികയ്‌ക്കുന്നതിനു മുമ്പേ തിരികെപ്പോയത്.

സാമിനേയും നാട്ടിലേക്കു കയറ്റി അയയ്‌ക്കുകയല്ലാതെ കമ്പനിക്കു വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ലീവിനു പോകുന്ന രണ്ടാളെയും കൂട്ടി വളരെ ബുദ്ധിമുട്ടിയാണ് തിരിച്ചയച്ചത്. യാത്രക്കിടയില്‍ വിമാനത്തില്‍ വെച്ച് പ്രശ്‌നമൊന്നും ഉണ്ടാക്കാതിരിക്കാനുള്ള ശക്‌തിയേറിയ മരുന്നും കുത്തി വെച്ചിരുന്നു.

മാനേജര്‍ തോമസ്സിന് എന്നിട്ടും സംശയം. സാമിന് ഭ്രാന്തുണ്ടായിരുന്നോ ? അതോ ഇവിടുത്തെ ബുദ്ധിമുട്ടുകളില്‍ നിന്നും രക്ഷപെടാനായി അഭിനയിക്കുകയായിരുന്നോ ?

അഭിനയമാണെങ്കിലും അസ്സലായി....
അവനെങ്കിലും രക്ഷപെട്ടല്ലോ..........

മാസങ്ങള്‍ക്കു ശേഷം തോമസ്സ് ഓഫീസ്‌ തിരക്കിലായിരിക്കുമ്പോഴാണ് നാട്ടില്‍ നിന്നും പഴയ ഒരു കൂട്ടുകാരന്റെ ഫോണ്‍ വന്നത്.

കൂട്ടുകാരന്റെ ഏക മകള്‍‌ക്കൊരു വിവാഹ ആലോചന. പയ്യന്‍, തോമസ്സ് ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നും അവധിക്കു വന്നിരിക്കുകയാണ്. പേര്‌ :- സാം , തിരുവല്ലയിലാണ് വീട്. അവന്റെ ജോലി എങ്ങനെയുണ്ട് ? സ്വഭാവം എങ്ങനെയാണ് എന്നൊക്കെ അറിയാനാണ് വിളിച്ചത്.

ബിസ്സിയാണ് പിന്നെ വിളിക്കാമെന്നും പറഞ്ഞ് തോമസ്സ് ഫോണ്‍ വെച്ചു.

തോമസ്സിന് മറുപടിയൊന്നും കൊടുക്കുവാനായില്ല.
എന്താണ് മറുപടികൊടുക്കേണ്ടത് ?
അവന്റെ ജോലി നഷ്‌ടപ്പെട്ടെന്നോ ......
ജോലി നഷ്‌ടപ്പെടാന്‍ കാരണം മാനസിക രോഗമാണെന്നോ ......

പിന്നീട് ഒന്നു രണ്ടു പ്രാവശ്യം കൂട്ടുകാരന്റെ ഫോണ്‍‌കോള്‍ നാട്ടില്‍ നിന്നും വന്നപ്പോള്‍ മനഃപൂര്‍‌വ്വം ഒഴിഞ്ഞു മാറി.

പിന്നീട് കൂട്ടുകാരനെ വിളിച്ചപ്പോള്‍ കല്ല്യാണ നിശ്‌ഛയം കഴിഞ്ഞിരുന്നു. ഇനിയും തോമസ്സിന്റെ മറുപടിയുടെ ആവശ്യം ഇല്ലല്ലോ.

കല്ല്യാണത്തിന്റെ ഒരാഴ്‌ചക്കു ശേഷം തോമസ്സ് കൂട്ടികാരനെ ഫോണില്‍ വിളിച്ചു. കല്ല്യാണത്തിനു ചെല്ലാഞ്ഞതിലുള്ള ഖേദം പ്രകടിപ്പിച്ചു.

മരുമകന്‍ സാമിനെപ്പറ്റിത്തിരക്കി.
“മോളു പറഞ്ഞു അവന്നു ഭ്രാന്താണെന്ന്‌ “

ഇതു കേട്ട് തോമസ്സ് ഒന്നു ഞെട്ടിയെങ്കിലും അടുത്ത വാചകം കേട്ടപ്പോള്‍ ഞെട്ടല്‍ മാറി.

“ ആദ്യ ദിനങ്ങളിലൊക്കെ ആര്‍ക്കാ ഭ്രാന്തില്ലാത്തത്....... ക്രമേണ മാറിക്കോളും “
ഇരുവരും ചിരിച്ചു.

ആറുമാസത്തിനു ശേഷം തോമസ്സ് കൂട്ടുകാരനെ ഫോണില്‍ വിളിച്ചപ്പോള്‍ കൂട്ടുകാരന്റെ മകളെയാണ് ഫോണില്‍ കിട്ടിയത്.

“ അങ്കിളേ, സാമിന് ഭ്രാന്ത് വളരെക്കൂടുതലാ.... അച്‌ഛനെപ്പോലും വീട്ടില്‍ നിന്നും ഇറക്കി വിട്ടു...... അങ്കിളിനറിയാമായിരുന്നോ സാമിന് ഭ്രാന്തായിരുന്നെന്ന്‌ ? എന്നിട്ടും അങ്കിള്‍ ഒരുവാക്കു പറഞ്ഞില്ലല്ലോ ..... “

അവള്‍ വീണ്ടും എന്തൊക്കയോ പറഞ്ഞ് കരഞ്ഞു.

തോമസ്സ് മറുപടിയൊന്നും പറയാതെ ഫോണ്‍ കട്ടു ചെയ്‌തു.

തോമസ്സിനു പശ്ചാത്താപം തോന്നി. ഒരു ഭ്രാന്തനെ ആ പാവം പെണ്ണിന്റെ തലയില്‍ കെട്ടി വെച്ചല്ലോ ? കല്ല്യാണത്തിനു മുന്‍‌പ് താനൊരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ആ പെണ്‍‌കൊച്ചിന് ഈ ഗതി വരില്ലായിരുന്നു. ഇനിയും പറഞ്ഞിട്ടെന്താകാര്യം എല്ലാം വിധിയെന്നു പറഞ്ഞു സമാധാനിക്കാം.

മാസങ്ങള്‍ക്കു ശേഷം തോമസ്സ് അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ തിരുവല്ലായില്‍ വെച്ച് സാമിനെക്കണ്ടു.

ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ എന്തോ സാധനം വാങ്ങാന്‍ കയറിയതാണ്.
ആ സൂപ്പര്‍ മാര്‍ക്കറ്റ് സാമിന്റേതാണെന്ന് വിശ്വസിക്കാന്‍ തോമസ്സിനായില്ല.
സാം സൂപ്പര്‍മാര്‍ക്കറ്റിന്റെ ഓഫീസില്‍ ഇരുത്തി തോമസ്സിന് ചായയും ബിസ്‌ക്കറ്റും കൊടുത്തു.

“ നിനക്ക് അസുഖം എങ്ങനെയുണ്ട്...... കുറവുണ്ടോ ?.....”
“ എനിക്ക് അസുഖമോ ! ..... ഓ.... സാറേ..... എനിക്കസുഖമൊന്നും ഇല്ലായിരുന്നു. അവിടെ നിന്നും രക്ഷപെടാന്‍ വേണ്ടിയുള്ള വെറും അഭിനയം മാത്രമായിരുന്നു അത്.”

“ നിന്റെ ഭാര്യയും പറഞ്ഞല്ലോ നിനക്ക് അസുഖമാണെന്ന്.....”

“ ഓ........ അവളുടെ കാര്യം ഒന്നും പറയേണ്ട അവള്‍ക്ക് മുഴു ഭ്രാന്തായിരുന്നു. ഞാന്‍ വിവാഹമോചനം നേടി. അവര്‍ക്ക് പാരമ്പര്യമായി ഭ്രാന്തുള്ളവരാ.... അവളുടെ വല്ല്യമ്മപോലും ഭ്രാന്തു വന്നാ മരിച്ചത്. അവളുടെ അപ്പന്‍ ഭ്രാന്തു മൂത്ത് വീടുവിട്ട് എങ്ങോട്ടോ ഇറങ്ങി പോയി.“

തോമസ്സ് ചായയും ബിസ്‌ക്കറ്റും കഴിച്ച് വേഗം ഇറങ്ങി നടന്നു. ഒന്നു തിരിഞ്ഞു നോക്കി ‘സാംസ്‌ സൂപ്പര്‍ മാര്‍ക്കറ്റ്’ എന്ന വലിയ ബോര്‍ഡ് വായിച്ചു. ഇത്രയും വലിയ സൂപ്പര്‍മാര്‍ക്കറ്റ് നോക്കി നടത്താന്‍ ഒരു ഭ്രാന്തനെക്കൊണ്ടാകുമോ ?

സത്യത്തില്‍ ആര്‍‌ക്കാണു ഭ്രാന്തുള്ളത് ?